അവാർഡ് കിട്ടിയ ശേഷം എന്നോട് ആരും മിണ്ടാതായി; ആ പ്രഗൽഭ വ്യക്തി പറഞ്ഞത് വിഷമിപ്പിച്ചു; മഞ്ജരി
പിന്നണി ഗാന രംഗത്ത് മികച്ച തുടക്കം ലഭിച്ച ഗായികയാണ് മഞ്ജരി. നിരവധി സിനിമകളിൽ ശ്രദ്ധേയ ഗാനങ്ങൾ ലഭിച്ച മഞ്ജരി ഒരു കാലത്ത് തിരക്കേറിയ ഗായികയായിരുന്നു. പ്രഗൽഭരായ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ തുടക്കകാലത്ത് തന്നെ കഴിഞ്ഞ ഗായികയുമാണ് മഞ്ജരി. എന്നാൽ പിൽക്കാലത്ത് മഞ്ജരിക്ക് അവസരങ്ങൾ കുറഞ്ഞു. ജനം ഏറ്റെടുത്ത ഗായികയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യങ്ങളും ഇതിനിടെ വന്നു. തന്നെക്കുറിച്ച് വന്ന തെറ്റിദ്ധാരണകൾ കരിയറിനെ ബാധിച്ചിട്ടുണ്ടെന്നാണ് മഞ്ജരി പറയുന്നത്.
മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് മഞ്ജരി മനസ് തുറന്നത്. തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ട സാഹചര്യത്തെക്കുറിച്ചും ഗായിക തുറന്ന് സംസാരിക്കുന്നുണ്ട്. ഞാൻ മസ്കറ്റിലാണ് വളർന്നത്. അവിടെ സ്കൂൾ പഠന സമയത്ത് ആൺകുട്ടികളും പെൺകുട്ടികളും അധികം ഇടപഴകിയിട്ടില്ല. അങ്ങനെയാണ് വളർന്ന സാഹചര്യം. എന്റെ ഗുരുക്കൻമാരിൽ മുഖ്യ പങ്ക് വഹിച്ചയാളാണ് ദാസങ്കിൾ. പോകുക, പാടുക, സംഗീതം മാത്രം നോക്കുക എന്നാണ് അദ്ദേഹം പറഞ്ഞ് തന്നത്.

വീട്ടിലെ മുതിർന്നവരും പറഞ്ഞ് തന്നത് അങ്ങനെയാണ്. നാട്ടിലേക്ക് വന്നയുടനെ എനിക്ക് പാട്ട് വന്നു. എന്നാൽ ഈ സ്വഭാവം മാറ്റിയെടുക്കാൻ കുറച്ച് സമയമെടുത്തെന്നും മഞ്ജരി പറയുന്നു. മസ്കറ്റിൽ നിന്നും നാട്ടിലെത്തിയപ്പോഴും ഒരുപാട് ചട്ടങ്ങൾക്കുള്ളിലാണ് ജീവിച്ചത്. നാട്ടിൽ കോളേജിൽ ജോയിൻ ചെയ്യുന്ന സമയത്ത് ചുരിദാറേ ഇടാൻ പാടുള്ളൂ. രണ്ട് സൈഡിലും ദുപ്പട്ട പിൻ ചെയ്തേ നടക്കാൻ പാടുള്ളൂ എന്ന ചട്ടം വന്നു. എന്റെ ജീവിതത്തിൽ മുഴുവൻ നിയമങ്ങളായിരുന്നു. സ്റ്റേജിൽ പാടി തുടങ്ങിയ സമയത്ത് എനിക്ക് വന്ന മറ്റൊരു പേര് പുതച്ച് നടക്കുന്ന കുട്ടിയല്ലേ എന്നാണ്.
മറ്റുള്ളവർ പറയുന്നത് അനുസരിച്ച് മാത്രമല്ല ജീവിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞത് കുറച്ച് നാൾ ബോംബെയിലേക്ക് താമസം മാറിയപ്പോഴാണ്. ഹിന്ദുസ്ഥാനി സംഗീത പഠനത്തിന് പോയതാണ്. അവിടെയുള്ള ആളുകളുടെ പട്ടിണിയും വീടുകളില്ലാത്ത അവസ്ഥയുമെല്ലാം കണ്ടപ്പോൾ എത്ര വലിയ അനുഗ്രഹമാണ് നമുക്ക് കിട്ടിയതെന്ന് ചിന്തിച്ചു. അവിടത്തെ ലൈഫ് സ്റ്റെെൽ എന്റെ ചിന്തകളെ മാറ്റി. കുറച്ച് കൂടി ചിരിച്ച് കളിച്ച് സംസാരിക്കാം എന്ന രീതിയിലേക്ക് മാറി. പക്ഷെ അപ്പോഴേക്കും താൻ ഇരുപതുകളുടെ അവസാനത്തിലെത്തിയിരുന്നെന്നും മഞ്ജരി പറയുന്നു. ഇപ്പോൾ എന്നെ നിയന്ത്രിക്കുന്നത് സ്വന്തം തീരുമാനങ്ങളാണ്.

ഇപ്പോൾ കുറച്ചൊക്കെ തന്റെ പെരുമാറ്റത്തിൽ മാറ്റം വന്നെന്നും മഞ്ജരി വ്യക്തമാക്കി. എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയ സമയത്ത് ടീച്ചേഴ്സ് പ്രശംസിച്ച് സംസാരിച്ചപ്പോൾ ഞാൻ ഒറ്റപ്പെട്ട് പോയി. ആ സമയത്ത് എന്റെ അതേ പ്രായത്തിലുള്ള കുട്ടികളാണ് ഒപ്പം പഠിക്കുന്നത്. എന്നെ കൂടുതൽ പ്രശംസിച്ചപ്പോൾ എന്നോട് ആരും സംസാരിക്കാതായി. പഠിത്തം നിർത്തണമെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നെന്നും മഞ്ജരി ഓർത്തു.
കരിയറിൽ തന്നെക്കുറിച്ച് വന്ന തെറ്റിദ്ധാരണകൾക്ക് ഒരു ഉദാഹരണവും മഞ്ജരി ചൂണ്ടിക്കാട്ടി. മനസിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ പറയുമ്പോൾ അത് വല്ലാതെ അലട്ടിയിരുന്ന സമയമുണ്ട്. അഹങ്കാരിയാണെന്ന് വിചാരിച്ച് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഞാൻ ഒരുപാട് പാട്ടുകൾ പാടുന്ന സമയത്ത് പ്രഗൽഭനായ ഒരു വ്യക്തി എന്നോട് വളരെ അഹങ്കാരിയല്ലേ എന്ന് ചോദിച്ചു. ഇരുപത്തിയഞ്ചോളം പ്രൊജക്ടുകൾ ഞാനില്ലാണ്ടാക്കിയെന്നും. നേരിട്ട് ഇങ്ങനെ പറഞ്ഞപ്പോൾ ഞെട്ടി. മനസിനകത്ത് ഒരു വിഷമം തോന്നി. വേണമെന്ന് വെച്ച് ഒരാളുടെ കരിയർ ഇല്ലാതാക്കുന്നത് വിഷമകരമാണെന്നും മഞ്ജരി ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











