എങ്ങനെ പറയാതിരിക്കും! അവരെ ഒക്കെ വിഷമിപ്പിച്ചല്ലേ പോയത്! മണിയെക്കുറിച്ച് പറഞ്ഞ് ഇമോഷണലായി സഹോദരൻ
കലാഭവന്‍ മണി അന്തരിച്ചിട്ട് 10 വര്‍ഷമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ അഭാവം ഇന്നും സിനിമയിലും വേദികളിലുമുണ്ട്. തന്റെ കഥാപാത്രങ്ങളിലൂടെയും, പാട്ടുകളിലൂടെയുമായി അദ്ദേഹത്തെ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ട്. ദൂരെ എവിടെയോ ഷൂട്ടിന് പോയെന്ന് മനസിനെ വിശ്വസിക്കുകയാണ്. അദ്ദേഹം പോയെന്ന് ഇനിയും വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു എല്ലാവരും പറഞ്ഞത്. മണിയുടെ ഓര്‍മ്മ ദിനത്തില്‍ പ്രിയപ്പെട്ടവരെല്ലാം അദ്ദേഹത്തിന്റെ വീട്ടിലും, പാഡിയിലുമായി ഒത്തുചേര്‍ന്നിരുന്നു. പത്ത് വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു വന്നവരെല്ലാം പറഞ്ഞതെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.
ചേട്ടന്‍ ആഗ്രഹിച്ചത് പോലെ തന്നെ അദ്ദേഹത്തിന്റെ മകള്‍ ഡോക്ടറായി. ആ സന്തോഷവും അദ്ദേഹം പങ്കുവെച്ചിരുന്നു. മകളെ ഡോക്ടറാക്കണം. പാവപ്പെട്ടവരെ ചികിത്സിക്കാനായി ഒരു ആശുപത്രി പണിയുമെന്ന് മുന്‍പ് കലാഭവന്‍ മണി പറഞ്ഞിരുന്നു. അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലും, മികച്ച മാര്‍ക്ക് നേടിയിരുന്നു ശ്രീലക്ഷ്മി. രണ്ടാം വട്ടം പരിശ്രമിച്ചപ്പോഴായിരുന്നു എംബിബിഎസ് പ്രവേശനം നേടിയത്. അച്ഛനെപ്പോലെ തന്നെ കലാരംഗത്തും മകള്‍ തിളങ്ങിയിരുന്നു. മിമിക്രിയും, പാട്ടുമൊക്കെയായി ഇടയ്ക്ക് അച്ഛനൊപ്പം മകളും ചാനല്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സോഷ്യല്‍മീഡിയയില്‍ അമ്മയും മകളും സജീവമല്ലെങ്കിലും ഇവരുടെ വിശേഷങ്ങളും ആരാധകര്‍ തിരക്കാറുണ്ട്. ശ്രീലക്ഷമിക്കൊപ്പമുള്ള ചിത്രങ്ങളുമായി ഇടയ്ക്ക് സുഹൃത്തുക്കള്‍ എത്തിയിരുന്നു. ഗ്രാജുവേഷന്‍ ചടങ്ങിലെ ചിത്രങ്ങളും വൈറലായിരുന്നു.

വീണ്ടും ഞാനും ചേട്ടനും കലാഗൃഹവും ഒറ്റയ്ക്കായി. ഇനി ഒരു വർഷം കാത്തിരിക്കാം നമുക്ക്. എല്ലാവരുടെയും ഒത്തുചേരലിനായി. 10 വർഷമായി എന്ന് പറയുമ്പോഴും വിശ്വസിക്കാനാവുന്നില്ല ചേട്ടാ. ഓരോ ദിവസവും ചേട്ടന്റെ വിശേഷങ്ങൾ ഒരു നൂറ് പേരോടെങ്കിലും പറയേണ്ടി വരാറുണ്ട്. ട്രെയിൻ യാത്രകളിൽ. ബസ് യാത്രകളിൽ, വേദികളിൽ, അങ്ങനെ നീണ്ടു പോകുന്നു. ഒരോരുത്തർ ചോദിക്കുമ്പോൾ പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ച് പറയേണ്ടിവരും.
അവർ ചോദിച്ചതിന് ഉത്തരം പറയാതിരിക്കാൻ വയ്യല്ലോ. എങ്ങനെ പറയാതിരിക്കാനാവും, അവരെ ഒക്കെ വിഷമിപ്പിച്ചല്ലേ പോയത്. 10 വർഷമായ ഇന്നലെയും ചേന്നത്തു നാട്ടിലേക്ക് പ്രവാഹമായിരുന്നു. സ്മൃതി മണ്ഡപത്തിലേക്ക്. ഒരു പൂച്ചെണ്ട് വയ്ക്കാൻ. പാഡിയിൽ ചെന്ന് ഒരു പാട്ട് പാടാൻ. കലാഗൃഹത്തിലെ അനുസ്മരണ ചടങ്ങിൽ പങ്കാളിയാവാൻ. ചേട്ടൻ ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ഇന്നലെ വന്ന ജനങ്ങൾ. എല്ലാവർക്കുംനന്ദി.
ഇന്നിതാ വീണ്ടും ചേട്ടനും ഞാനും കലാ ഗൃഹവും ഒറ്റയ്ക്കായി. ഇനിയൊരു വർഷം കാത്തിരിക്കണം നമ്മുക്ക് എല്ലാവരെയും കാണാൻ. അതുവരെ എല്ലാവരെയും കാത്തു കൊള്ളണംട്ടോ. ആർക്കും ഒരാപത്തും വരുത്തരുത്. ആ വലംകൈ നീട്ടി എല്ലാവരെയും, എന്നത്തേയും പോലെ അനുഗ്രഹിക്കണം. ഇന്നലെ വന്ന് ചേർന്ന പ്രിയ സുഹൃത്തുക്കൾ, കലാ സാംസ്കാരിക, രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ സാനിധ്യങ്ങൾ, പത്രമാധ്യമ സുഹൃത്തുക്കൾ. തുടങ്ങി എല്ലാവർക്കും നന്ദി. അടുത്ത വർഷം എല്ലാവരും വരും എന്ന പ്രതീക്ഷയോടെ എന്നായിരുന്നു രാമകൃഷ്ണന്റെ കുറിപ്പ്. മണി ചേട്ടന്റെ കുടുംബം മാത്രമല്ല, തനിക്കും ആഗ്രഹിച്ച പോലെയുള്ള ജീവിതം ഇപ്പോള്‍ ലഭിച്ചുവെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications
















