ചാന്തുപൊട്ടിലെ ആ കഥാപാത്രം എനിക്ക് നഷ്ടപ്പെട്ടതാണ്;അച്ഛൻ്റെ മരണത്തെ കുറിച്ച് പറഞ്ഞ് വിതുമ്പി നടൻ സൈജു കുറുപ്പ്
മയുഖം എന്ന സിനിമയിലൂടെ കലിപ്പന്‍ നായകനായി വെള്ളിത്തിരയില്‍ എത്തിയ താരമാണ് സൈജു കുറുപ്പ്. പിന്നീട് കോമഡി വേഷങ്ങള്‍ ചെയ്ത് തുടങ്ങിയപ്പോഴാണ് സൈജു ശ്രദ്ധേയനാവുന്നത്. ആട് എന്ന സിനിമയിലടക്കം സൈജു അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ജനപ്രീതി നേടി എടുത്തിരുന്നു. താന്‍ കോമഡി വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നത് അച്ഛനാണെന്നാണ് കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സൈജു പറയുന്നത്. അതുപോലെ തനിക്ക് നഷ്ടപ്പെട്ട സിനിമകളെ കുറിച്ചും താരം വ്യക്തമാക്കിയിരുന്നു.

'നല്ല കഥാപാത്രങ്ങള്‍ കൈയ്യില്‍ പോയാല്‍ ഭയങ്കര സങ്കടമാണ്. അങ്ങനെ എനിക്ക് സംഭവിച്ചിട്ടുണ്ട്. സിറ്റി ഓഫ് ദി ഗോഡ് എന്ന സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്തിരുന്നു. പിന്നീട് രാജീവ് പിള്ളയാണ് അത് ചെയ്തത്. അതെനിക്ക് ഭയങ്കര വിഷമമായതാണ്. അതുപോലെ ദിലീപിന്റെ ചാന്ത്‌പൊട്ട് എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ചെയ്ത കഥാപാത്രത്തിന് എന്നെ കാസ്റ്റ് ചെയ്തിരുന്നു. അതും നഷ്ടപ്പെട്ടത് ഭയങ്കര വേദനയുണ്ടാക്കി. സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തില്‍ സുധീര്‍ കരമന ചെയ്ത വേഷം എന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടതാണ്.

ആര്‍ക്കറയാം സിനിമയില്‍ ഷറഫൂദിന്‍ ചെയ്ത വേഷം, ഒക്കെ എനിക്ക് നഷ്ടപ്പെട്ടതാണെന്നാണ് സൈജു കുറുപ്പ് പറയുന്നത്. എല്ലാം ഡേറ്റിന്റെ പ്രശ്‌നം കാരണം പോയതാണ്. സിറ്റി ഓഫ് ഗോഡിന്റെ സമയത്ത് എനിക്ക് ഡേറ്റോട് ഡേറ്റ് ആയിരുന്നു. സിറ്റി ഓഫ് ഗോഡിന്റെ ഓഫര്‍ വരുന്നതിന് ഒരാഴ്ച മുന്‍പാണ് ഞാന്‍ മറ്റൊരു പടം കമ്മിറ്റ് ചെയ്യുന്നത്. അതിന് മുന്‍പും ശേഷവും എനിക്ക് സിനിമകള്‍ ഇല്ലാതെ ഇരിക്കുകയായിരുന്നു. അങ്ങനെ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ എന്റെ കൈയ്യില്‍ നിന്ന് പോവുമ്പോള്‍ വളരെ വിഷമമാണെന്നും സൈജു കുറുപ്പ് പറയുന്നു.

ചാന്‍സ് അങ്ങോട്ട് ചോദിക്കാറുണ്ട്. നേരിട്ട് കാണുമ്പോഴും ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയുമൊക്കെ മെസേജ് അയച്ചും ചോദിക്കാറുണ്ട്. അങ്ങനെയാണ് ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങ്ങില്‍ അഭിനയിക്കുന്നത്. ഏറ്റവും കൂടുതല്‍ ചാന്‍സ് ചോദിച്ചത് സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോടാണ്. പക്ഷേ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടില്ല. പിന്നെ ചോദിച്ചിട്ട് കിട്ടാത്തത് പുതിയ ചില ആളുകളോടാണ്. ഒരു നടന്റെ ജോലിയുടെ ഭാഗമാണല്ലോ. അതുകൊണ്ട് സിനിമ ചോദിച്ച് പോവുന്നതില്‍ ഒരു തെറ്റുമില്ല. ഇനിയും അങ്ങനെ ചോദിക്കും. ചാന്‍സ് ചോദിക്കുമ്പോള്‍ ഞാന്‍ നേരിട്ട് തന്നെ ചോദിക്കും. അല്ലാതെ കുശലന്വേഷണം നടത്തി കൊണ്ടായിരിക്കില്ലെന്നാണ് നടന്‍ പറയുന്നത്. ആട്, 1983, ഹാപ്പി വെഡ്ഡിങ്, അവസാനം അഭിനയിച്ച കുറുപ്പ് എല്ലാം ചാന്‍സ് അങ്ങോട്ട് ചോദിച്ചിട്ട് കിട്ടിയതാണ്.

അതേ സമയം തന്റെ പിതാവിന്റെ പെട്ടെന്നുള്ള മരണത്തെ കുറിച്ചും സൈജു പറഞ്ഞിരുന്നു. അച്ഛനും അമ്മയും കൂടെ സ്‌കൂട്ടറില്‍ അമ്പലത്തില്‍ പോയി വരികയായിരുന്നു. ആ സമയത്ത് രണ്ട് ചെറുപ്പക്കാര്‍ റോങ് സൈഡിലൂടെ ബൈക്കില്‍ വന്ന് ഇടിച്ചു. അങ്ങനെയാണ് അപകടമുണ്ടായതെന്ന് താരം പറയുന്നു. തന്നോട് കോമഡി വേഷങ്ങള്‍ പഠിക്കാനും ചെയ്യാനും പറഞ്ഞത് അച്ഛനാണ്. സുരാജ് വെഞ്ഞാറമൂടിനെ പോലെയുള്ളവര്‍ കോമഡി ചെയ്യുന്നത് കണ്ടിട്ടാണ് എന്നോട് പറഞ്ഞത്. കാരണം അവര്‍ക്കെല്ലാം കൂടുതല്‍ സിനിമകളില്‍ ചാന്‍സ് കിട്ടുമായിരുന്നു. അതുപോലെ എനിക്കും കിട്ടുന്നതിന് വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്നാണ് സൈജു വ്യക്തമാക്കുന്നത്. അച്ഛന്‍ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. കോമഡി വേഷം ചെയ്തതോട് കൂടിയാണ് സൈജു സിനിമാലോകത്ത് ശ്രദ്ധേയനാവുന്നതും കൂടുതല്‍ സിനിമകള്‍ ലഭിച്ചതെന്നുമാണ്' നടന്‍ പറയുന്നത്.


Click it and Unblock the Notifications











