ആ നടിയുടെ ആരോപണം; ഭാര്യയും വീട്ടുകാരും കാണുന്നു, ആ വേദന ഞാനനുഭവിക്കുന്നു: റിയാസ് ഖാൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ രംഗത്തുണ്ടായ വിവാദങ്ങൾ ചെറുതല്ല. താര സംഘടനയായ അമ്മ സംഘടനയിലെ നേതൃത്വത്തിലുള്ളവർക്ക് നേരെ പോലും പരസ്യ ആരോപണം വന്നു. പീഡന പരാതിക്ക് പിന്നാലെ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചു. സിദ്ദിഖിന് പുറമെ ജയസൂര്യ, രഞ്ജിത്ത്, ഇടവേള ബാബു, മുകേഷ് തുടങ്ങിയവർക്കെതിരെ പരാതി വന്നു. ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങൾ വന്ന് കൊണ്ടിരുന്നു. ഇക്കൂട്ടത്തിലാണ് നടൻ റിയാസ് ഖാന് നേരെയും ആരോപണം.
അടിച്ച് കേറി വാ എന്ന ഡയലോഗിലൂടെ ഹിറ്റായ നടൻ ഫോണിലൂടെ മോശമായി സംസാരിച്ചു എന്നായിരുന്നു യുവ നടിയുടെ ആരോപണം. റിയാസ് ഖാനെയാണ് നടി പരാമർശിച്ചതെന്ന് വ്യക്തമായെങ്കിലും നടൻ അന്ന് പ്രതികരിച്ചില്ല. ഇപ്പോഴിതാ ആരോപണത്തെക്കുറിച്ച് സംസാരിക്കുകയാണ് റിയാസ് ഖാൻ. നടിയുടെ ആരോപണം തെറ്റാണെന്ന് റിയാസ് ഖാൻ പറയുന്നു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം.

അത് ആരാണെന്ന് അറിയില്ല. 34 വർഷങ്ങളായി ഷൂട്ടിംഗ് സ്പോട്ടിൽ അവരെ കണ്ടിട്ടില്ല. അവർ അറിയാതെ പറഞ്ഞതാണോ ആരെങ്കിലും പറയിപ്പിച്ചതാണോ എന്നെനിക്കറിയില്ല. എന്റെ പേര് പോലും അവർക്കറിയില്ലെന്ന് തോന്നുന്നു. ഈയിടക്ക് അടിച്ച് കേറി വാ എന്ന് പറഞ്ഞ് പ്രശസ്തനായ ആളില്ലേ എന്നാണ് അവർ പറഞ്ഞത്. ഏത് വർഷമാണ്, ഏത് ഫോണാണ് എന്നാെന്നും ഒരു ഐഡിയയും ഇല്ല. അതിന്റെ പിന്നിൽ പോകാൻ ഞാൻ തയ്യാറായില്ല. എനിക്ക് ജോലി ഉണ്ടായിരുന്നു. അവർ പറയുന്നത് വെച്ച് കൊവിഡ് കാലത്താണെന്ന് തോന്നുന്നു.
ഞാൻ മണിരത്നം സാറിന്റെ പൊന്നിയിൻ സെൽവൻ ഷൂട്ട് കഴിഞ്ഞ് തായ്ലന്റിൽ നിന്ന് എത്തിയതേയുള്ളൂ. അത് കഴിഞ്ഞ് നാല് വർഷം സിനിമയേ ഇല്ല. തമിഴ്നാട്ടിൽ സിനിമകളേ അക്കാലത്തില്ല. ഇതിനിടയിൽ സംഭവം നടന്നതെന്നാണോ അവർ പറയുന്നതെന്നറിയില്ല. അവർക്ക് വേണമെങ്കിൽ തെളിയിക്കാം. താനിവിടെ തന്നെയുണ്ടെന്നും റിയാസ് ഖാൻ വ്യക്തമാക്കി.

ഭാര്യ ഹിമയും എന്റെ അമ്മയും ഭാര്യയുടെ അമ്മയും മക്കളുമെല്ലാം കാണുന്നു. അതിൽ സങ്കടമാണ്. ആ വേദന ഞാൻ മാത്രമേ അനുഭവിക്കൂ. ആൾക്കാർക്ക് എന്തും പറയാം. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും റിയാസ് ഖാൻ ആവർത്തിച്ചു. നടി സിദ്ദിഖിനെതിരെയാണ് നിയമനടപടിയുമായി മുന്നോട്ട് പോയത്. ബലാത്സംഗ കേസിൽ സിദ്ദിഖിനെ അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് കോടതി ജാമ്യത്തിൽ വിട്ടു. സിദ്ദിഖ് സിനിമയുടെ ചർച്ചയ്ക്കെന്ന് പറഞ്ഞ് വിളിച്ച് വരുത്തി ഹോട്ടൽ മുറിയിൽ വെച്ച് ബലാത്സംഗം ചെയ്തു എന്നാണ് നടിയുടെ പരാതി. സിദ്ദിഖ് യുവതിയുടെ അഭിനയ മോഹം ചൂഷണം ചെയ്ത് ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. സിദ്ദിഖിന്റെ മൊഴികളിലിൽ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതേസമയം നടിയുടെ ആരോപണം സിദ്ദിഖ് നിഷേധിക്കുകയാണുണ്ടായത്.


Click it and Unblock the Notifications











