കുടുംബമേയുണ്ടാകൂ എന്ന് അന്ന് തിരിച്ചറിഞ്ഞു, ആരും വരാതായി; മരിച്ചെന്ന് കരുതിയ ഘട്ടം: സാജു കൊടിയൻ
മിമിക്രി കലാരംഗത്ത് തിളങ്ങാൻ കഴിഞ്ഞ സാജു കൊടിയന് സിനിമകളിലും അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. കോമഡി സ്കിറ്റുകളുടെ സുവർണ കാലത്ത് സാജു വലിയ ജനശ്രദ്ധ നേടി. അനുകരണ കലയിൽ വലിയ മികവ് പുലർത്തിയ സാജുവിനെ തേടി നിരവധി വിദേശ ഷോകളെത്തി. കരിയറിലും ജീവിതത്തിലും തനിക്കുണ്ടായ തിരിച്ചറിവുകളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ സാജു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിസാണ് നടൻ മനസ് തുറന്നത്.
2005 ഡിസംബർ 28 ന് ആക്സിഡന്റ് സംഭവിച്ചു. കലാഭവൻ മണിയുടെ വീടിനടുത്ത് അദ്ദേഹം പിടിച്ച പരിപാടി. ഞങ്ങളൊരു യുകെ ട്രിപ്പ് കഴിഞ്ഞ് വന്നതേയുള്ളൂ. ആ ഷോ കഴിഞ്ഞ് മണിയുടെ പാഡിയിൽ വെച്ച് ഭക്ഷണം കഴിച്ച് പോകുകയായിരുന്നു. ഒരു ലോറിയുമായി വണ്ടി ഇടിച്ചു. കാലൊടിഞ്ഞു. 15 ദിവസം ഐസിയുവിൽ കിടന്നു. നാട്ടിൽ ആൾക്കാർ പന്തലിടാൻ പോയതാണ്. വലിയ അപകടമായിരുന്നു. ആ വണ്ടി കണ്ടാൽ രക്ഷപ്പെട്ടെന്ന് ആരും പറയില്ല. ജീവിതത്തിൽ വലിയൊരു പാഠം പഠിച്ചത് അപ്പോഴാണ്.
ഞാൻ ഐസിയുവിൽ നിന്ന് വന്ന് വീട്ടിൽ കിടക്കുന്നു. ആദ്യത്തെ ആഴ്ചയിൽ ഭയങ്കര തിരക്കാണ്. പഞ്ചായത്ത് പ്രസിഡന്റും എംഎൽഎയും വരുന്നു. രണ്ടാമത്തെ ആഴ്ച കൂട്ടുകാരും നാട്ടുകാരും വരുന്നു. മൂന്നാമത്തെ ആഴ്ചയായപ്പോൾ വരവ് നിന്നു. പിന്നെ ഫോൺ കോൾ മാത്രമായി. നാലാമത്തെ ആഴ്ചയായപ്പോൾ ആരുമില്ല. ഫോൺ കോളുമില്ല. ചുറ്റും ഭാര്യയും കുട്ടികളും അമ്മയും അപ്പനുമേയുള്ളൂ. അതാണ് ഏറ്റവും വലിയ ജീവിതമെന്ന് അപ്പോൾ മനസിലായി. നമ്മുടെ കുടുംബമാണ് ഏറ്റവും വലുതെന്നത് ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവായിരുന്നെന്നും സാജു കൊടിയൻ പറയുന്നു. നമ്മുടെ കുടുംബം മാത്രമേ നമുക്കൊപ്പമുണ്ടാകുള്ളൂ.

ബാക്കിയുള്ളവരെല്ലാം നമ്മുടെ കൂടുന്നത് എന്തെങ്കിലും ലാഭം കണ്ടായിരിക്കും. മറ്റുള്ളവർ നമ്മളെ സ്നേഹിക്കുന്നത് ബുദ്ധി കൊണ്ടാണ്. നമ്മുടെ കുടുംബക്കാർ നമ്മളെ സ്നേഹിക്കുന്നത് ഹൃദയം കൊണ്ടാണ്. നമ്മളെക്കൊണ്ട് എന്ത് നേട്ടമുണ്ടാക്കാം, എന്ത് വരുമാനമുണ്ടാക്കാം എന്ന് ചിന്തിക്കുന്നതാണ് ബുദ്ധി കൊണ്ടുള്ള സ്നേഹം. അതേസമയം ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർ അങ്ങനെയല്ല. ആ സൗഹൃദങ്ങളൊക്കെ ഇപ്പോഴുമുണ്ട്. പക്ഷെ ഒരു അകലം വെക്കുന്നുണ്ടെന്നും സാജു കൊടിയൻ പറഞ്ഞു.
കരിയറിൽ എനിക്ക് നഷ്ടബോധമോ അവൻ രക്ഷപ്പെട്ടല്ലോ, ഞാൻ രക്ഷപ്പെട്ടില്ലല്ലോ എന്ന വിഷമമോ ഇല്ല. എന്റെ ഈ ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്. മിമിക്രിയിലൂടെ എനിക്ക് ഇത്രയൊക്കെ ആകാൻ സാധിച്ചു. അത് തന്നെ ദെെവ ഭാഗ്യമാണ്. ഞാൻ ഈ മേഖലയിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഞാൻ വല്ല വാർക്കപണിക്കും പോയേനെ. വാർക്കപ്പണി മോശമാണെന്നല്ല. പക്ഷെ ആ സ്റ്റാൻഡേർസിൽ നിന്നും എന്നെ ഇവിടം വരെ പൊക്കിക്കൊണ്ട് വന്നില്ലേയെന്നും സാജു കൊടിയൻ പറയുന്നു.
കലാഭവനൊപ്പം ഞാൻ വർക്ക് ചെയ്തിട്ടില്ല. ആ ആഗ്രഹം നടന്നില്ല. സാഗർ, ഹരിശ്രീ തുടങ്ങിയ ട്രൂപ്പുകൾക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ജീവിതത്തിൽ പഠിച്ച പാഠം വരാൻ പോകുന്ന വണ്ടിക്ക് കാത്ത് നിൽക്കാതെ കിട്ടുന്ന വണ്ടിക്ക് കയറണം എന്നാണ്. എന്റെ അമ്മ പറഞ്ഞതാണതെന്നും സാജു കൊടിയൻ പറയുന്നു.


Click it and Unblock the Notifications
