'ഞാൻ പറഞ്ഞാല്‍ അനുസരിക്കുന്ന മകനാണ് വിജയ് എന്ന ചിന്ത തെറ്റായിപ്പോയി, സംഗീതയുടേതാണ് തീരുമാനം'; ചന്ദ്രശേഖര്‍
സിനിമയോട് അന്നും ഇന്നും പ്രണയം സൂക്ഷിക്കുന്ന വ്യക്തിയാണ് തമിഴിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന സംവിധായകനായ എസ്.എ ചന്ദ്രശേഖരന്‍. പുതിയ തലമുറയ്ക്ക് അദ്ദേഹത്തെ സംവിധായകൻ, നിർമാതാവ് എന്ന പേരിലൊന്നും ആയിരിക്കില്ല ദളപതി വിജയിയുടെ പിതാവ് എന്ന പേരിലാണ് കൂടുതൽ പരിചയം.
സംവിധാനത്തിലും നിർമാണത്തിലും മാത്രമല്ല അഭിനയത്തിലും ചന്ദ്രശേഖരന്‍ ഒരു കാലത്ത് സജീവമായിരുന്നു. വിജയിയെ നായികനാക്കി ആദ്യം പടം പിടിച്ചതും ചന്ദ്രശേഖരന്‍ തന്നെയാണ്. തുടക്കത്തിൽ നിരവധി പരാജയങ്ങൾ കണ്ടാണ് വിജയ് ഇന്ന് കാണുന്ന നിലയിലേക്ക് വളർന്നത്.
മകനെ അത്തരത്തിൽ വളർത്തികൊണ്ട് വന്നതിന് പിന്നിലും ചന്ദ്രശേഖരന്റെ പ്രയത്നവുമുണ്ട്. ഒരു മകൾ കൂടി ഉണ്ടായിരുന്നുവെങ്കിലും അവളെ വളരെ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ടതിനാൽ മകൾക്ക് കൊടുക്കാൻ വെച്ചിരുന്ന സ്നേഹം കൂടി വിജയിക്ക് കൊടുത്താണ് ചന്ദ്രശേഖരനും ശോഭയും വിജയിയെ വളർത്തി കൊണ്ടുവന്നത്.
സംവിധാനത്തിലും നിർമാണത്തിലും ഇല്ലെങ്കിലും ചന്ദ്രശേഖരൻ ഇപ്പോൾ അഭിനയത്തിൽ സജീവമാണ്. സിമ്പുവിന്റെ മാനാട് എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൽ ചന്ദ്രശേഖരന്റെ കഥാപാത്രത്തിനും നിറഞ്ഞ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്.

ഇടയ്ക്ക് അഭിനയം വിട്ട് രാഷ്ട്രീയത്തിലും ചന്ദ്രശേഖരൻ ഒരു കൈ നോക്കിയിരുന്നു. ഇപ്പോഴിത ചന്ദ്രശേഖരൻ ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. മകൻ വിജയിയെ കുറിച്ചും വിജയിയുടെ ഭാര്യ സംഗീതത്തെ കുറിച്ചും സിനിമയിലെ അനുഭവങ്ങളെ കുറിച്ചുമെല്ലാം പുതിയ അഭിമുഖത്തിൽ ചന്ദ്രശേഖരൻ വാചാലനായി.
ഒപ്പം അടുത്തിടെ മകൻ വിജയിയുമായി ഉണ്ടായ പിണക്കത്തെ കുറിച്ചും ചന്ദ്രശേഖരൻ സംസാരിച്ചു. നടിയും ബിഗ് ബോസ് താരവുമെല്ലാമായ വനിത വിജയകുമാറാണ് അഭിമുഖത്തിൽ അവതാരകയായത്.
വിജയിയുമായുള്ള പിണക്കത്തിന് പിന്നിലെ കാരണം ചോദിച്ചപ്പോൾ എങ്ങിനെയൊക്കെയായാലും വിജയ് തന്റെ മകനാണെന്നും അവനെ വിട്ട് കൊടുത്ത് താൻ ഒരിക്കലും സംസാരിക്കില്ലെന്നും ചന്ദ്രശേഖർ പറഞ്ഞു.

വാരിസ് ഓഡിയോ ലോഞ്ചിന് വിജയിയുടെ മാതാപിതാക്കളും അതിഥികളായി പങ്കെടുത്തിരുന്നു. 'നിങ്ങള്‍ക്കാണ് ഇപ്പോഴും വിജയ് ഇളയദളപതി. എന്നെ സംബന്ധിച്ച് അവന്‍ ഇപ്പോഴും എനിക്ക് അഞ്ച്, ആറ് വയസ് പ്രായമുള്ള മകനാണ്.'
'പണ്ട് പഠിക്കാത്തതിന് സ്‌കെയില്‍ വെച്ച് തുടയില്‍ അടിച്ച് പഠിപ്പിച്ചത് പോലെ ഇന്നും പറഞ്ഞാല്‍ അനുസരിക്കുന്ന മകനാണെന്ന എന്റെ ചിന്ത തെറ്റായിപ്പോയി. അത് എന്റെ നെഗറ്റീവ് ആവാം. പക്ഷെ അച്ഛന്‍ എന്ന നിലയില്‍ അങ്ങിനെ ചിന്തിക്കാന്‍ മാത്രമെ എനിക്ക് പറ്റുന്നുള്ളൂ.'

'പൊതുവെ ആണ്‍കുട്ടികള്‍ക്ക് അമ്മമാരോടായിരിക്കും സ്‌നേഹം കൂടുതലെന്ന് പറയും. പക്ഷെ വിജയ് നേരെ തിരിച്ചായിരുന്നു. അവന് ഞാന്‍ ആയിരുന്നു ജീവന്‍. എനിക്ക് ഇപ്പോഴും അങ്ങനെ തന്നെയാണ്.അഭിനയിക്കണം എന്ന ആഗ്രഹം അവന്‍ പറഞ്ഞപ്പോള്‍ അത് നടത്തി കൊടുക്കുക എന്നത് എന്റെ കടമയായിരുന്നു.'
'രണ്ട് മക്കളെയാണ് ദൈവം തന്നത്. അതിലൊരാളെ നേരത്തെ കൊണ്ടുപോയി. പിന്നെ ഉള്ളതിന്റെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ പറ്റിയില്ല എങ്കില്‍ ഞാന്‍ എന്തിനാണ് അച്ഛനായി ഇരിയ്ക്കുന്നത്.'

'ആദ്യത്തെ സിനിമ അത്ര വിജയിച്ചില്ല എങ്കിലും അവന്‍ ഭാവിയില്‍ ഒരു വലിയ നടനാവും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ഞാന്‍ ഇന്‍ട്രൊഡ്യൂസ് ചെയ്ത നടന്‍ എന്നതിനാലും എന്റെ മകന്‍ എന്നതിനാലും വിജയിക്കൊരു മികച്ച വിജയം വേണം എന്നത് എന്റെ ഉത്തവാദിത്വമാണ്. അതാണ് തുടരെ അവനെ വെച്ച് സിനിമ ചെയ്തത്.'
'വിജയ് യുടെ മക്കള്‍ അഭിനയത്തിലേക്ക് വരുമോയെന്ന് ചോദിച്ചാൽ സംഗീതയുടെ ലോകം മക്കളാണ്. അവരുടെ ചെറിയ ചെറിയ ചലനങ്ങള്‍ പോലും അവള്‍ സസൂഷ്മം നിരീക്ഷിക്കും.'
'അവരെ കഴിഞ്ഞിട്ടെ സംഗീതയ്ക്ക് മറ്റൊരു ലോകം ഉള്ളൂ. മക്കള്‍ക്ക് ഞങ്ങളുടെ വീട്ടില്‍ വന്ന് എന്തെങ്കിലും തിന്നാന്‍ കൊടുത്താലും അവരുടെ അമ്മയെ നോക്കും.'

'അത്രയധികം സ്ട്രിക്ട് ആയിട്ടാണ് സംഗീത വളര്‍ത്തുന്നത്. അവര്‍ രണ്ട് പേരും അഭിനയത്തിലേക്ക് വരണമെങ്കിലും അത് സംഗീത തന്നെ തീരുമാനിക്കണം. സാഷ തെറിയില്‍ അഭിനയിച്ചിട്ടുണ്ട്. സഞ്ജയ് ഇപ്പോള്‍ വിദേശത്ത് പഠിക്കുകയാണ്.'
'അവന് അഭിനയത്തില്‍ താത്പര്യമില്ല എന്നാണ് പറഞ്ഞത്. സംവിധാന മേഖലയോടാണ് താത്പര്യം. അതെ കുറിച്ച് നന്നായി പഠിച്ച ശേഷം മാത്രമെ ആ മേഖലയിലേക്ക് ഇറങ്ങുകയുള്ളൂവെന്നും പറഞ്ഞിട്ടുണ്ട്. മക്കളുടെ പഠന കാര്യത്തില്‍ എല്ലാം വളരെ അധികം കണിശക്കാരിയാണ് സംഗീതയെന്നും' ചന്ദ്രശേഖർ പറഞ്ഞു.


Click it and Unblock the Notifications