'ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടത് എന്റെ പ്രകടനമാണെന്ന് മമ്മൂക്ക പറഞ്ഞു, ലാലേട്ടന്റെ നിർബന്ധമാണ് കാരണം'; കോട്ടയം നസീർ!
വർഷങ്ങളായി മലയാളിക്ക് സുപരിചിതമായ പേരാണ് കോട്ടയം നസീർ എന്നത്. മിമിക്രി താരം, നടൻ എന്നതിലുപരി മലയാളികൾ തങ്ങളിൽ ഒരാൾ എന്ന തോന്നലാണ് കോട്ടയം നസീറിനെ കാണുമ്പോൾ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെയാണ് കോട്ടയം നസീർ അഭിനയത്തിലും മിമിക്രിയിലുമെല്ലാം ഉയരങ്ങൾ താണ്ടുമ്പോൾ മലയാളികളുടെയും മനസ് നിറയുന്നത്. മിമിക്രി എന്ന് കേൾക്കുമ്പോൾ ഒരു കാലത്ത് സ്റ്റേജ് ഷോകൾ അടക്കി വാണിരുന്ന കോട്ടയം നസീറിനെയാണ് നമുക്ക് എല്ലാം ഓർമ വരിക.
എന്നാൽ ഇന്ന് സ്വഭാവ നടൻ എന്ന രീതിയിൽ വർഷങ്ങളോളം പ്രവൃത്തി പരിചയമുള്ള താരങ്ങളെപോലും പിന്നിലാക്കുന്ന പ്രകടനങ്ങളാണ് കോട്ടയം നസീറിൽ നിന്നും ലഭിക്കുന്നത്. അഭിനയത്തിന്റെ കാര്യത്തിൽ ഒരു പിശുക്കുമില്ലാത്ത ഗംഭീര അഭിനേതാവാണ് ഇന്ന് കോട്ടയം നസീർ. ഇരുത്തം വന്ന ചില സ്വാഭാവനടന്മാരെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.

ആ വിടാവൊക്കെ ഒരു പരിധി വരെ മറികടക്കാൻ കോട്ടയം നസീറിന് ശക്തമായ വേഷങ്ങളിലൂടെ സാധിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. റോഷാക്കാണ് അടുത്തിടെ കോട്ടയം നസീർ അഭിനയിച്ച് ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. സാക്ഷാൽ മമ്മൂട്ടി വരെ കോട്ടയം നസീറിന്റെ അളിയൻ ശശാങ്കനായുള്ള പ്രകടനത്തെ അഭിനന്ദിച്ചിരുന്നു.
തനിക്ക് ചെയ്യാൻ ആഗ്രഹമുള്ള കഥാപാത്രമായിരുന്നു അളിയൻ ശശാങ്കൻ എന്നാണ് റോഷാക്ക് ഷൂട്ടിനിടെ മമ്മൂട്ടി കോട്ടയം നസീറിനോട് പറഞ്ഞത്. പാപ്പച്ചന്‍ ഒളിവിലാണ്, അഭ്യൂഹം, അയല്‍വാശി, റാണി ചിത്തിര മാര്‍ത്താണ്ഡം, ജെറി, ഡി.എന്‍.എ, അന്വേഷിപ്പിന്‍ കണ്ടെത്തും, ചോപ്പ് എന്നിവയാണ് കോട്ടയം നസീറിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.
അഭിനയത്തിനൊപ്പം ചിത്രരചനയും മിമിക്രിയുമെല്ലാം കൈകാര്യം ചെയ്ത് പോകുന്ന കോട്ടയം നസീർ ഇനിയുള്ള കാലം നല്ല കഥാപാത്രങ്ങൾ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം. 'റോഷാക്കിലൂടെയാണ് പുതിയ തലമുറയുടെ മീറ്റര്‍ പിടിക്കാന്‍ കഴിഞ്ഞത്. സ്റ്റേജ് പ്രോഗ്രാമിലൂടെ വന്ന ആള്‍ എന്ന നിലയില്‍ ശബ്ദത്തിലും അംഗചലനങ്ങളിലും ചടുലത കൂടുതലായിരുന്നു.'
'ഇന്നത്തെ സിനിമയ്ക്ക് അത് വേണ്ട. മമ്മൂക്കയാണ് ബാവൂട്ടിയുടെ നാമത്തിലേക്ക് എന്നെ വിളിച്ചത്. ഫ്രീയാണെങ്കില്‍ രണ്ട് ദിവസത്തേക്ക് സെറ്റിലേക്ക് വരാന്‍ പറഞ്ഞു. ആ ചിത്രത്തിലെ ശ്രീനിവാസന്‍ എന്ന കഥാപാത്രത്തിന് നീലേശ്വരം ഭാഷയാണ്. അത് വഴങ്ങണം. ആദ്യ സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ തന്നെ ജി.എസ് വിജയന്‍ സാറും രഞ്ജിയേട്ടനും മമ്മൂക്കയും ഹാപ്പിയായി.'

'റിലീസ് ചെയ്തതിനുശേഷം മമ്മൂക്ക പറഞ്ഞു... ബാവൂട്ടിയില്‍ നിന്റെ കഥാപാത്രത്തെയാണ് എന്റെ ഭാര്യയ്ക്കിഷ്ടപ്പെട്ടതെന്ന്. പണ്ട് പരിശീലിച്ച പെയിന്റിങ് ഇടക്കാലത്താണ് വീണ്ടും തുടങ്ങിയത്. സുഹൃത്തുക്കളുടെ പ്രോത്സാഹനമായിരുന്നു കരുത്ത്. അതിനിടയില്‍ ഒരു ഗള്‍ഫ്‌ഷോയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ലാലേട്ടന്‍ ചിത്രങ്ങള്‍ കണ്ട് വീണ്ടും വരയ്ക്കാന്‍ നിര്‍ബന്ധിച്ചു.'
'അങ്ങനെ വ്യത്യസ്തമായ 56 പെയിന്റിങ് ചെയ്തു. കൊച്ചിയിലെ ദര്‍ബാര്‍ഹാളില്‍ 18 ദിവസത്തെ പ്രദര്‍ശനവുംനടത്തി. 2022ല്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ പുസ്തകോത്സവത്തിലും പ്രദര്‍ശനം നടത്തി. അവിടെവെച്ച് എന്റെ ചിത്രങ്ങളുടെ സമാഹാരമായ പുസ്തകവും പ്രകാശനം ചെയ്തു. അതിനുശേഷമാണ് ലാലേട്ടന് എന്റെ ഒരു പെയിന്റിങ് സമ്മാനിച്ചത്.'
'ഒമ്പത് പെയിന്റിങ് ചേര്‍ന്ന സമാഹാരം. മുഖത്ത് നവരസങ്ങളുള്ള നായക്കുട്ടികള്‍. അതിപ്പോഴും അദ്ദേഹത്തിന്റെ സ്വീകരണമുറി അലങ്കരിക്കുന്നു. സിനിമയിലെ കഥാപാത്രം എല്ലാ തരത്തിലും നമുക്ക് സ്വന്തമാണ്. അങ്ങനെ ഒരു കഥാപാത്രം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ഏറെ വലുതാണ്. ചിത്രകലാ അധ്യാപകനായി ഏതെങ്കിലും സ്‌കൂളില്‍ ഒതുങ്ങേണ്ട ജീവിതമായിരുന്നു എന്റേത്. ആ എന്നെ മലയാളികളുടെ മുന്നിലെത്തിച്ചത് മിമിക്രി എന്ന കലയാണ്.'
'സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം പിന്നെ മിമിക്രിയില്‍ മാത്രം ഒതുങ്ങിപ്പോകരുതെന്ന് എനിക്ക് തോന്നി. സ്റ്റേജും സിനിമയും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയായപ്പോൾ ഇനി സിനിമയില്‍ കാര്യമായി ശ്രദ്ധിക്കണമെന്ന ചിന്തയില്‍ നിന്നാണ് മിമിക്രിയില്‍ എന്റെ കാലം കഴിഞ്ഞുവെന്ന് എനിക്ക് പറയേണ്ടി വന്നതെന്നാണ്', കോട്ടയം നസീർ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.


Click it and Unblock the Notifications











