'ടീച്ചർ പറഞ്ഞതും മഞ്ജു ചേച്ചിയും ഞാനുമെല്ലാം കരഞ്ഞു, സ്റ്റേജിൽ കൂട്ടകരച്ചിലായി, പേഴ്സണലായി അന്ന് അറിയില്ല'
പതിനെട്ട് വയസ് മുതൽ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് നടി മഞ്ജു വാര്യരുടേത്. ചെറിയ പ്രായത്തിൽ തന്നെ ശക്തമായതും പ്രായത്തേക്കാൾ പക്വത നിറഞ്ഞതുമായ സ്ത്രീ കഥാപാത്രങ്ങളെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിച്ചിരുന്നത്. അഭിനയത്തിന് പുറമെ നൃത്തത്തിലും ശോഭിച്ച മഞ്ജുവിനെ നായികയാക്കി സിനിമ ചെയ്യാൻ അക്കാലത്ത് എല്ലാ സംവിധായകരും ആഗ്രഹിച്ചിരുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകമായിരുന്നു.
1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. ദിലീപ് ചിത്രം സല്ലാപത്തിലാണ് ആദ്യം നായികയായത്. ഏത് കഥാപാത്രവും കയ്യടക്കത്തോടെ കൈകാര്യം ചെയ്തിരുന്ന മഞ്ജു വിവാഹത്തോടെയാണ് ബ്രേക്ക് എടുത്തത്. അഭിനയത്തിൽ നിന്ന് മാത്രമല്ല നൃത്ത വേദികളിലും മഞ്ജുവിനെ കണ്ടതില്ല.

വർഷങ്ങൾക്കുശേഷം താരം രണ്ടാം വരവ് നടത്തിയത് അഭിനയത്തിലേക്ക് മാത്രമല്ല നൃത്തത്തിലേക്ക് കൂടിയായിരുന്നു. പതിനാല് വർഷത്തെ ഇടവേളയ്ക്കുശേഷം മഞ്ജു ആദ്യം നൃത്തം ചെയ്തത് ഗുരുവായൂരായിരുന്നു. അന്ന് ആയിരക്കണക്കിന് ആളുകളാണ് മഞ്ജുവിന്റെ നൃത്തം കാണാൻ എത്തിയത്. മഞ്ജുവിന് പോലും അതൊരു അതിശയമായിരുന്നു. മകളെ ഡാന്‍സ് പഠിപ്പിക്കാനായി വന്ന ഗീത ടീച്ചറായിരുന്നു മഞ്ജുവിനേയും നൃത്തം പഠിപ്പിച്ചത്.
മകള്‍ ചുവടുവെക്കുന്നത് കണ്ട് ഇഷ്ടത്തോടെ നോക്കിനില്‍ക്കുകയായിരുന്നു. പിന്നീടാണ് ടീച്ചറോട് എന്നേയും പഠിപ്പിക്കാമോയെന്ന് ചോദിച്ചത്. സന്തോഷത്തോടെയാണ് ടീച്ചര്‍ സമ്മതിച്ചത്. അച്ഛനും അമ്മയ്ക്കും ഏറെ സന്തോഷം നല്‍കിയ തീരുമാനമായിരുന്നു ഇതെന്നാണ് മഞ്ജു വാര്യര്‍ ഒരിക്കൽ പറഞ്ഞത്. ഇപ്പോൾ താരം പ്രാക്ടീസ് മുടക്കാറില്ല. മാത്രമല്ല സമയം കണ്ടെത്തി പ്രോഗ്രാമുകളും ചെയ്യാറുണ്ട്.
അടുത്തിടെ രാധേ ശ്യാം എന്ന ഡാൻസ് ഡ്രാമ മഞ്ജുവിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചത് ശ്രദ്ധ നേടിയിരുന്നു. മഞ്ജു കൃഷ്‌ണനായി വേദിയിൽ നിറഞ്ഞാടിയതിന്റെ ഫോട്ടോകളും വീഡിയോയും വൈറലായിരുന്നു. നർത്തകിയായതുകൊണ്ട് തന്നെ നടി റിമ കല്ലിങ്കലിന് മഞ്ജുവിനോട് പ്രേത്യക ഒരു സ്നേഹവും അടുപ്പവുമുണ്ട്. സിനിമാ മേഖലയിൽ നിന്നും മഞ്ജുവിന് ലഭിച്ച ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളുമാണ് റിമ. രണ്ടാം വരവിന്റെ സമയത്ത് ഫൈൻ ആർട്സ് ഹാളിൽ മഞ്ജു നൃത്തം അവതരിപ്പിച്ചപ്പോൾ അത് ആസ്വദിക്കാനെത്തിയവരുടെ കൂട്ടത്തിൽ റിമയും ഉണ്ടായിരുന്നു.
അന്ന് മഞ്ജുവിനോട് സംസാരിച്ചപ്പോഴുള്ള അനുഭവം റിമ ഒരിക്കൽ മഞ്ജുവിനൊപ്പമുള്ള അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. കൈരളി ടിവിക്ക് നൽകിയ പഴയൊരു അഭിമുഖത്തിലാണ് മഞ്ജുവിനെ കണ്ടപ്പോൾ താൻ കരഞ്ഞുവെന്ന് റിമ വെളിപ്പെടുത്തിയത്. മഞ്ജു ചേച്ചി ഗുരുവായൂരിൽ പെർഫോം ചെയ്തപ്പോൾ എനിക്ക് പോകാൻ പറ്റിയിരുന്നില്ല.

പക്ഷെ അത് കഴിഞ്ഞ് ചേച്ചി ഫൈൻ ആർട്സ് ഹാളിൽ പെർഫോം ചെയ്തിരുന്നു. അന്ന് ഞങ്ങളുടെ ഒരു കോമൺ ഫ്രണ്ടുണ്ട്... നാരായണി. അവൾ പറഞ്ഞു മഞ്ജു ചേച്ചിയുടെ പെർഫോമൻസുണ്ടെന്ന്. അങ്ങനെ ഞങ്ങൾ പോയി പെർഫോമൻസ് കണ്ടു. ചേച്ചി ദുർഗയായും രാധയായും മാറി മാറി പെർഫോം ചെയ്യുന്നതും പല ഭാവങ്ങൾ ചെയ്യുന്നതുമെല്ലാം കണ്ടു. ചേച്ചിയുടെ ടീച്ചർ അന്ന് വന്നിരുന്നു. ഒരിക്കലും ഡാൻസ് നിർത്തരുതെന്ന് ചേച്ചിയോട് ടീച്ചർ പറഞ്ഞിരുന്നു.
അപ്പോഴേക്കും മഞ്ജു ചേച്ചി കരയുന്നു ഞാൻ കരയുന്നു ഗീതു ചേച്ചി കരയുന്നു... സ്റ്റേജിൽ കൂട്ടകരച്ചിലായി. ഞങ്ങൾക്ക് അതൊരു ഇമോഷണൽ മൊമന്റായി. സത്യം പറഞ്ഞാൽ അന്ന് എനിക്ക് മഞ്ജുചേച്ചിയെ പേഴ്സണലി ഒരു പരിചയവുമില്ലായിരുന്നു. ആർട്ടിസ്റ്റെന്ന രീതിയിൽ മാത്രമെ അന്ന് മഞ്ജു ചേച്ചിയെ എനിക്ക് അറിയു. പക്ഷെ ആ ഒരു വേദിയിൽ വെച്ച് ഞങ്ങൾ എല്ലാവരും തമ്മിലുള്ള സൗഹൃദത്തിന് തുടക്കമായി.
പിന്നീട് മാമാങ്കം എന്ന എന്റെ ഡാൻസ് സ്കൂളിന്റെ ലോഞ്ചിന് ചേച്ചി വന്നിരുന്നു. എന്തോ ഒരു ബോണ്ട് ഞങ്ങൾക്കിടയിൽ പണ്ട് മുതലുണ്ട്. എന്താണെന്ന് ചോദിച്ചാൽ അറിയില്ല. അതുകൊണ്ട് തന്നെ റാണി പത്മിനി സിനിമ ആഷിക് ആലോചിച്ച് തുടങ്ങിയപ്പോൾ തന്നെ സീനിയറായിട്ടുള്ള ആ റോൾ കാരി ചെയ്യാൻ പറ്റുന്ന ഒരാളെ ആലോചിച്ചപ്പോൾ മഞ്ജു ചേച്ചി അല്ലാതെ വേറൊരു സെക്കന്റ് തോട്ട് ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. മഞ്ജു ചേച്ചി ഇല്ലായിരുന്നുവെങ്കിൽ ആ കഥയാവില്ല ഞങ്ങൾ ചെയ്യുക. മഞ്ജു ചേച്ചിയെ റീപ്ലേസ് ചെയ്യാൻ ആരാണുള്ളത്..? ആരുമില്ല എന്നാണ് റിമ കല്ലിങ്കൽ പറഞ്ഞത്.


Click it and Unblock the Notifications











