പാവപ്പെട്ട വീട്ടിലെ കുട്ടിയെന്ന നിലയിൽ കല്യാണാലോചന, എന്റെ വാശി ചേട്ടൻ മനസിലാക്കി: ആർഎൽവി രാമകൃഷ്ണൻ
അന്തരിച്ച നടൻ കലാഭവൻ മണിയെ മറക്കാൻ ഇതുവരെ മലയാളികൾക്ക് കഴിഞ്ഞിട്ടില്ല. അത്രത്തോളം ജനഹൃദയങ്ങളിൽ ഇടം നേടിയ നടനാണ് കലാഭവൻ മണി. കലാഭവൻ മണിയുടെ ജീവിതത്തെക്കുറിച്ച് സഹോദരൻ ഡോ. ആർഎൽവി രാമകൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഹോദരങ്ങളോട് വളരെ സ്നേഹം കാണിച്ചിരുന്ന വ്യക്തിയാണ് കലാഭവൻ മണിയെന്നും എന്നാൽ പുറത്ത് തെറ്റായ പല പ്രചരണങ്ങളുമുണ്ടായെന്ന് രാമകൃഷ്ണൻ പറയുന്നു. സഫാരി ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
അദ്ദേഹത്തിന്റെ കല്യാണം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. പലരും ലൗ മാര്യേജ് ആണെന്നൊക്കെ പറഞ്ഞു. ഒരിക്കലുമല്ല. ചേട്ടത്തിയുടെ വീട് മുരുങ്ങൂർ ഡിവെെൻ ധ്യാനകേന്ദ്രത്തിന് താെട്ടടുത്താണ്. പാവപ്പെട്ട വീട്ടിലെ കുട്ടി എന്ന നിലയിൽ ആലോചിച്ചാണ് വിവാഹം ചെയ്തത്. ലോഹിതദാസുമായി ബന്ധപ്പെട്ട് ചില കണക്ഷനുകൾ ആ സ്ഥലത്തുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് മകൾ ശ്രീലക്ഷ്മിക്ക് രണ്ട് മൂന്ന് വയസാകുന്നത് വരെ ഞങ്ങളുടെ വീട്ടിൽ തന്നെയായിരുന്നു വന്ന് പോയിക്കൊണ്ടിരുന്നത്. പിന്നീടാണ് ചേട്ടൻ പണിത പുതിയ വീട്ടിലേക്ക് താമസം മാറിയത്.

പാഡി എന്നത് അച്ഛൻ പണിയെടുത്ത പറമ്പാണ്. അത് വാങ്ങി. അച്ഛൻ നട്ട് വളർത്തിയ കുറേ ജാതി തോട്ടങ്ങളാണ്. ചാലക്കുടി പുഴയോട് ചേർന്ന് ഔട്ട്ഹൗസ് പോലെ ഒന്നുണ്ടാക്കി. ക്രിയേറ്റിവിറ്റിയുള്ള സ്ഥലമായിരുന്നു അത്. ഒരുപാട് ആളുകൾ വരികയും സംസാരിക്കുകയും ചെയ്യും. അവസാന നിമിഷമാണ് മോശപ്പെട്ട ചില ബന്ധങ്ങളൊക്കെ ഉണ്ടാകുന്നത്. അതിന് മുമ്പ് ശബരമലയ്ക്ക് പോകുമ്പോൾ പലരും അവിടെ താമസിക്കും.
ഒരുപാട് പരിപാടികൾ ചേട്ടനൊപ്പം ചെയ്യാൻ പറയുമായിരുന്നു. പക്ഷെ എനിക്ക് ഭയങ്കര പേടിയാണ്. സിനിമാതാരങ്ങളുടെ പരിപാടിയെക്കുറിച്ച് ആൾക്കാർക്കുള്ള കാഴ്ചപ്പാട് വേറെയാണല്ലോ. അതിനിടയിൽ ക്ലാസിക്കൽ ഡാൻസ് ചെയ്യാൻ എനിക്ക് മടിയായിരുന്നു. പൊന്നാനിയിൽ ദേശാഭിമാനിയുടെ അക്ഷരമുറ്റം എന്ന പരിപാടിയുണ്ട്. ആ പരിപാടി എന്നോട് നിർബന്ധമായും ചെയ്യണം എന്ന് ചേട്ടൻ പറഞ്ഞു. ചേട്ടൻ എന്നെ വേദിയിൽ അനുജനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. ആ പ്രോഗ്രാമിന് വലിയ അഭിനന്ദനവും കയ്യടികളും ലഭിച്ചു. അതിന് ശേഷം ഗൾഫ് ഷോകൾക്ക് ചേട്ടൻ എന്നെ വിളിക്കും.
ഞാൻ പോകില്ല. ഷൂട്ടിംഗ് ലൊക്കേഷനിൽ പോലും ഞാൻ ചേട്ടനൊപ്പം പോയിരുന്നില്ല. അവനൊറ്റയ്ക്ക് വളരണം എന്ന വാശിയാണ്, നടക്കട്ടെ എന്ന് ചേട്ടൻ പറയുമായിരുന്നു. അവസാനം ഗൾഫ് പരിപാടിക്ക് ഞാൻ ആദ്യമായി ഒറ്റയ്ക്ക് പോകുന്നു. ദിനേശൻ മാഷുടെ ഡാൻസ് സ്കൂൾ വാർഷികത്തിന് എന്നെ വിളിച്ചു. ഞാൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ ചേട്ടൻ എന്നെ കെട്ടിപ്പിടിച്ചു. വാശിയുടെ നേട്ടം ഉണ്ടാകുന്നത് അറിയുകയാണ് ആൾ. ഇതുവരെയും ഗൾഫിൽ ഫ്ലെെറ്റിൽ കയറിയിട്ടില്ല.
പേടിച്ചിട്ടാണ് ഞാൻ ചെല്ലുന്നത്. പക്ഷെ നേരത്തെ തന്നെ ചേട്ടൻ എന്നെ രണ്ട് കെെയും നീട്ടി സ്വീകരിക്കാൻ ആളുകളെ അറേഞ്ച് ചെയ്തിരുന്നു. ഇവിടെ മാത്രമേ ഉണ്ടാകൂ എന്ന് ഞാൻ കരുതി. എന്നാൽ ഞാൻ കുവെെറ്റിൽ ചെന്നിറങ്ങിയപ്പോഴും ആരെയാെക്കെയോ വിളിച്ച് പറഞ്ഞ് ഏർപ്പാടാക്കിയിരുന്നെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.


Click it and Unblock the Notifications
