സായി കുമാറിന്റെ പ്രണയകാലമാണോ? എന്റെ അച്ഛനും അമ്മയും, ഒന്നിച്ചെല്ലങ്കിലും അച്ഛനെ ചേര്‍ത്ത് പിടിച്ച് മകൾ വൈഷ്ണവി
ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് നടന്‍ സായി കുമാര്‍ ബിന്ദു പണിക്കരെ വിവാഹം കഴിക്കുന്നത്. ഇപ്പോള്‍ മലയാളത്തിലെ ശ്രദ്ധേയ താരദമ്പതിമാരായി ജീവിക്കുകയാണ് ഇരുവരും. ഇടയ്ക്ക് നടന്റെ ആദ്യ കുടുംബത്തെ കുറിച്ചുള്ള കഥകളും പുറത്ത് വരാറുണ്ട്. അതിന് കാരണം ആ ബന്ധത്തില്‍ ജനിച്ച മകളാണ്. സായി കുമാറിന്റെയും ഭാര്യയായിരുന്ന പ്രസന്നയുടെയും ഏകമകളാണ് വൈഷ്ണവി.
കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ വില്ലത്തി വേഷത്തിലൂടെയാണ് വൈഷ്ണവി അഭിനയ രംഗത്തേക്ക് എത്തുന്നത്. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ വൈഷ്ണവി ഇപ്പോള്‍ അഭിനയ രംഗത്ത് സജീവമാണ്. അച്ഛന്റെയും മുത്തച്ഛന്റെയുമൊക്കെ അഭിനയ പാരമ്പര്യം കൈയ്യിലുണ്ടെന്നാണ് വൈഷ്ണവിയുടെ പ്രകടനത്തിന് പൊതുവേ ലഭിക്കുന്ന അഭിപ്രായം. അമ്മയെയും തന്നെയും ഉപേക്ഷിച്ച് അച്ഛന്‍ മറ്റൊരു ജീവിതത്തിലേക്ക് പോയെങ്കിലും അച്ഛനോടുള്ള സ്‌നേഹം എന്നും കാത്തുസൂക്ഷിക്കുന്ന ആളാണ് വൈഷ്ണവി. ഏറ്റവും പുതിയതായി താരപുത്രി പുറത്ത് വിട്ടതും അതുപോലൊരു ചിത്രമാണ്.

നാടകത്തില്‍ അഭിനയിക്കുന്ന കാലത്താണ് സായി കുമാര്‍ പ്രണയത്തിലാവുന്നത്. അന്ന് നാടകനടിയായി അഭിനയത്തില്‍ തിളങ്ങി നിന്നിരുന്ന നടി പ്രസന്നയായിരുന്നു ഭാര്യ. ഇരുവരും ഒരുമിച്ച് നാടകത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു ഇഷ്ടത്തിലാവുന്നത്. വിവാഹത്തിന് മുന്‍പ് ഒരുമിച്ചഭിനയിച്ച നാടകത്തില്‍ നിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ച് നാടകദിനത്തോട് അനുബന്ധിച്ച് രസകരമായൊരു എഴുത്തും താരപുത്രി പങ്കുവെച്ചിരിക്കുകയാണ്.
'ഓരോ ഈണവും അഭിനയ മികവും നൃത്ത ചുവടും കണ്ടും കേട്ടും ആസ്വദിക്കാന്‍ സാധിക്കുന്നത് തന്നെ ഏറ്റവും വലിയ അനുഗ്രഹം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഓരോ കലാരൂപവും തത്സമയം അവതരിപ്പിക്കുക ഏറെ പ്രയാസമേറിയ ഒന്നാണ്. കാണികള്‍ക്ക് മുന്‍പില്‍ കലകള്‍ അവതരിപ്പിക്കുമ്പോള്‍ 'ഭാഗ്യം' എന്ന് നമ്മള്‍ വിശേഷിപ്പിക്കാറുള്ള ആ 'ദൈവാനുഗ്രഹം' ഇല്ലെങ്കില്‍ മാസങ്ങളോ ദിവസങ്ങളോ നമ്മുക്ക് ലഭിച്ച പരിശീലനം ഒന്നുമല്ലാതെ ആയി തീരാറുണ്ട്.
അങ്ങനെ ഒന്ന് ഓര്‍ക്കാന്‍ അല്ലെങ്കില്‍ അങ്ങനെ ഒരു നിമിഷം ജീവിതത്തില്‍ ഒരിക്കലും ഉണ്ടാവരുതെന്നു പ്രാര്‍ത്ഥിക്കാത്തത് ആയി ഒരു കലാകാരനും ഉണ്ടാവില്ല. നിരൂപക വിമര്‍ശനം ഏറെ ഏറ്റുവാങ്ങാറുണ്ടെങ്കിലും വിശ്വസിച്ച് ഏല്‍പ്പിക്കുന്ന കഥാപാത്രവും സംഭാഷണവും തെറ്റാതെ ചുറ്റിലും ആളുകള്‍ നോക്കി നില്‍ക്കേ അവതരിപ്പിക്കാന്‍ സാധിക്കുന്ന 'അഭിനയം' എന്ന കലയും അത്ര നിസാരപ്പെട്ട ഒന്നായി തോന്നുന്നില്ല..

ഹൃദിസ്തമാക്കിയ സംഭാഷണങ്ങള്‍ തത്സമയം ഓര്‍മ്മയില്‍ നിന്ന് പറഞ്ഞ് ഒരു 'റീടേക്കി'നു പോലും അവസരം ഇല്ലാതെ കാണികളെ രസിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന നാടക കലാകാരന്‍മാര്‍.. 'നാടകം' എന്ന് പറയുമ്പോള്‍ പുച്ഛത്തോടെ നോക്കുന്ന കുറച്ച് മനുഷ്യര്‍ ഇന്നും നമ്മുക്ക് ചുറ്റും ഉണ്ടെന്നു ഓര്‍ക്കുമ്പോള്‍ 'തട്ടേല്‍ കേറി നിന്ന് ഒരു വരി എങ്കിലും തെറ്റാതെ പേടിക്കാതെ ഒന്നു പറഞ്ഞ് കാണിക്കടോ' എന്നേ മറുപടിയായി പറയാന്‍ ഒള്ളൂ.
നാടക ദിനമായ ഇന്ന് എല്ലാ നാടക കലാകാരന്മാര്‍ക്കും അവരുടെ കുടുബാംഗങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു, ഒപ്പം എന്റെ എനിക്ക് പ്രിയപ്പെട്ട ഒരു ചിത്രവും അച്ഛനും- അമ്മയും (സായികുമാര്‍- പ്രസന്ന) 'സ്വാതിതിരുനാള്‍' നാടകത്തില്‍ നിന്നും...' എന്നുമാണ് വൈഷ്ണവി എഴുതിയ കുറിപ്പിലൂടെ പറയുന്നത്. 'ആ അച്ചച്ഛന്റെയും അച്ഛന്റെയും അമ്മയുടെയുമൊക്കെ ചോര തന്നിലൂടെ ഒഴുകുന്നുണ്ട്. അഭിമാനിക്ക്. ഒപ്പം ദൈവത്തിന് നന്ദിയും...' എന്നാണ് വൈഷ്ണവിയോട് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications











