'ആരുടെയൊക്കെയോ കൈകൾ കൊണ്ട് തന്നെ സംഭവിച്ചു' എന്ന് ഉറച്ച് വിശ്വസിക്കുകയാണ്, മണിയുടെ മരണത്തെക്കുറിച്ച് അനിയൻ
മലയാളികളും സിനിമാ ലോകവും ഇന്നും ഒരു നോവായി ഓർക്കുന്ന വിയോഗമാണ് നടൻ കലാഭവൻ മണിയുടേത്. 2016 മാർച്ച് 6 ന് ആയിരുന്നു താരത്തിന്റെ വിയോഗം. ഇന്നും ഏറെ സങ്കടത്തോടെയാണ് മണിയെ കുറിച്ച് ഓരോരുത്തരും ഓർക്കുന്നത്. മണിക്ക് പകരക്കാരനെ കണ്ടെത്താനും മലയള സിനിമയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്നും ഏറെ വൈകാരികമായിട്ടാണ് കലാഭവൻ മണിയെ കുറിച്ച് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഓർമ്മിക്കുന്നത്.
നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം മലയാളികളുടെ മനസിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ് കലാഭവൻ മണി. ഇന്നും കലാഭവൻ മണിയുടെ ഒരു പാട്ടോ സിനിമയിലെ രംഗമോ കാണാതെയോ കേൾക്കാതെയോ മലയാളിയുടെ ജീവിതം കടന്നു പോകില്ല. ഓട്ടോയിലും ബസിലുമൊക്കെ ഇന്നും യാത്രക്കാരെ രസിപ്പിച്ചും കണ്ണ് നനയിച്ചുകൊണ്ടും സാധാരണക്കാരുടെ ഇടയിൽ മണി ജീവിച്ചിരിപ്പുണ്ട്.
കലാഭാവൻ മണിയുടെ സഹോദരൻ ആണ് ഡോക്ടർ രാമകൃഷ്ണൻ. ചേട്ടൻ നടനായപ്പോൾ രാമകൃഷ്ണൻ നർത്തകനായി മാറുകയായിരുന്നു. മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയ കലാകാരനാണ് രാമകൃഷ്ണൻ.

ചേട്ടനെക്കുറിച്ചുള്ള ഓർമ്മകളെക്കുരിച്ച് പങ്കുവെച്ചിരിക്കുകയാണ് നടൻ കലാഭവൻ മണിയുടെ സഹോദരൻ രാമകൃഷ്ണൻ. ഗ്രാഫിറ്റി മാഗസിന് നൽകിയ അഭിമുഖത്തിലാണ് രാമകൃഷ്ണൻ ചേട്ടൻ്റെ നഷ്ടത്തെക്കുറിച്ച് മനസ്സ് തുറന്നത്. അനിയൻ്റെ വാക്കുകൾ വിശദമായി വായിക്കാം
ചേട്ടൻ ഇവിടുന്ന് ഇറങ്ങിപ്പോയ സമയത്ത് എങ്ങനെയാണോ അതുപോലെ തന്നെയാണ് ചേട്ടൻ ഇപ്പോൾ കയറി വന്നാലും. ഞങ്ങൾക്ക് ഒരു മാറ്റവും വന്നിട്ടില്ല. ചേട്ടൻ ഉണ്ടായിരുന്ന സമയത്ത് ഞങ്ങൾക്ക് ഒരു തണലായിരുന്നു. ചേട്ടൻ പോയതോടെ അത് നഷ്ടമായി. മറ്റുള്ളവർക്ക് വിഷമം ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ നഷ്ടം ഞങ്ങൾ സഹോദരങ്ങൾക്ക് തന്നെയാണ്.
ദരിദ്രമായ ജീവിതത്തിൽ നിന്ന് ഞങ്ങൾക്ക് നല്ല ആഹാരം, നല്ല വസ്ത്രം, നല്ല സന്തോഷം, യാത്രകൾ ഇവയൊക്കെ തന്ന ചേട്ടൻ ഒരു അപ്രതീക്ഷ നിമിഷത്തിൽ ഞങ്ങളെ വിട്ടുപോയത് നഷ്ടം തന്നെയാണ്. ആരുടെയൊക്കെയോ കൈകൾ കൊണ്ടാണ് ചേട്ടന് അങ്ങനെയൊക്കെ സംഭവിച്ചത് എന്ന് തന്നെയാണ് ഞാൻ ഇപ്പഴും ഉറച്ച് വിശ്വസിക്കുന്നത്.

'ചേട്ടൻ്റെ മരണ ശേഷം പത്ര മാധ്യമങ്ങളിൽ മോശമായി വന്നിരുന്നു. ഇതിനെക്കുറിച്ചുള്ള സത്യാവസ്ഥ പറഞ്ഞ് ഞാൻ വന്നപ്പോൾ സ്വത്തുക്കൾ തട്ടിയെടുക്കാൻ വേണ്ടിയാണെന്ന് ആരോപിച്ചു. സോഷ്യൽ മീഡിയയിൽ ഒരു കാര്യത്തിൻ്റെ സത്യം എന്താണെന്ന് തിരക്കാതെയാണ് ഓരോ കാര്യങ്ങളും പങ്കുവെക്കുന്നത്. അതിൽ ഒരു പണിയും ചെയ്യാതിരിക്കുന്നവർ വന്ന് മോശം കമൻ്റ് ഇടുകയും ചെയ്യാറുണ്ട്'.
'ചേട്ടൻ്റെ മരണത്തെക്കുറിച്ചുള്ള സത്യാവസ്ഥ പോസ്റ്റുമാർട്ടം റിപ്പോർട്ടിലടക്കം കിട്ടിയതുകൊണ്ടാണ് നമ്മൾ പരാതിയുമായി പോയത്. അമൃത ഹോസ്പിറ്റലിലെ ഡോക്ടർമാർ തന്നെ ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. മണിയുടെ വിവരം പൊലീസിൽ അറിയിക്കാൻ പോവുകയാണ്. മണിയുടെ മരണത്തിൽ എന്തോ ദുരൂഹത ഉണ്ടെന്ന് ഡോക്ടർമാരാണ് പറഞ്ഞത്. ഇതൊക്കെ കഴിഞ്ഞ് ചേട്ടൻ്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയപ്പോൾ മരണകാരണമായത് മീഥൈയിൽ ആൾക്കഹോളിൻ്റെ വിഷാംശം മൂലമാണെന്നും ഉണ്ട്'.

'ഇതുവരെ ഏതെങ്കിലും ഒരു വ്യക്തി കൊന്നുവെന്ന് എവിടേയും പറഞ്ഞിട്ടില്ല. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വന്നതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ മാത്രമേശ്രമിച്ചിട്ടുള്ളൂ. ആവശ്യമില്ലാതെയാണ് മറ്റുള്ളവർ ഇതിൻ്റെ പേരിൽ വിവാദങ്ങൾ സൃഷ്ടിച്ചത്. ചേട്ടനുമായി ഞങ്ങൾ സഹോദരങ്ങൾക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല'
'ഇതും സംബന്ധിച്ചും വാർത്തകൾ വന്നിരുന്നു. ഞങ്ങൾ സഹോദരങ്ങൾ തമ്മിലും പ്രശ്നങ്ങളാണ്. ചേട്ടൻ്റെ സ്വത്തുക്കൾ സ്വന്തമാക്കാനാണ് മരണത്തോടനുബന്ധിച്ച് മുന്നിട്ട് ഇറങ്ങിയതെന്നാണ് പലരും പറഞ്ഞത്'.
'ചേട്ടൻ മരിക്കുന്നതിന് മുൻപൊക്കെ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. എന്നാൽ ഇവരൊന്നും ചേട്ടന്റെ മരണ ശേഷം ഒന്ന് തിരിഞ്ഞുപോലും നോക്കിയിട്ടില്ല. അവരൊക്കെ അവരുടെ പാട് നോക്കി പോയി. ഫലം ഉണ്ടെങ്കിൽ മാത്രമേ എല്ലാവരും നോക്കുള്ളൂ എന്ന് പറയുന്നത് സത്യമാണ്. ചേട്ടൻ്റെ മരണത്തെക്കുറിച്ച് ഞങ്ങൾ സംശയം പറഞ്ഞപ്പോൾ പോലും നീ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്, ഞങ്ങൾ കൂടെ നിക്കാം എന്ന് ഒരാളും പറഞ്ഞില്ല'.

'മരണത്തിൽ സംശയം ഉള്ളതുകൊണ്ട് തന്നെ ചേട്ടൻ്റെ കേസ് സിബിഐ വരെ എത്തിച്ചു. പക്ഷെ അവർക്ക് ആവശ്യം തെളിവുകളാണ്. കേരളത്തിൽ പ്രളയം വന്നപ്പോൾ നമ്മുടെ ഈ പ്രദേശം എല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു. ചേട്ടൻ്റെ മൃതദേഹം ദഹിപ്പിച്ചതുകൊണ്ട് അവർക്ക് ആവശ്യമായ തെളിവുകൾ ഒന്നും കിട്ടിയില്ല. ഒരു കേസിന് ആവശ്യം തെളിവുകളാണല്ലോ'.
'വേറെ തെളിവുകൾ കൊടുക്കാൻ നമ്മുടെ കയ്യിൽ ഒന്നുമില്ലായിരുന്നു. നമ്മുടെ കയ്യിൽ ഡോക്ടർമാർ തന്ന ഡോക്യുമെൻ്റേഷൻ തെലിവുകൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റെല്ലാ തെളിവുകളും പ്രളയം വന്നതോടെ നശിച്ചു', രാമകൃഷ്ണൻ പറഞ്ഞു.


Click it and Unblock the Notifications