'മോനെ ഇതൊരിക്കലും വിട്ടുകൊടുക്കരുത്, മോഹൻലാലിന്റെ അമ്മ അത് പറഞ്ഞപ്പോൾ ഞാനും അമ്പരന്ന് പോയി'; എസ്.എൻ സ്വാമി!
സസ്പെൻസ് ത്രില്ലറുകളുടെ രാജാവെന്ന് സിനിമാപ്രേമികൾ വിശേഷിപ്പിക്കാറുള്ള എഴുത്തുകാരനാണ് എസ്.എൻ സ്വാമി. എസ്.എൻ സ്വാമിയെന്ന് കേൾക്കുമ്പോൾ തന്നെ സിബിഐ പരമ്പരകളായിരിക്കും നമ്മുടെ ഓർമ്മയിൽ ആദ്യമെത്തുക. യഥാർത്ഥത്തിൽ ഒരു നോക്ക് കാണാൻ, കണ്ടു കണ്ടറിഞ്ഞു, ഗീതം പോലുള്ള ഫാമിലി ഡ്രാമകൾക്ക് തിരക്കഥ ഒരുക്കി രംഗത്ത് വന്നയാളാണ് എസ്.എൻ സ്വാമി. അതുപോലെ മലയാള സിനിമയിൽ പുതിയൊരു ട്രെന്റും മോഹൻലാൽ എന്ന നടന്റെ സൂപ്പർസ്റ്റാർ പദവിയുടെ ആണിക്കല്ലും ബോക്സോഫീസിൽ പുതിയ റെക്കോഡും സൃഷ്ടിച്ച ഇരപതാംനൂറ്റാണ്ട് പിറന്നതും എസ്.എൻ സ്വാമിയുടെ പേനയിലൂടെയാണ്.
മമ്മൂട്ടിയുടെ ഒരു സിബിഐ ഡയറികുറിപ്പ് കേരളത്തിന് പുറമെ തമിഴ് നാട്ടിലും തരംഗം സൃഷിച്ച സിനിമയായിരുന്നു. ആ സമയത്ത് എസ്.എൻ സ്വാമിയുടെ തിരക്കഥയെ വാഴ്ത്തി യഥാർത്ഥ പോലീസ് മേധാവികൾ വരെ രംഗത്ത് വന്നിരുന്നു.

മമ്മൂട്ടിക്ക് വേണ്ടിയാണ് സ്വാമി ഏറ്റവുമധികം തിരക്കഥ എഴുതിയതെങ്കിലും മോഹൻലാലിനുവേണ്ടി എഴുതിയവ മിക്കതും സൂപ്പർ ഹിറ്റുകൾ ആയിരുന്നു. മൂന്നാംമുറ, നാടുവാഴികൾ, ഇരുപതാം നൂറ്റാണ്ട് എന്നിവയാണ് അവയിൽ ഭൂരിഭാഗം ആരാധകരുടെയും പ്രിയപ്പെട്ട സിനിമകൾ. ഇപ്പോഴിതാ മൂന്നാംമുറ സിനിമയെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ചില പിന്നാമ്പുറ കഥകൾ തുറന്ന് പറഞ്ഞിരിക്കുകയാണ് എസ്.എൻ സ്വാമി സൈന സൗത്ത് പ്ലസ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ.
മോഹൻലാലിന്റെ എക്കാലത്തെയും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്നാണ് മൂന്നാംമുറയിലെ അലി ഇമ്രാൻ. ഇൻട്രോ സീനും അതിനോട് ഇണങ്ങുന്ന ബിജിഎമ്മും ഇപ്പോഴും കാണുമ്പോൾ രോമാഞ്ചമാണ് ഏതൊരു മലയാളിക്കും. കേന്ദ്രമന്ത്രി അടക്കം പല വിഐപികൾ അടങ്ങിയ ബസ് ഹൈ ജാക്ക് ചെയ്യപ്പെടുന്നു. ക്യാമ്പിൽ കൊടിയ പീഡനം അനുഭവിക്കുന്ന ഹോസ്റ്റേജസിൽ രാൾ മരണപ്പെടുന്നു.
ഈ വിവരം അറിയുന്നതിലൂടെ സമൂഹത്തിൽ വലിയ ഭീതിയുണ്ടാവുകയും ഭരണകൂടത്തെയും പോലീസിനെയും അത് വലിയ സമ്മർദ്ദത്തിൽ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നു. സംഘനേതാവായ ചാൾസുമായി ഒരു ഒത്തുതീർപ്പല്ലാതെ വേറെ മാർഗമില്ല എന്ന നിസ്സഹായ അവസ്ഥയിൽ എത്തിനിൽക്കുന്ന ഭരണകൂടത്തെ സഹായിക്കാൻ അലി ഇമ്രാൻ എന്ന പോലീസുകാരൻ എത്തുന്നതും അദ്ദേഹം പിന്നീട് ഹോസ്റ്റേജസിനെ സാഹസീകമായി രക്ഷിക്കുന്നതുമാണ് മൂന്നാംമുറയുടെ ഇതിവൃത്തം.
സിനിമയുടെ യഥാർത്ഥ ക്ലൈമാക്സല്ല ഇപ്പോൾ പ്രദർശിപ്പിക്കുന്നതെന്നാണ് എസ്.എൻ സ്വാമി പറയുന്നത്. 'സിനിമയുടെ യഥാർത്ഥ ക്ലൈമാക്സ് ഇതായിരുന്നില്ല. തടവിലായിരുന്നവരെ അലി ഇമ്രാൻ രക്ഷപ്പെടുത്തി കൊണ്ടുവരും.'

'പക്ഷെഅതിന്റെ ക്രെഡിറ്റ് അവസാനം മറ്റ് പോലീസുകാരും ഭരണാധികാരികളും ചേർന്ന് എടുക്കും. അത് അലി ഇമ്രാൻ മനസിലാക്കും എന്ന തരത്തിലായിരുന്നു ക്ലൈമാക്സ്. പക്ഷെ സെൻസർ ബോർഡ് സമ്മതിക്കാത്തതിനാൽ മറ്റൊരു ക്ലൈമാക്സ് അതായത് ഇപ്പോൾ കാണുന്ന ക്ലൈമാക്സ് ചിത്രീകരിക്കേണ്ടി വരികയായിരുന്നു. റിലീസിന് മുമ്പ് മൂന്നാംമുറയുടെ പ്രിവ്യു ഉണ്ടായിരുന്നു. മോഹൻലാലിന്റെ അമ്മ അടക്കം വന്നിരുന്നു.'
'അവർ സിനിമ കണ്ട് എന്നോട് പറഞ്ഞ ഒരു കാര്യം മോനെ ഈ ക്ലൈമാക്സ് ഒരിക്കലും വിട്ടുകൊടുക്കരുത് എന്നാണ്. പൊതുവെ നന്നായി അങ്ങനെ എന്തെങ്കിലും ഒരു അഭിപ്രായമാണ് മോഹൻലാലിന്റെ അമ്മ പറയാറുള്ളത്. പക്ഷെ ഇത് പറഞ്ഞപ്പോൾ ഞാനും അതിശയിച്ചു. പോലീസിനെ വളരെ മോശമായി ചിത്രീകരിക്കുന്നത് പോലെയാകുമെന്നാണ് അന്ന് ആദ്യ ക്ലൈമാക്സ് കണ്ട് സെൻസർ ബോർഡ് പറഞ്ഞത്', എന്നാണ് എസ്.എൻ സ്വാമി പറഞ്ഞത്.
അതേസമയം എസ്.എൻ സ്വാമി ആദ്യ സംവിധാന സംരംഭം തിയേറ്ററുകളിൽ എത്തിക്കാനുള്ള തിരക്കിലാണ്. ഏറ്റവും കൂടിയ പ്രായത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നയാളാണ് സ്വാമി. ഒരുപക്ഷെ ലോക സിനിമയില്‍പ്പോലും ആദ്യമായേക്കും. തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയാണ് സിനിമ. ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍.


Click it and Unblock the Notifications