ഞാൻ തെറ്റിക്കുന്നത് കണ്ട് ആ നടി ചിരിച്ചു, സംവിധായകനും ഇറിറ്റേറ്റഡായി, ഇന്നും മനസിൽ നിന്നും പോയിട്ടില്ല; റോണി
മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടനും തിരക്കഥാകൃത്തുമെല്ലാമായ ഡോ. റോണി ഡേവിഡിന്റേത്. പതിനഞ്ച് വർഷത്തിലേറെയായി ഡോ.റോണി മലയാള സിനിമയിൽ സജീവമാണ്. ആനന്ദത്തിലെ ചാക്കോമാഷ്, ഹെലനിലെ ജയശങ്കർ, 2018ലെ കുറുക്കൻ ക്ലീറ്റസ് തുടങ്ങി നിരവധി കഥാപാത്രങ്ങളെ റോണി അനശ്വരമാക്കിയിട്ടുണ്ട്. റോണിയുടെ പേരിനേക്കാൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതം.
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള റോണി സിനിമയിൽ വന്ന കാലത്ത് ഒരു നായിക നടിയിൽ നിന്നും ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തുകയാണ്. അന്നത്തെ സംഭവം ഇന്നും തന്റെ മനസിൽ നിന്നും പോയിട്ടില്ലെന്നും അത്രയേറെ ബുദ്ധിമുട്ട് അനുഭവിച്ച സാഹചര്യമായിരുന്നു അന്നത്തെ ആ ഷൂട്ടിങ് സമയമെന്നും റോണി പറയുന്നു.

നടിയോട് ദേഷ്യമില്ലെങ്കിലും ഇന്നും മനസിൽ നിന്ന് അന്നത്തെ അനുഭവം പോയിട്ടില്ലെന്നും നടൻ കൂട്ടിച്ചേർത്തു. തമാശ രൂപേണ ഞാൻ ഒരു കാര്യം പറയാം.... ഒരു നടി ഞാൻ പേര് പറയുന്നില്ല. പണ്ട് ഞാൻ ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ എനിക്ക് ഒരു വലിയ ഷോട്ട് ചെയ്യാനുണ്ടായിരുന്നു. എന്റെ ഏഴാമത്തെയോ എട്ടാമത്തെയോ സിനിമയാണ്. പുള്ളിക്കാരി ഒരു കാര്യം ചെയ്ത് കഴിഞ്ഞ് വേറൊരിടത്തോട്ട് പോകാൻ തുടങ്ങുമ്പോൾ ഞാൻ പോകരുതെന്ന് പറഞ്ഞ് തടയണം.
നിന്നോടല്ലേ പോകേണ്ടെന്ന് പറഞ്ഞത് എന്നൊക്കെ ചോദിക്കണം. ഒരു നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമായിരുന്നു. പുള്ളിക്കാരി ഈ ഡയലോഗ് പറഞ്ഞ് കഴിയുമ്പോഴേക്കും നായകൻ വരുന്നതും എന്നെ അടിക്കുന്നതുമെല്ലാമാണ് സീൻ. കുറച്ച് ലെങ്ത്തി ഷോട്ടാണ്. മൂന്ന് ടേക്ക് കഴിഞ്ഞപ്പോഴേക്കും എന്റെ കോൺഫിഡൻസ് പോകാൻ തുടങ്ങി.
ടെൻഷനാകാനും തുടങ്ങി എനിക്ക്. മാത്രമല്ല എനിക്ക് അന്ന് അത്രയല്ലേ എക്സ്പീരിയൻസുള്ളു. ഞാൻ ആവർത്തിച്ച് ടേക്കുകൾ എടുക്കുന്നത് കണ്ടപ്പോൾ ആ നടി അവിടെ നിന്ന് ചിരിക്കാൻ തുടങ്ങി. അതിനെ കൊലിചിരി എന്നാണോ പറയേണ്ടതെന്ന് എനിക്ക് അറിയില്ല. പുള്ളിക്കാരി ചിരിക്കുന്തോറും സംവിധായകനും ഇറിറ്റേറ്റഡായി തുടങ്ങി. ഞാൻ എട്ടോ പത്തോ ടേക്ക് എടുത്തു.
ആറ്, ഏഴ് ടേക്കായപ്പോൾ ഞാൻ ആ നടിയോട് ചോദിച്ചു എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്ന്?. ഓപ്പോസിറ്റ് നിൽക്കുന്നയാളുകൾ തെറ്റിക്കുന്നത് കാണുമ്പോൾ എനിക്ക് ചിരി വരും. അതുകൊണ്ടാണ് ഒന്നും തോന്നരുതെന്നായിരുന്നു മറുപടി. ഇത് എപ്പോഴും ഉള്ളതാണോ എന്നാണ് ഞാൻ തിരിച്ച് ചോദിച്ചത്. അതെ എനിക്ക് ഇങ്ങനെ ചിരി വരുമെന്ന് നടി പറഞ്ഞു.

ആ സംഭവം ഇതുവരെ എന്റെ മനസിൽ നിന്നും പോയിട്ടില്ല. ദേഷ്യം ആയിട്ടല്ല. നമ്മളെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടിയ സാഹചര്യമായിരുന്നു അത്. ആ ചിരി തന്റെ ഹാബിറ്റാണെന്നാണ് പുള്ളിക്കാരി പറഞ്ഞതെന്നുമാണ് റോണി പറഞ്ഞത്. നടിയുടെ പേരോ സിനിമയുടെ പേരോ നടൻ വെളിപ്പെടുത്തിയിട്ടില്ല.
അടുത്തിടെ റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ ചർച്ചയായ കണ്ണൂർ സ്ക്വാഡിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ റോണിയായിരുന്നു. നടൻ എന്നതിലുപരി എഴുത്തിലും റോണിക്കുള്ള പ്രാവീണ്യം സിനിമാപ്രേമികൾ തിരിച്ചറിഞ്ഞത് കണ്ണൂർ സ്ക്വാഡിന്റെ റിലീസിനുശേഷമാണ്. റോണിയുടെ സഹോദരൻ റോബി വർഗീസ് രാജായിരുന്നു കണ്ണൂർ സ്ക്വാഡ് സംവിധാനം ചെയ്തത്. റോണിയുടേത് ഒരു സിനിമ കുടുംബമാണ്.
മമ്മൂട്ടി നായകനായ മഹായാനം 1989 ൽ നിർമിച്ചത് റോണിയുടെ പിതാവ് കുന്നംകുളം സ്വദേശി സി.ടി രാജനാണ്. എന്നാൽ നിർമാതാവെന്ന നിലയിൽ സിനിമയിൽ നിന്നും നേട്ടങ്ങളുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിതാവിന്റെ നടക്കാതെ പോയ ആഗ്രഹങ്ങൾ മക്കളാണ് ഇപ്പോൾ സാധിച്ചെടുക്കുന്നത്.


Click it and Unblock the Notifications











