'ചെമ്പ് നിവാസികൾ ദുൽഖറിന് വേണ്ടി പ്രാർത്ഥിക്കുകയാണ്, ആ കുഞ്ഞിനെ രക്ഷിക്കാൻ സഹായിച്ചത് ദുൽഖറാണ്'; സാജൻ
അഭിനയിക്കാൻ അറിയാത്ത നടൻ എന്ന ലേബലിൽ നിന്നും ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായി ദുൽഖർ മാറി കഴിഞ്ഞു
വാപ്പയുണ്ടാക്കി വെച്ച പേര് കളയാൻ വന്ന മകൻ എന്നാണ് സെക്കന്റ് ഷോ റിലീസിന് ശേഷം ദുൽഖറിനെ കളിയാക്കി ഉയർന്നുവന്ന പ്രതികരണം. വളരെ ഏറെ സങ്കോചത്തോടെയാണ് സെക്കന്റ് ഷോയിൽ താൻ അഭിനയിച്ചതെന്നും പിന്നീട് കേട്ട പരിഹാസങ്ങൾ തന്നെ ഏറെ ബാധിച്ചിരുന്നുവെന്നും ദുൽഖർ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
സെക്കന്റ് ഷോയിൽ തുടങ്ങിയ ദുൽഖറിന്റെ സിനിമാ ജീവിതം ഇന്ന് പതിനൊന്ന് വർഷം പിന്നിട്ട് കിങ് ഓഫ് കൊത്തയിൽ എത്തി നിൽക്കുകയാണ്.
അഭിനയിക്കാൻ അറിയാത്ത നടൻ എന്ന ലേബലിൽ നിന്നും ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായി ദുൽഖർ മാറി കഴിഞ്ഞു. കൂടാതെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങളും ദുൽഖറിന് ലഭിച്ച് കഴിഞ്ഞു.
മലയാളത്തിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യ നടൻ കോമേഴ്സ്യൽ വാല്യുവുള്ള സിനിമകൾ മാത്രമല്ല അഭിനയപ്രാധാന്യമുള്ള സിനിമകളും ചെയ്യാറുണ്ട്. യൂത്ത് സ്റ്റാർ എന്നതെല്ലാം മാറ്റി നിർത്തിയാൽ സഹജീവികളോട് കരുണ കാണിക്കുന്ന കാര്യത്തിൽ വാപ്പയോളം തന്നെ മകനും വളർന്ന് കഴിഞ്ഞു.

ദുൽഖർ തന്റെ വരുമാനത്തിൽ നിന്നും ഒരു വിഹിതം ജീവികാരുണ്യപ്രവൃത്തികൾക്കായി മാറ്റി വെക്കുന്നുവെന്നത് അധികം ആർക്കും അറിയാത്ത കാര്യമാണ്. മമ്മൂട്ടി വളരെ നാളുകളായി നിർധനരായവർക്ക് വേണ്ട ചെയ്യുന്ന കാരുണ്യ പ്രവർത്തികൾ വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്.
പക്ഷെ ദുൽഖറും വാപ്പയുടെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത് എന്നത് പലർക്കും അറിയാത്ത കാര്യമാണ്. ഇപ്പോഴിത ദുല്‍ഖര്‍ ചെയ്യുന്ന സന്നദ്ധ സേവനങ്ങളെക്കുറിച്ച് സിനിമാ പ്രവര്‍ത്തകനായ സാജൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

മമ്മൂട്ടിയുടെ ജന്മ നാടായ ചെമ്പിലെ നിവാസികൾക്ക് വേണ്ടി ദുൽഖർ ചെയ്യുന്ന പ്രവൃത്തികളെ കുറിച്ചാണ് സാജന്‍ തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. ചെമ്പ് നിവാസികൾക്ക് ദുൽഖറിനോട് ആരാധന എന്നതിലപ്പുറം അവരെപ്പോഴും ദുൽഖറിന് വേണ്ടി പ്രാർഥിക്കുന്നുവെന്നാണ് സാജൻ പറയുന്നത്.
'ചെമ്പിൽ പതിനാറ് വർഷമായിട്ട് വളരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒരു കുട്ടിയുണ്ട്. ആ കുട്ടിക്ക് പല പല ചികിത്സകൾ നടത്താൻ കഴിയാതെ വിഷമിക്കുന്ന സംഭവം ദുൽഖർ സൽമാൻ അറിഞ്ഞു.'

'അദ്ദേഹം അവിടെ ചെന്ന് ആ കുട്ടിയെ നേരിൽ കണ്ടു. നമുക്ക് നല്ല വിദഗ്ദ ചികിത്സ നൽകാമെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ആസ്റ്റർ മെഡിസിറ്റിയിൽ കുട്ടിക്കുള്ള ചികിത്സ ഏർപ്പാടാക്കുകയും എട്ട് ലക്ഷം രൂപ കൊടുത്ത് ആ ചികിത്സ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.'
'ഇപ്പോൾ ചെമ്പ് നിവാസികൾ ദുൽഖർ സൽമാനെ വാനോളം പുകഴ്ത്തുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയുമാണ്. നമ്മൾ പറയുമല്ലോ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന്.'

'ദുൽഖറിന്റെ വാപ്പച്ചി ചെയ്തത് അദ്ദേഹം തുടരുന്നു. മാത്രമല്ല ഇനിയും നിർധരരായ കുട്ടികൾക്ക് ഓപ്പറേഷനോ ആരോഗ്യപരമായി എന്തെങ്കിലും അസുഖം ഉണ്ടെങ്കിലോ അവരെ സഹായിക്കാനായി അദ്ദേഹം ഒരു ട്രീ ഓഫ് ലൈഫ് എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്.'
'ഈ കാര്യത്തിൽ ഗ്രാമവാസികൾ അദ്ദേഹത്തെ പുകഴ്ത്തുക മാത്രമല്ല പ്രാർത്ഥിക്കുകയുമാണ്. ഈ നടൻ നല്ല നല്ല സിനിമകൾ നൽകുക മാത്രമല്ല. സിനിമക്ക് പുറമെ നിരവധി സൽപ്രവർത്തികളും ചെയ്യുന്നുമുണ്ട്. ചെമ്പ് നിവാസികൾക്ക് പുറമെ എല്ലാവരിലേക്കും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്' സാജൻ പറഞ്ഞു.

ചുപ്പ് എന്ന ഹിന്ദി ചിത്രമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ദുൽഖർ സൽമാൻ സിനിമ. കിങ് ഓഫ് കൊത്തയാണ് ഷൂട്ടിങ് പുരോഗമിക്കുന്ന ദുൽഖർ സൽമാൻ സിനിമ. ഓണം റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ 95 ദിവസത്തെ ഷൂട്ടിങാണ് പൂർത്തിയായത്.
തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് ചിത്രീകരണം നടന്നത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമിക്കുന്ന കിങ് ഓഫ് കൊത്ത മലയാളം, തമിഴ്, തെലുങ്, ഹിന്ദി, കന്നട തുടങ്ങി അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications