'നിങ്ങൾക്കെന്നോട് ഇഷ്ടമുണ്ടെങ്കിൽ ഒരു നല്ല കാര്യം ചെയ്യൂവെന്ന് മമ്മൂക്ക പറഞ്ഞു, പബ്ലിസിറ്റി ഇഷ്ടമല്ല'
മലയാളത്തിന്റെ അഭിമാനമായ മഹാനടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷനിലൂടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അവയിൽ എല്ലാം സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന പലർക്കും ആശ്വാസം പകരുന്നതാണ്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയുമാണ്. എന്നാൽ താൻ ചെയ്യുന്ന നല്ല കാര്യങ്ങൾ പാടി നടക്കുന്നതിനോടോ കൊട്ടിഘോഷിക്കുന്നതിനോടോ അദ്ദേഹത്തിന് യോജിപ്പില്ല. ഇപ്പോഴിതാ പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന കെയർ ആന്റ് ഷെയറിനെ കുറിച്ച് കെയർ ആന്റ് ഷെയർ ഡയറക്ടമാരിൽ ഒരാളും മമ്മൂട്ടിയുടെ പിആർഒയുമായി റോബർട്ട് കുര്യാക്കോസ് വെളിപ്പെടുത്തി.
കെയർ ആന്റ് ഷെയറിന്റെ ലോഗോയിലെ ചുമടുതാങ്ങി എന്ന ആശയം പോലും മമ്മൂട്ടിയുടേതാണെന്ന് റോബർട്ട് പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോബർട്ട്. ചുമടുതാങ്ങിയാണല്ലോ കെയർ ആന്റ് ഷെയർ. നിരവധി ആളുകളുടെ ഭാരം ഏറ്റെടുത്ത് അവർക്ക് ആശ്വാസം കൊടുക്കുക എന്നതാണ് കെയർ ആന്റ് ഷെയറിന്റെ ഉദ്ദേശം.

അതുകൊണ്ടാണ് കെയർ ആന്റ് ഷെയർ തുടങ്ങിയപ്പോൾ ചുമടുതാങ്ങിയെ അദ്ദേഹം ലോഗോയാക്കിയത്. മറ്റുള്ളവരുടെ ചുമടുകൾ താങ്ങാൻ സഹായിക്കണം. മമ്മൂക്ക ഇപ്പോൾ ഒരുപാട് പേരുടെ ചുമട് താങ്ങുന്നുണ്ട്. അപാര ലീഡർഷിപ്പ് ക്വാളിറ്റിയാണ് മമ്മൂക്കയ്ക്ക്. അദ്ദേഹം മനസിൽ ഉദ്ദേശിച്ചതാണ് ഇപ്പോൾ കെയർ ആന്റ് ഷെയർ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികളെല്ലാം.
കണ്ണിന്റെ സർജറി, ഹാർട്ട് സർജറി എന്നിവയൊക്കെ ഒരുപാട് പേർക്ക് കെയർ ആന്റ് ഷെയർ വഴി ചെയ്ത് കൊടുക്കുന്നുണ്ട്. ഇതിന്റെ എല്ലാം മൈന്യൂട്ട് ലെവൽ വരെ അദ്ദേഹത്തിന്റെ ശ്രദ്ധചെല്ലും. റിപ്പോർട്ടുകൾ എല്ലാം കാണും. പക്ഷെ അദ്ദേഹം അതൊന്നും പറയാറില്ല. അദ്ദേഹത്തിന്റെ ശ്രദ്ധയില്ലാതെ കെയർ ആന്റ് ഷെയറിൽ ഒരു ഇലപോലും ചലിക്കുന്നില്ല. നല്ലൊരു കോർഡിനേഷനാണ്.
കതിരിൽ വളം വെച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞാണ് അദ്ദേഹം കുട്ടികളുടെ ഹാർട്ട് സർജറികൾക്ക് സഹായിച്ച് പ്രവർത്തിച്ച് തുടങ്ങാമെന്ന് പറഞ്ഞത്. അതുപോലെ അനാഥാലയങ്ങളിൽ ഫണ്ടില്ലാത്തതിനാൽ പഠനം മുടങ്ങിയ കുട്ടികളുടെ ഉന്നത പഠനം കെയർ ആന്റ് ഷെയർ വഴി നടക്കുന്നുണ്ട്. ഇതുവരെ ഡോക്ടർമാർ, എഞ്ചിനീയർമാർ, നഴ്സുമാർ തുടങ്ങി നിരവധി പേർ പഠിച്ച് ഇറങ്ങിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ മനസ് അറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു ടീം അദ്ദേഹത്തിനുണ്ട്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഐസ് ബക്കറ്റ് ചലഞ്ച് വീഡിയോ കണ്ടാണ് മൈ ട്രീ ചലഞ്ച് മമ്മൂക്ക കൊണ്ടുവന്നത്. ആദ്യം മലയാളത്തിലെ താരങ്ങൾ ചെയ്തു. പിന്നെ തമിഴിലെ നടന്മാരും വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളും വരെ ചലഞ്ചിന്റെ ഭാഗമായി. കെയർ ആന്റ് ഷെയറിൻ എന്റെ ചുമതല അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ്.

വാർത്ത കൊടുക്കാൻ പോകേണ്ടെന്നും പറഞ്ഞിട്ടുണ്ട്. പബ്ലിസിറ്റിക്കായി ഒന്നും ചെയ്യാറില്ല. അദ്ദേഹത്തിന് അത് ഇഷ്ടവുമല്ല. എന്റെ ഫാൻസെന്ന് പറഞ്ഞ് തിയേറ്ററിൽ കയ്യടിക്കാൻ ആരു വരേണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സിനിമ നല്ലതാണെങ്കിൽ അത് ഓടിക്കോളും. നിങ്ങൾക്കെന്നോട് ഇഷ്ടമുണ്ടെങ്കിൽ ഒരു നല്ല കാര്യം ചെയ്യൂ എന്നാണ് മമ്മൂക്ക ആരാധകരോട് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രീതി സമ്പാദിക്കാനെങ്കിലും അതുകൊണ്ട് ആരാധകർ നന്മ ചെയ്യും.
പിന്നെ ആ ട്രാക്കിൽ തന്നെയാകും. കെയർ ആന്റ് ഷെയറിന് മുമ്പും അദ്ദേഹം ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് വിവിധ ആശുപത്രികളുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങൾ കെയർ ആന്റ് ഷെയർ നടത്തുന്നുണ്ട്. പുരസ്കാരങ്ങൾ വഴി കിട്ടുന്ന തുകയെല്ലാം അദ്ദേഹം കെയർ ആന്റ് ഷെയറിന്റെ പേരിലാണ് വാങ്ങുക.
കോടാനുകോടി രൂപയുടെ ആനുകൂല്യങ്ങൾ കെയർ ആന്റ് ഷെയർ വഴി നൽകുന്നുണ്ട്. ഒരുപാട് ആളുകൾ കെയർ ആന്റ് ഷെയറിനെ സഹായിക്കാറുമുണ്ട്. ആരെയും അറിയിക്കാനല്ല അദ്ദേഹം കെയർ ആന്റ് ഷെയർ നടത്തുന്നുണ്ട്.
പതിനഞ്ച് വർഷമായി കെയർ ആന്റ് ഷെയർ പ്രവർത്തിക്കുന്നുണ്ട്. സഹായം ചോദിച്ച് ഒരുപാട് എൻക്വയറികൾ ദിവസവും വരാറുണ്ടെന്നും കെയർ ആന്റ് ഷെയറിന്റെ പ്രവർത്തനങ്ങൾ വിവരിച്ച് റോബർട്ട് പറഞ്ഞു.


Click it and Unblock the Notifications