കഥപോലും കേള്‍ക്കാതെ തന്റെ ചിത്രം നിർമ്മിക്കാമെന്ന് ദുൽഖർ പറഞ്ഞു, കാരണം വെളിപ്പെടുത്തി സൈജു കുറുപ്പ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സൈജു കുറുപ്പ്. 2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് നടൻ വെള്ളിത്തിരയിൽ എത്തുന്നത്. തുടക്ക കാലത്തിൽ ചെറിയ വേഷങ്ങളായിരുന്നു സൈജു കുറുപ്പിനെ തേടി എത്തിയത്. അതും അൽപം പരുക്കനായ വേഷങ്ങളായിരുന്നു. 2015 ൽ പുറത്ത് വന്ന ജയസൂര്യ ചിത്രമായ ആട് ആയിരുന്നു നടന്റെ കരിയർ മാറ്റി മറിച്ചത്. ആടിലെ അറയ്‌ക്കൽ അബു എന്ന കഥാപാത്രം സൈജു കുറുപ്പിന്റെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു. കോമഡിയും തന്നെ കൊണ്ട് വഴങ്ങുമൊന്ന് ചിത്രത്തിലൂടെ നടൻ കാണിച്ച് കൊടുക്കുകയായിരുന്നു. ആടിന് ശേഷം സൈജുവിനെ തേടി മികച്ച കഥാപാത്രങ്ങൾ എത്തുകയായിരുന്നു.
സൈജു കുറുപ്പിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍. നടന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്പനിയായ വേഫറെര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. താന്‍ നായകനായ ചിത്രം ദുല്‍ഖര്‍ നിര്‍മിക്കാന്‍ മുന്നോട്ട് വന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സൈജു കുറുപ്പ്. കൂടാതെ തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നും സൈജു കുറുപ്പ് പറയുന്നു. കാൻചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഒരു സുഹൃത്തെന്ന നിലയില്‍ ദുല്‍ഖര്‍ എനിക്കുവേണ്ടി ചെയ്തുതന്ന സിനിമയാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ എന്നാണ് സൈജു കുറുപ്പ് പറയുന്നത്. ദുല്‍ഖറിന്റെ വേഫറെര്‍ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തെ കുറിച്ച് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ കഥപോലും കേള്‍ക്കാതെ അദ്ദേഹം യെസ് പറയുകയായിരുന്നു. ഒരു സുഹൃത്ത് എന്ന നിലയില്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാനായിരുന്നു അദ്ദേഹം ആ സിനിമ നിര്‍മിക്കാമെന്ന് ഏറ്റത്. അതിനുമുമ്പ് കഥ കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞു. അതിനുശേഷം ഒരു തീരുമാനം എടുത്താല്‍ മതിയെന്നും. കഥ ദുല്‍ഖറിനും ഇഷ്ടമായി. ഇനി അഥവാ ആ കഥ ഇഷ്ടമായില്ലെങ്കില്‍പോലും അദ്ദേഹം ആ സിനിമ ചെയ്യുമായിരുന്നു,' സൈജു കുറുപ്പ് പറഞ്ഞു. ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പിലും സൈജു കുറുപ്പ് അഭിനയിച്ചിരുന്നു.

'ഒരു റിട്ടയേര്‍ഡ് ഗുണ്ടയായ ജയന്‍ എന്ന കഥാപാത്രത്തെയാണ് ഞാന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. പക്ഷേ എപ്പോഴൊക്കെയോ അറക്കല്‍ അബു (ആട് എന്ന ചിത്രത്തില്‍ സൈജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്) എന്ന കഥാപാത്രത്തിന്റെ സ്വാധീനം എന്നിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ചിത്രത്തിന്റെ ഡയറക്ടര്‍ അരുണ്‍ വൈഗ എന്നെ അത് ഓര്‍മ്മിപ്പിക്കും. ഞാനത് മാറ്റി ചെയ്യും. അറക്കല്‍ അബു എന്ന കഥാപാത്രം അത്രയേറെ എന്നെ സ്വാധീനിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ആയിരുന്നു ഞാന്‍ വളര്‍ന്നത്. അവിടെ എനിക്ക് രതീഷ് എന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു. രതീഷിന്റെ വീടിനടുത്ത് ഗുണ്ടായിസം കൊണ്ട് നടക്കുന്ന ചില ആളുകള്‍ ഉണ്ടായിരുന്നു. രതീഷ് മുഖേന അവരെ ഞാന്‍ പരിചയപ്പെടുകയും അവരുടെ ശൈലിയും പ്രവര്‍ത്തന രീതിയും മനസിലാക്കുകയും ചെയ്തിരുന്നു. ഒരുപരിധി വരെ അങ്ങനെയുള്ള അനുഭവങ്ങളാണ് ഞാന്‍ ചെയ്ത ഗുണ്ട കഥാപാത്രങ്ങളെ വിജയിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞത്,' സൈജു കൂട്ടിച്ചേര്‍ത്തു.
Recommended Video

ചേര്‍ത്തലയാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ ലൊക്കേഷന്‍. 'ചിരിച്ചോളൂ.. പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുത്..!' എന്ന ടാഗ് ലൈനോടെയാണ് ചിത്രം വരുന്നത്. അരുണ്‍ വൈഗയാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. സൈജു കുറുപ്പിന് പുറമേ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications