'തൊണ്ടയ്ക്ക് പിടിച്ച് വെച്ചിട്ടാണ് ആ പാട്ടുകളെല്ലാം ഞാന്‍ പാടിയിരുന്നത്, സര്‍ജറിക്കുശേഷമാണ് ശബ്ദം ശരിയായത്'
സ്വന്തം കുടുംബാംഗത്തിന് ലഭിക്കുന്ന സ്നേഹവും പരിഗണനയുമാണ് റിമി ടോമിക്ക് മലയാളികൾ നൽകാറുള്ളത്. ഗായികയായും അഭിനേത്രിയായും അവതാരകയായുമെല്ലാം ശ്രദ്ധനേടിയ റിമിയെ ഊര്‍ജ്ജ്വലതയുടെ പര്യായമെന്നാണ് വിശേഷിപ്പിക്കാറുള്ളത്. റിമി പാടി തുടങ്ങിയാൽ വിരസതയോടെയും വിഷാദത്തോടെയും ഇരിക്കുന്നവർ പോലും ഒപ്പം പാടാനും ആടാനും തുടങ്ങും. സദസിനെ കയ്യിലെടുക്കാൻ റിമിക്ക് നിഷ്കളങ്കമായ ചിരിയും സംസാരവും സംഗീതവും മാത്രം മതി.
സ്റ്റേജ് ഷോകളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഒരു പ്രത്യേക എനർജിയാണ് പ്രിയ ഗായികയ്ക്ക്. ഏയ്ഞ്ചൽ വോയ്‌സ് എന്ന പ്രശസ്തമായ ട്രൂപ്പിൽ ഗായികയായാണ് റിമി തൻ്റെ കരിയർ ആരംഭിച്ചത്. എയ്ഞ്ചൽ വോയ്‌സുമൊത്തുള്ള ഒരു ഷോയ്ക്കിടെ മിമിക്രി കലാകാരനും സംവിധായകനും ഗാനരചയിതാവുമായ നാദിർഷ റിമിയെ കണ്ടുമുട്ടി പരിചയപ്പെട്ടു.

ശേഷം നാദിർഷയാണ് സംവിധായകൻ ലാൽ ജോസിനും സംഗീതസംവിധായകൻ വിദ്യാസാഗറിനും റിമിയെ പരിചയപ്പെടുത്തിയത്. സ്കൂൾ കാലം മുതൽ കലോത്സവങ്ങളിലും സജീവ സാന്നിധ്യമായിരുന്നു റിമി. ഇരുപത്തിരണ്ട് വർഷത്തെ സംഗീത ജീവിതത്തിനിടെ സൂപ്പർ സ്റ്റാറുകളുടെ സിനിമയിൽ അടക്കം പിന്നിണി പാടിയിട്ടുണ്ട് റിമി.
എന്നാൽ ഒരു സമയത്ത് വോക്കല്‍ കോഡിനുണ്ടായ പ്രശ്നങ്ങൾ മൂലം നിരവധി ബുദ്ധിമുട്ടുകൾ ഗായികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേ കുറിച്ച് ഒരിക്കൽ റിമി സൂപ്പര്‍ സ്റ്റാര്‍ ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷമാണ് ശബ്ദത്തിലുള്ള പ്രശ്നങ്ങൾ മാറിയതെന്നും പ്രിയ ഗായിക പറയുന്നു.
റിമിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... നിങ്ങള്‍ കേട്ട ചിങ്ങമാസം.. മുതല്‍ അരപ്പവന്‍.., കണ്ണനായാല്‍.., കരളേ കരളിന്റേ കരളേ.. തുടങ്ങിയ പാട്ടുകളെല്ലാം ഞാന്‍ പാടി തീര്‍ത്തത് എനിക്ക് പാടാന്‍ പറ്റാത്ത അവസ്ഥയിലാണ്. തൊണ്ടയ്ക്ക് പിടിച്ച് വെച്ചിട്ടൊക്കെ ആ സമയത്ത് പാടിയിട്ടുണ്ട്. പിന്നീട് വോക്കല്‍ മൊഡ്യൂള്‍ സര്‍ജറി ചെയ്തതിന് ശേഷമാണ് ശബ്ദം നേരെയായത്.
ചോക്ലേറ്റ് പോലൊയുള്ള.... എന്ന് തുടങ്ങുന്ന പാട്ടാണ് തൊണ്ട ശരിയായതിന് ശേഷം ഞാന്‍ ഫ്രീയായി ആദ്യമായി പാടിയ പാട്ട്. കാരണം അതുവരെ നമുക്ക് റസ്റ്റ് എടുക്കാനോ ഒരു ചെക്കപ്പ് ചെയ്യാനോ ഒന്നുമുള്ള സമയം കിട്ടിയിരുന്നില്ല. മൂന്ന്, നാല് മാസം ബ്രേക്ക് എടുത്ത് പാടാതിരിക്കാന്‍ കഴിയില്ലായിരുന്നു. റസ്റ്റില്ലാതെ പാടിയാല്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ വരും എന്നൊന്നും അന്ന് അറിയുകയുമില്ല.

ഒരു ദിവസം പോലും റസ്റ്റ് എടുക്കാതെ ഇങ്ങനെ പാടിക്കൊണ്ടിരുന്നു. ചെറിയൊരു സംഭവമാണ് ഈ വോക്കല്‍ കോഡ്. പനിയും ജലദോഷവുമൊക്കെ വരുമ്പോള്‍ വോക്കല്‍ കോഡിന് റെസ്റ്റ് ആവശ്യമാണ്. റെസ്റ്റ് അല്ലാതെ അതിന് മറ്റ് മാര്‍ഗങ്ങളില്ല.
തീര്‍ച്ചയായും ശബ്ദത്തിന് റെസ്റ്റ് നല്‍കണം എന്നാണ് ഗായകരോട് നൽകുന്ന ഉപദേശമെന്നതുപോലെ അനുഭവം വെളിപ്പെടുത്തി റിമി ടോമി പറഞ്ഞത്. മിനി സ്ക്രീനിൽ അവതാരകയായി മാത്രമല്ല റിയാലിറ്റി ഷോ മെന്ററായും റിമി സജീവമാണ്. കൊവിഡിനുശേഷം യുട്യൂബ് ചാനലിലും ആക്ടീവാണ് റിമിയും കുടുംബവും.


Click it and Unblock the Notifications