പൃഥ്വിരാജിന് അരികില്‍ കുന്തം പിടിച്ച് മണിക്കൂറുകളോളം! നന്നായിട്ടും ആ രംഗം ഒഴിവാക്കി! സങ്കടം പറഞ്ഞ് സജീവ്
ജൂനിയര്‍ ആര്‍ടിസ്റ്റായി പള്ളിച്ചട്ടമ്പിയില്‍ അഭിനയിച്ചിരുന്നു സജീവ് ബി വയലില്‍. ചിത്രീകരണ സമയത്ത് നന്നായി ചെയ്തുവെന്നും, ഈ രംഗം എന്തായാലും കാണാമെന്നും അസിസ്റ്റന്റ് ഡയറക്ടറായ ഷാന്‍ പറഞ്ഞിരുന്നു. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ ആ രംഗം ഇല്ലായിരുന്നു. അതേക്കുറിച്ചുള്ള വിഷമം സോഷ്യല്‍മീഡിയയിലൂടെയായി സജീവ് പങ്കുവെച്ചിരുന്നു. നല്ലതായിരുന്നുവെങ്കിലും ആ രംഗം ഉള്‍പ്പെടുത്താനായില്ല. താങ്കള്‍ക്ക് വിഷമം തോന്നിയതില്‍ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു ഷാന്‍ മറുപടിയേകിയത്. സജീവിന്റെ പോസ്റ്റും, ഷാന്‍ നല്‍കിയ മറുപടിയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.
പൃഥ്വിരാജിന്റെ മുന്നിൽ വെച്ച് ധ്രുവൻ ഒരു സായിപ്പിനെ വെടിവെക്കുന്ന സീനിൽ ഓഫീസർമാരായി ഞങ്ങളും ഉണ്ടായിരുന്നു. പതിനഞ്ചുപേരിൽ ഞങ്ങൾ മൂന്നുപേരുടെയും ക്ലോസപ്പും എടുത്തിരുന്നു. പൃഥ്വിരാജ് ദേഷിച്ച് നോക്കുമ്പോൾ ഞങ്ങൾ പേടിച്ച് വിറയ്ക്കുന്നതായിരുന്നു സീൻ. എന്റെ കൂടെ നിന്ന പയ്യൻ നന്നായി ആക്ട് ചെയ്‌തിരുന്നു. ഷൂട്ട് കഴിഞ്ഞ് ആ സീൻ കാണിച്ച് അവനെ എല്ലാരും അഭിനന്ദിച്ചിരുന്നു. ഇന്ന് അവനും എന്ത് വിഷമമായി കാണും എന്ന് എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. അസിസ്റ്റന്റ് ഡയറക്ടർ ഷാൻ ബ്രോ വ്യക്തിപരമായി പറഞ്ഞതുമായിരുന്നു ഞങ്ങളുടെ സീൻ ഉണ്ടെന്ന്.

ആദ്യം നായർ പടയാളിയായി ആയിരുന്നു എനിക്ക് സെലക്ഷൻ, പക്ഷേ മേക്കപ്പ് മാൻ മീശ തെറ്റായി വടിച്ചു. അന്ന് എന്റെയൊപ്പം സെലക്ഷൻ കിട്ടിയ ആളാണ് ട്രെയ്‌ലറിൽ തുടക്കത്തിൽ ബ്ലർ ആയി ചട്ടവാറുകൊണ്ട് അടിക്കുന്നത് അതോടെ കൊട്ടാരത്തിന്റെ മൂലയിൽ കുന്തവും പിടിച്ച് വൈകുന്നേരം 6 മണിവരെ നിന്നു. ഫ്രെയിം കിട്ടിയില്ല, പക്ഷേ പൃഥ്വിരാജ് ഇരുന്ന റൂമിന് അരികിലായിരുന്നതിനാൽ ജീവിതത്തിൽ ആദ്യമായി അദ്ദേഹവുമായി എനിക്ക് ആരും കാണാതെ സംസാരിക്കാൻ പറ്റി.
ഷൂട്ട് കഴിഞ്ഞപ്പോൾ ഫ്രെയിം കിട്ടാത്തതിനാൽ വീണ്ടും ചാൻസ് ചോദിച്ചു. ഓഫീസറായി ഡ്രസ് ഇട്ട് അസിസ്റ്റന്റ് ഡയറക്ടർ ഷാൻ ബ്രോയോട് ചാൻസ് ചോദിച്ച് പുലർച്ചെ 2 മണിവരെ നിന്നു കിട്ടിയ ചാൻസായിരുന്നു. ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ എന്റെ ജീവിതത്തിലെ ഒരു സ്പെഷ്യൽ ദിനമായിരുന്നേനെ. എന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഞാൻ പടം പ്രൊമോട്ട് ചെയ്‌തിരുന്നു. ഏകദേശം അഞ്ചു ലക്ഷംപേർ ആ പോസ്റ്റ് കണ്ടിരുന്നു. പടം കഴിഞ്ഞ് എന്തോ മനസ്സിന് വല്ലാത്ത വിഷമവും ഭാരവും തോന്നി.
എങ്കിലും വിജയങ്ങൾ മാത്രം നമ്മൾ ആഘോഷിക്കാൻ പാടില്ല. ചില തോൽവികളും നമ്മൾ ആഘോഷിക്കണമല്ലോ. പ്രദീപ് വാസുദേവ അണ്ണനും, ഹനീസ് ഇക്കയ്ക്കും പടത്തിൽ വന്ന എല്ലാ സപ്പോർട്ടിങ് ആർട്ടിസ്റ്റിനും അഭിനന്ദങ്ങൾ എന്നായിരുന്നു സജീവിന്റെ കുറിപ്പ്.
പ്രിയപ്പെട്ട സജീവ്, മനഃപൂർവം അല്ല താങ്കളുടെ ഷോട്ട് വെക്കാതിരുന്നത്. ചിത്രീകരണത്തിൻ്റെ ഭാഗമായി നമ്മൾ എടുക്കുന്ന എല്ലാ ഷോട്ടും ചിലപ്പോൾ സിനിമയിൽ ഉൾപ്പെടുത്താൽ സാധിക്കാറില്ല. താങ്കൾക്ക് അത് മനസിലാവും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നിരുന്നാലും താങ്കൾക്ക് നേരിട്ട മനോവിഷമത്തിന് ഈ സിനിമയുടെ ഭാഗമായും എൻ്റെ വ്യക്തിപരമായ രീതിയിലും ഞാൻ ക്ഷമ ചോദിക്കുന്നു. താങ്കൾക്ക് തുടർന്ന് നല്ല വേഷങ്ങൾ മലയാള സിനിമയിൽ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു എന്നായിരുന്നു ഷാൻ ബി ആൻഡ്രൂസിന്റെ മറുപടി.
ബ്രോ, താങ്കൾ കാരണമാണ് എനിക്ക് ആ ചാൻസ് കിട്ടിയത്.. കഴിഞ്ഞദിവസങ്ങളിൽ വല്ലാതെ വിഷമമായെങ്കിലും ഈ മറുപടി കണ്ടപ്പോൾ സന്തോഷമായി. എനിക്ക് പൃഥ്വിരാജിനെ ആദ്യമായ് നേരിൽ കാണാനും സംസാരിക്കാനും സാധിച്ചത് പള്ളിച്ചട്ടമ്പി എന്ന സിനിമ കാരണമാണ്. ഇൻട്രോ സീനിൽ പടയാളിയായി ധ്രുവനരികിൽ എന്നെ അവ്യക്തമായി കാണാം. എങ്കിലും അന്നെന്നെ പരിഗണിച്ചതിന് ആത്മാർത്ഥമായ നന്ദി ഷാൻ ബ്രോ എന്നായിരുന്നു സജീവ് തിരിച്ച് പറഞ്ഞത്.


Click it and Unblock the Notifications

