വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളിലായിരുന്നു അത്; ഭയപ്പെടരുതെന്ന് രഘുവിന്റെ അമ്മ; രോഹിണി
മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് രോഹിണി. ഒരു കാലത്ത് നിരവധി മലയാളം സിനിമകളിൽ കണ്ടതിനാൽ രോഹിണി മലയാളിയാണെന്ന് ധരിച്ചവർ ഏറെയാണ്. എന്നാൽ യഥാർത്ഥത്തിൽ ആന്ധ്രാപ്രദേശിലാണ് രോഹിണി ജനിച്ചത്. വളർന്നത് ചെന്നെെയിലും. തമിഴ് സിനിമകളിലും സജീവ സാന്നിധ്യമാവാൻ രോഹിണിക്ക് കഴിഞ്ഞു. അന്തരിച്ച നടൻ രഘുവരനായിരുന്നു രോഹിണിയുടെ ഭർത്താവ്. 1996 ലായിരുന്നു ഇവരുടെ വിവാഹം. ഋഷിവരൻ എന്ന മകനും ഇവർക്ക് പിറന്നു.
എന്നാൽ 2004 ൽ ഇരുവരും വേർപിരിഞ്ഞു. 2008 ൽ രഘുവരൻ മരണപ്പെട്ടു. കടുത്ത മദ്യപാനിയായിരുന്നത്രെ രഘുവരൻ. മദ്യപാനം ആരോഗ്യത്തെ ബാധിച്ച് അവയവങ്ങളുടെ പ്രവർത്തനം നിലച്ചാണ് രഘുവരൻ മരിക്കുന്നത്. ഇതേക്കുറിച്ച് രോഹിണി മുമ്പ് സംസാരിച്ചിട്ടുമുണ്ട്. മദ്യപാന ശീലം നിർത്തിച്ച് രഘുവിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ലെന്നാണ് രോഹിണി മുമ്പൊരിക്കൽ പറഞ്ഞത്.

ഇപ്പോഴിതാ രഘുവരനെക്കുറിച്ച് രോഹിണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ നടനെ ആദരിച്ച് കൊണ്ട് നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി. കരിയറിൽ ശ്രദ്ധ നൽകിയ രഘുവരൻ തന്റെ ആരോഗ്യം ശ്രദ്ധിച്ചിരുന്നില്ലെന്ന് രോഹിണി പറയുന്നു. രാവിലെ ഒരു സീൻ തുടങ്ങിയാൽ ആ സീൻ അവസാനിക്കുന്നത് വരെയും ഭക്ഷണം കഴിക്കില്ല.
അദ്ദേഹത്തിന് ഡയബറ്റിസും അൾസറും ഉണ്ടായിരുന്നു. എന്നാൽ അതൊന്നും ഗൗനിക്കാതെ ഒരു ചായ മാത്രം കുടിച്ച് സിഗരറ്റ് വലിച്ചിരിക്കും. ഭക്ഷണം കഴിച്ച് വന്നാൽ തനിക്ക് പിന്നീട് കഥാപാത്രത്തിലേക്കിറങ്ങാൻ പറ്റില്ലെന്നാണ് രഘു പറയാറെന്ന് രോഹിണി ഓർത്തു.
'രഘു എത്രത്തോളം തന്റെ സിനിമാ കരിയറിനോട് ആത്മാർത്ഥത കാണിച്ചോ അത്രമാത്രം മകൻ ഋഷി തന്റെ മെഡിക്കൽ ഫീൽഡിനോട് ആത്മാർത്ഥ കാണിക്കുന്നു. തെരഞ്ഞെടുത്ത മേഖലയിൽ അവൻ ഉയരത്തിലെത്തുമെന്ന് എനിക്കറിയാം. കാരണം അദ്ദേഹത്തിന്റെ മകനല്ലേ'
'സുഹൃത്തായി നേരത്തെ അറിയാമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഞാൻ പോയത് ഒരു ആരാധികയായാണ്. കല്യാണം കഴിഞ്ഞ ശേഷം പലർക്കും ആശ്ചര്യമായിരുന്നു. കുറച്ച് കാലം മാത്രമാണ് ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നത്. അദ്ദേഹത്തെ പൂർണമായും എനിക്ക് പോലും മനസ്സിലായിട്ടില്ല. ഒരുപക്ഷെ മനസ്സിലാക്കിയിരുന്നെങ്കിൽ വേറൊരു രീതിയിൽ ഇവ കൈകാര്യം ചെയ്യാമായിരുന്നെന്ന് ഞാൻ വിചാരിക്കും. ആ ഖേദം എനിക്കിന്നുമുണ്ട്'

'അദ്ദേഹം വളരെ കുറച്ച് സമയമേ ഉറങ്ങുമായിരുന്നുള്ളൂ. പുറത്തൊക്കെ നിങ്ങൾ കാണുമ്പോൾ അദ്ദേഹം അധികം സംസാരിക്കില്ല. പക്ഷെ വീട്ടിൽ ഒരുപാട് സംസാരിക്കുമായിരുന്നു. ധാരാളം വീഡിയോകൾ എടുത്തിട്ടുണ്ട്. എന്നാൽ മകൻ ഋഷിയുടെ നിർബന്ധം കാരണം അതൊന്നും പുറത്ത് വിട്ടിട്ടില്ല. കാരണം അതിൽ അവനും ഉണ്ട്. അവന്റെ സ്വകാര്യതയാണ്'
'രഘുവിന്റെ അമ്മ ബാംഗ്ലൂരിലുണ്ട്. ആരുടെ വിഷമത്തേക്കാളും വലുതാണ് ഒരമ്മയുടെ ദുഃഖം. രഘു ഒരു കാര്യം ഇഷ്ടപ്പെട്ടാൽ മാത്രമേ ചെയ്യൂ. ഷൂട്ടിംഗിന് അഞ്ച് മണിക്ക് വരാൻ പറഞ്ഞാൽ അദ്ദേഹത്തിന് തോന്നിയാൽ വരും. അതിന് പല കാരണങ്ങളും ഉണ്ടാവും. ചിലപ്പോൾ വിഷമിച്ചിരിക്കുകയായിരിക്കും. കുറേക്കാലം അതെന്തിനാണെന്ന് എനിക്കും മനസ്സിലായില്ല'
'ഒരു ദിവസം അഭിമന്യു എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മുകളിലേക്ക് വരുന്നേയില്ല. എന്തുപറ്റിയെന്ന് ഞാൻ ചോദിച്ചു. എന്നാൽ പ്രത്യേക രീതിയിലാണ് സംസാരിക്കുന്നത്. അതിന് ശേഷമാണ് അമ്മ പറഞ്ഞത് നീ ഭയപ്പെടരുത്, ഇപ്പോൾ ഏത് കഥാപാത്രമാണോ ചെയ്യുന്നത് അത് പോലെയാണ് അവൻ പെരുമാറുന്നതെന്ന്. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിലായിരുന്നു ഇത്,' രോഹിണി രോഹിണി പറഞ്ഞു. അഭിമന്യു സിനിമ കണ്ടപ്പോഴാണ് ഈ സംഭവം തനിക്ക് മനസ്സിലായതെന്നും രോഹിണി ഓർത്തു.


Click it and Unblock the Notifications











