'ഗണേശൻ എന്നെ നോക്കുന്നത് അമ്മ കുഞ്ഞിനെ നോക്കുന്നത് പോലെ, ഓട്ടോറിക്ഷക്കാർ സംഘം ചേർന്ന് വിദ്യയ്ക്ക് കാവലിരുന്നു'
മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തുന്ന മുഖമാണ് നടി ശ്രീവിദ്യയുടേത്. മറ്റd പല താരങ്ങളെയും പോലെ അന്യഭാഷയിൽ നിന്നും മലയാളത്തിന് ലഭിച്ച മികച്ച അഭിനേത്രികളിൽ ഒരാളായിരുന്നു ശ്രീവിദ്യയും. അർബുദ ബാധിതയായി അകാലത്തിൽ പൊലിഞ്ഞ ശ്രീവിദ്യയുടെ വേർപാടുമായി പൊരുത്തപ്പെടുക അവരുടെ ആരാധകർക്കും പ്രേക്ഷകർക്കും അത്ര എളുപ്പമായിരുന്നില്ല. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 800 ഓളം സിനിമകളിലാണ് ശ്രീവിദ്യ അഭിനയിച്ചത്. 1967ലെ തിരുവാറുചെൽവർ എന്ന തമിഴ് സിനിമയിലെ ബാലതാരമായാണ് ശ്രീവിദ്യയുടെ അരങ്ങേറ്റം.
അവസാനകാലത്ത് ക്ഷീണിച്ച് അവശയായി കണ്ടാൽ തിരിച്ചറിയാൻ പോലും സാധിക്കാത്ത രൂപമായി ശ്രീവിദ്യ മാറിയിരുന്നു. അതുകൊണ്ട് തന്നെ നടിയുടെ അവസാന നിമിഷങ്ങളുടെ ഫോട്ടോകളോ വീഡിയോയോ ഒന്നും എവിടെയും ലഭ്യമല്ല. നടിയുടെ മരണശേഷം ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിടേണ്ടി വന്നൊരാൾ നടനും മന്ത്രിയുമായ ഗണേഷ് കുമാറാണ്.

ശ്രീവിദ്യയുടെ സ്വത്തുകൾ ഗണേഷൻ കയ്യടക്കിവെച്ചിരിക്കുകയാണെന്ന തരത്തിൽ വരെ ആരോപണങ്ങളുണ്ടായിരുന്നു. അതേസമയം ഇപ്പോഴിതാ എഴുത്തുകാരിയും നടിയുടെ സുഹൃത്തുമായിരുന്ന റോസ്മേരി സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയിൽ ശ്രീവിദ്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
അവസാന കാലത്ത് ശ്രീവിദ്യയെ സന്ദർശിച്ചവരിൽ ഒരാൾ റോസ്മേരിയാണ്. അസുഖം പിടിപെട്ടശേഷം പിടിപി നഗറിലെ വിദ്യയുടെ വീട്ടിൽ പോയി അവരെ കണ്ടിരുന്നു. കുന്നിന്റെ ചെരുവിലായി വലിയ ആർഭാടമോ പ്രൗഡിയോ ഇല്ലാത്ത ലളിതമായ ഒരു കോട്ടേജിലാണ് ശ്രീവിദ്യ താമസിച്ചിരുന്നത്. സായ് ബാവയുടെ പൂർണകായ ചിത്രമാണ് വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ കാണുന്നത്. അമ്മയുടെ മരണം വിദ്യയെ വല്ലാതെ ഉലച്ചിരുന്നു.
കരഞ്ഞ് കരഞ്ഞ് കുറേക്കാലം രാത്രിയിൽ വിദ്യ ഉറങ്ങിയിരുന്നല്ലത്രെ. അന്നൊക്കെ സായ് ബാവയുടെ സാന്നിധ്യം അനുഭവിച്ചിരുന്നുവെന്ന് അന്ന് വിദ്യ പറഞ്ഞു. വീടിനുള്ളിലെ ഇന്റീരിയറെല്ലാം സിംപിളായിരുന്നു. പിന്നീട് വിദ്യയ്ക്ക് അസുഖം കൂടിയപ്പോൾ പോയി കാണാൻ ആഗ്രഹിച്ച് വിളിച്ചപ്പോൾ ഗണേശനെ വിളിക്കൂവെന്നാണ് വിദ്യ പറഞ്ഞത്. അസുഖം ബാധിച്ചത് അറിഞ്ഞ് പത്രക്കാർ വന്ന് തുടങ്ങിയതുകൊണ്ട് വാച്ച്മാനെ വെച്ചിരിക്കുകയാണെന്നും പറഞ്ഞു. തന്റെ കാൻസറിനെ കുറിച്ച് വാർത്ത കൊടുക്കാൻ താൽപര്യമില്ലെന്നും വിദ്യ പറഞ്ഞു.
അതുകൊണ്ടാണത്രെ ആരെയും വീട്ടിലേക്ക് കയറ്റരുതെന്ന് ഗണേശന് വിദ്യ നിർദേശം നൽകിയത്. അന്ന് എംഎൽഎയാണ് ഗണേശ് കുമാർ. ഒരു ദിവസം ഗണേശിനൊപ്പം വിദ്യയെ കാണാൻ പോയി. അന്ന് അവശയായിരുന്നു. കട്ടിലിൽ ചാരി ഇരിക്കുകയായിരുന്നു. വിദ്യയ്ക്ക് അലോപ്പതിയിൽ വിശ്വാസമുണ്ടായിരുന്നില്ല. ഭഗവാനിലായിരുന്നു വിശ്വാസം. അദ്ദേഹം തന്റെ അസുഖം ഭേദമാക്കുമെന്നും വിശ്വസിച്ചു.

അതുകൊണ്ട് സർജറിക്ക് പോലും സമ്മതിച്ചില്ല. അന്ന് കണ്ടപ്പോൾ ബാല്യത്തെ കുറിച്ചാണ് വിദ്യ ഏറെയും സംസാരിച്ചത്. കമലുമായുള്ള പ്രണയം തകർന്നതുമെല്ലാം അവർ പറഞ്ഞുകൊണ്ടേയിരുന്നു. വിദ്യയുടെ വിവാഹ ജീവിതത്തിലെ ദുരനുഭവങ്ങൾ എത്ര കഠിനമായിരുന്നുവെന്ന് അന്നാണ് ഞാൻ അറിഞ്ഞത്. കുട്ടികളെ വളരെ ഇഷ്ടമായിരുന്നു. കുഞ്ഞ് വേണമെന്നും ആഗ്രഹിച്ചിരുന്നു വിദ്യ. പക്ഷെ ഓരോ തവണയും അബോർഷൻ ചെയ്യേണ്ടി വന്നു.
വിവാഹമോചനത്തിനുശേഷം വീട് തിരികെ കിട്ടിയപ്പോൾ വിലപിടിപ്പുള്ളതൊന്നും അവിടെ ഉണ്ടായിരുന്നില്ലത്രെ. അത്ര നിഷ്ഠൂരമായാണ് ഭർത്താവ് വിദ്യയോട് പെരുമാറിയത്. വിദ്യയുടെ ജീവന് ഭീഷണിയുണ്ടായിരുന്നു. അത് അറിഞ്ഞ് പരിസരത്തെ ഓട്ടോറിക്ഷക്കാർ സംഘം ചേർന്ന് വിദ്യയ്ക്ക് കാവലിരുന്നു. വിദ്യ ആവശ്യപ്പെട്ടിട്ടല്ല അവരോടുള്ള ഇഷ്ടം കൊണ്ടാണ് ഓട്ടോക്കാർ അങ്ങനെ ചെയ്തത്. അവസാന നാളുകളിൽ വിദ്യയെ കണ്ടപ്പോൾ തകർന്നടിഞ്ഞ തങ്കം വിഗ്രഹം പോലെയായിരുന്നു.
കണ്ണുകൾ പുറത്തേക്ക് തള്ളി ചുണ്ടുകളൊക്കെ കരിഞ്ഞുണങ്ങി കണ്ടാൽ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. തന്നെ ഈ അവസ്ഥയിൽ ആരും കാണരുതെന്നും വിദ്യയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ഗണേശൻ പത്രക്കാരെ വിദ്യയുടെ വീട്ടിലേക്ക് അടുപ്പിക്കാതിരുന്നത്. അതിലുള്ള നീരസം കൊണ്ട് ഗണേശന്റെ ഏകാധിപത്യമാണ് നടക്കുന്നതെന്ന് പത്രക്കാർ ആരോപിച്ചു.
പക്ഷെ വിദ്യയുടെ ആഗ്രഹം ഗണേശൻ നിറവേറ്റുക മാത്രമാണ് ചെയ്തത്. ഗണേശൻ എന്നെ നോക്കുന്നത് അമ്മ കുഞ്ഞിനെ നോക്കുന്നത് പോലെയാണെന്നാണ് വിദ്യ എന്നോട് പറഞ്ഞത്. അന്ന് വിദ്യ ഗണേശനെ കുറിച്ച് പറയുന്നത് കേട്ട് അദ്ദേഹത്തോട് എനിക്ക് ബഹുമാനം തോന്നിയെന്നും റോസ് മേരി പറഞ്ഞു.


Click it and Unblock the Notifications