'രണ്ട് ദിവസം ഒരേയിരുപ്പ് ഇരുന്ന് കരയുകയായിരുന്നു, വിജയകാന്തിന്റെ വീട്ടുകാരോട് അക്കാര്യത്തിൽ ദേഷ്യമുണ്ട്'
അടുത്തിടെയാണ് തമിഴ് സിനിമയുടെ സ്വന്തം ക്യാപ്റ്റൻ വിജയകാന്ത് മരണപ്പെട്ടത്. അസുഖ ബാധിതനായി കുറച്ച് നാളുകളായി ചികിത്സയിൽ കഴിഞ്ഞിരുന്ന വിജയകാന്ത് കൊറോണ ബാധിച്ചാണ് മരിച്ചത്. തൊണ്ണൂറുകളിൽ തമിഴ് സിനിമയുടെ സൂപ്പർതാമായിരുന്ന വിജയകാന്ത് വില്ലൻ വേഷങ്ങളിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആരോഗ്യനില വഷളായ വിജയകാന്തിനെ കുറച്ചുനാളുകളായി പൊതുവേദികളിൽ ഒന്നും അധികം കാണാറില്ല. അഭിനയത്തിൽ നിന്നും രാഷ്ട്രീയ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത അദ്ദേഹം തിരികെ വരുമെന്ന് പ്രതീക്ഷിച്ചിവർക്ക് തീരാവേദനയായിരുന്നു അദ്ദേഹത്തിന്റെ മരണം.
തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളിൽ വിജയ് മാത്രമാണ് വിജയകാന്തിന്റെ സംസ്കാര ചടങ്ങിന് എത്തിയത്. തുടക്കകാലത്ത് വിജയ്ക്ക് കരകയാറാൻ കൈത്താങ്ങായത് വിജയകാന്തായിരുന്നു. അതുകൊണ്ട് തന്നെ വിജയിക്ക് ജേഷ്ഠ സഹോദരനെപ്പോലെയായിരുന്നു വിജയകാന്ത്.

അതുപോലെ വിജയകാന്തിന്റെ തുടക്കകാലത്ത് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത് വിജയിയുടെ പിതാവ് എസ്.എ ചന്ദ്രശേഖറിനൊപ്പമാണ്. വിജയകാന്തിന്റെ മരണം എസ്.എ ചന്ദ്രശേഖറിനും വലിയ ആഘാതമായിരുന്നു. ഇപ്പോഴിതാ ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ വിജയകാന്തിനെ കുറിച്ച് എസ്.എ ചന്ദ്രശേഖർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
വിജയകാന്തിന്റെ മരണ വാർത്ത കേട്ടപ്പോൾ താൻ ഡിപ്രഷനിലായി എന്നാണ് എസ്.എ ചന്ദ്രശേഖർ പറഞ്ഞത്. 'വിജയകാന്തിന്റെ മരണ വാർത്ത കേട്ടപ്പോൾ ഞാൻ ഡിപ്രഷനിലായി. രണ്ട് ദിവസം ടിവിക്ക് മുന്നിൽ ഒരേയൊരു ഇരുപ്പായിരുന്നു. വീഡിയോ കാണുമ്പോഴെല്ലാം കരയുകയായിരുന്നു.'
'വിജയകാന്തിനെ കാണാൻ പോകാൻ പോലും എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. കാറിൽ നിന്ന് ഇറങ്ങി നടക്കുമ്പോഴെല്ലാം കൈകാലുകൾ വിറയ്ക്കുകയായിരുന്നു. അത്രത്തോളം ആത്മബന്ധം വിജയകാന്തുമായി എനിക്കുണ്ടായിരുന്നു. അദ്ദേഹവുമായി ആത്മബന്ധമുള്ളവരുമായ ഞങ്ങളെപ്പോലുള്ളവരെ അദ്ദേഹം നിരന്തരമായി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നെങ്കിൽ കുറച്ച് കാലം കൂടി അദ്ദേഹം ജീവിച്ചിരിക്കുമായിരുന്നു.'
'വിജയകാന്തിന്റെ വീട്ടുകാരോട് അക്കാര്യത്തിൽ എനിക്ക് ദേഷ്യവുമുണ്ട്. അവസാനം വരെയും ചോദിക്കുന്നത് വിജയകാന്ത് റിയാക്ഷൻ തരുമായിരുന്നു. ആദ്യത്തെ രണ്ട് പടത്തിൽ മാത്രമെ ഞങ്ങൾ സംവിധായകനും നടനുമായി പെരുമാറിയിട്ടുള്ളു.'

'അതിനുശേഷം നല്ലൊരു ആത്മബന്ധം വന്നു. സുഹൃത്തും അനിയനുമെല്ലാമായിരുന്നു വിജി. എന്നെ വിജയകാന്ത് ഡയറക്ടർ സാർ എന്നാണ് വിളിച്ചിരുന്നത്. ക്യാപ്റ്റൻ എന്ന് വിജിയെ വിളിക്കാൻ പലരും പറയുമായിരുന്നു. പക്ഷെ എനിക്ക് അതിന് സാധ്യമായിരുന്നില്ല. അങ്ങനെ വിളിക്കുമ്പോൾ വിജി എനിക്ക് അന്യനെപ്പോലെയാകുമായിരുന്നു. ഞാനും വിജിയും പെട്ടന്ന് ദേഷ്യം വരുന്നവരാണ്. പക്ഷെ ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദമുണ്ട്.'
'വിജിയെ കാണാൻ ഫോർമാലിറ്റീസ് എനിക്ക് ഒരിക്കലും നോക്കേണ്ടി വന്നിട്ടില്ലെന്നാണ്', എസ്.എ ചന്ദ്രശേഖർ പറഞ്ഞത്. അജിത്ത്, സൂര്യ തുടങ്ങിയ താരങ്ങളൊന്നും വിജയാകാന്തിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തത് വലിയ രീതിയിൽ ആരാധകർ വിമർശനം ഉന്നയിക്കാൻ കാരണമായിരുന്നു.
അതിനുശേഷം കഴിഞ്ഞ ദിവസം കാപ്റ്റന്റെ ശവകുടീരത്തില്‍ എത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചിരുന്നു സൂര്യ. സിനിമ ഷൂട്ടിങ്ങിന്റെ ഭാഗമായി പുറത്തായതിനാല്‍ താരത്തിന് സംസ്‌കാര ചടങ്ങില്‍ എത്താനായിരുന്നില്ല. ചെന്നൈയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ താരം വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തുകയായിരുന്നു. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയുടെ ഓഫീസിലെ ശവകുടീരത്തിലാണ് താരം എത്തിയത്.
പൂക്കള്‍ അര്‍പ്പിച്ച താരം ശവകുടീരത്തിന് മുന്നില്‍ ഇരുന്ന് പൊട്ടിക്കരയുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 'എന്റെ മൂത്ത സഹോദരന്‍ വിജയകാന്തിന്റെ വേര്‍പാട് താങ്ങാനാവുന്നതിലും അപ്പുറമാണ്. ഞാന്‍ ഏറെ ദുഖിതനാണ്. എന്റെ തുടക്കകാലത്ത് നാലഞ്ച് സിനിമകള്‍ ചെയ്തിരിക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ എനിക്ക് ലഭിച്ചിരുന്നില്ല. ആ സമയത്താണ് അദ്ദേഹത്തിനൊപ്പം പെരിയ അണ്ണ ചെയ്യാന്‍ അവസരം ലഭിക്കുന്നത്. അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല', എന്നാണ് സൂര്യ വിജയകാന്തിനെ കുറിച്ച് പറഞ്ഞത്.


Click it and Unblock the Notifications











