'ആൽബത്തിനെ രണ്ടാംകിടയായാണ് കണ്ടത്, ഫോട്ടോ ചോദിച്ചപ്പോൾ സെലിബ്രിറ്റിയുടെ ബുദ്ധിമുട്ടറിയില്ലേയെന്ന് ചോദിച്ചു'
ആല്‍ബം പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകനാണ് മലപ്പുറത്തുകാരൻ സലീം കോടത്തൂര്‍. ഗായകൻ മാത്രമല്ല ഗാനരചയിതാവ് കൂടിയായ സലീമിന്റെ ഗാനങ്ങൾ ഒരു കാലത്ത് കേരളത്തിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നവയാണ്. സുലൈഖ മൻസിൽ സിനിമയിൽ സലീം കോടത്തൂരിന്റെ എക്കാലത്തെയും ഹിറ്റ് ഗാനം എത്രനാള് കാത്തിരുന്നു ഒന്ന് കാണുവാൻ വീണ്ടും പുനരാവിഷ്കരിച്ചിരുന്നു. പക്ഷെ സിനിമയിൽ ഈ ഗാനം ആലപിച്ചത് ഗായകൻ വിഷ്ണു വിജയിയാണ്. സുലൈഖ മൻസിലിന്റെ റിലീസിനുശേഷം ടുകെ കിഡ്സും ഈ ഗാനം മൂളി നടക്കുന്നുണ്ട്.
ഇപ്പോൾ സലീം കോടത്തൂർ വിദേശത്ത് അടക്കം നിരവധി സ്റ്റേജ് ഷോകൾ ചെയ്യുന്ന തിരക്കുള്ള ഗായകനാണ്. ഏറ്റവും ഇളയ മകൾ ഹന്നയ്ക്കൊപ്പമാണ് ഇപ്പോൾ സലീം ഏറെയും സ്റ്റേജ് ഷോകൾ നടത്തുന്നത്. ഇപ്പോഴിതാ തന്റെ ആൽബം ഗാനങ്ങളെ കുറിച്ചും മുമ്പ് നേരിട്ടിട്ടുള്ള പരിഹാസങ്ങളെ കുറിച്ചും സലീം കോടത്തൂർ വെളിപ്പെടുത്തിയതാണ് ശ്രദ്ധ നേടുന്നത്. ആൽബം സോങിനെ പലരും രണ്ടാംകിടയായാണ് കണ്ടിരുന്നതെന്നും അതിനാൽ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും സലീം വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

'ഭാഗ്യമുള്ളൊരു പാട്ടാണ് എത്രനാള് കാത്തിരുന്നു ഒന്ന് കാണുവാൻ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആ പാട്ട് ആരെങ്കിലുമൊക്കെ പാടിയോ, റീൽസ് ചെയ്തോ ഒക്കെ ഇടയ്ക്കിടെ വൈറലാകാറുണ്ടായിരുന്നു. അടുത്തിടെ സുലൈഖ മൻസിലിൽ ആ ഗാനം വന്നതോടെ ഒന്നുകൂടി ആ പാട്ട് ട്രെന്റായി. മുമ്പൊക്കെ ഇത്തരം ആൽബം ഗാനങ്ങൾ ഞാൻ എഴുതുകയും പാടുകയും ചെയ്യുന്നത് കാണുമ്പോൾ പലരും പരിഹസിക്കുമായിരുന്നു.'
'പക്ഷെ ഈ പാട്ട് സുലൈഖ മൻസിലിൽ വന്നപ്പോൾ എന്നെ കളിയാക്കിയവർ തന്നെ ആ പാട്ടിനെ പ്രശംസിക്കുന്നതും സ്റ്റോറിയായി ഇടുന്നതും ഞാൻ കണ്ടിട്ടുണ്ട്. ആൽബം സോങിനെ പലരും രണ്ടാംകിടയായിട്ടാണ് കാണുന്നതെന്ന് തോന്നിയിട്ടുണ്ട്. ആ പാട്ടിന് അർഹിക്കുന്ന അംഗീകാരം ഇതുവരെ കിട്ടിയതായി തോന്നിയിട്ടില്ല അതുകൊണ്ടാണ് ഞാൻ ആ പാട്ട് സിനിമയിൽ ഉപയോഗിച്ചതെന്നാണ് സുലൈഖ മൻസിൽ സംവിധായകൻ അഷ്റഫ് ഹംസ എന്നോട് പറഞ്ഞത്.'
'അഷ്റഫ് ഹംസ പൊന്നാനിക്കാരനാണ്. ഈ പാട്ട് വീണ്ടും ഹിറ്റാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്റെ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയതുകൊണ്ട് ആ സിനിമയെ ബാധിക്കുമോയെന്ന ടെൻഷനായിരുന്നു റിലീസ് വരെ എനിക്ക്. ഞാൻ അല്ല സിനിമയിൽ ആ പാട്ട് പാടിയിരിക്കുന്നത്. ഒരിക്കൽ പാടി റെക്കോർഡ് ചെയ്തിരുന്നു പക്ഷെ അതിൽ എനിക്ക് തൃപ്തിയുണ്ടായില്ല.'
'വീണ്ടും പാടാൻ ശ്രമിച്ച സമയത്ത് സർജറിയായിരുന്നു. തൊണ്ടയിൽ ഇൻഫക്ഷനും വന്നു. അതിനാലാണ് വിഷ്ണു വിജയ് അത് പാടിയത്. പക്ഷെ സിനിമയുടെ ടൈറ്റിൽ എഴുതി കാണിക്കുമ്പോൾ എന്റെ ശബ്ദത്തിൽ ഞാൻ റെക്കോർഡ് ചെയ്ത പാട്ടിന്റെ ഭാഗം അവർ ഉൾപ്പെടുത്തിയിരുന്നു. അങ്ങനെ അവർ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.'

'എന്റെ ആഗ്രഹങ്ങൾ സാധിച്ചത് ഹന്ന മോളിലൂടെയാണ്. മമ്മൂക്കയെ കാണണമെന്ന് എനിക്ക് അതിയായി ആഗ്രഹമുണ്ടായിരുന്നു. കണ്ടിട്ടുണ്ടെങ്കിലും അടുത്ത് നിന്ന് കാണാനോ ഒരു ഫോട്ടോ എടുക്കാനോ സാധിച്ചിരുന്നില്ല. ഒരിക്കൽ ഫോട്ടോ എടുത്തപ്പോൾ ബ്ലറായി പോയി.'
'പിന്നീട് ഒരു ഹോട്ടലിൽ വെച്ച് മമ്മൂക്കയെ കണ്ടു. അദ്ദേഹം താമസിച്ച ഹോട്ടലിലായിരുന്നു ഞാനും താമസിച്ചിരുന്നത്. ഒരു ഫോട്ടോയെടുത്തോട്ടെയെന്ന് ചോദിച്ചപ്പോൾ കൂടെയുള്ളവർ സമ്മതിച്ചില്ല. നിങ്ങൾക്ക് ഒരു സെലിബ്രിറ്റിയുടെ ബുദ്ധിമുട്ട് അറിയില്ലേ എന്നൊക്കെ അദ്ദേഹത്തിന്റെ കൂടെയുള്ളവർ എന്നോട് ചോദിച്ചു.'
'അതുകൊണ്ട് ഞാൻ എടുക്കാതെ പോന്നു. അന്ന് സാധിച്ചില്ലെങ്കിലും പിന്നീട് ഹന്നമോൾ വഴി നാല്, അഞ്ച് മണിക്കൂർ മമ്മൂക്കയുടെ അടുത്ത് നിൽക്കാനും സ്റ്റേജ് ഷെയർ ചെയ്യാനും ഫോട്ടോ എടുക്കാനുമെല്ലാം സാധിച്ചു. ഞാൻ ആഗ്രഹിച്ചതെല്ലാം എന്നിലേക്ക് വന്നിട്ടുണ്ടെന്നാണ്', തന്റെ അനുഭവങ്ങൾ പങ്കിട്ട് സലീം കോടത്തൂർ പറഞ്ഞത്.


Click it and Unblock the Notifications