വർഷങ്ങൾക്ക് ശേഷമാണ് പിഷാരടിയുടെ ആ ചതി മനസ്സിലാക്കിയതെന്ന് സലിംകുമാർ, കുറ്റസമ്മതം നടത്തി പിഷു
മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. ഹാസ്യതാരമായ പിഷാരാടിക്ക് പ്രായഭേദമില്ലാതെ നിരവധി ആരാധകരുണ്ട്. 2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് പിഷാരടി വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് സിനിമയുടെ പ്രധാനഭാഗമായി മാറുകയായിരുന്നു. അഭിനേതാവ്, അവതാരകൻ എന്നതിൽ ഉപരി രണ്ട് വിജയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ്.
മിമിക്രിയിലൂടെയാണ് പിഷാരടിയുടേയും തുടക്കം. സലീം കുമാറിന്റെ മിമിക്രി ട്രൂപ്പായ 'കൊച്ചിൻ സ്റ്റാലിയൻസി'ലെ അഗംമായിരുന്നു താരം. എല്ലാവരേയും കൗണ്ടറിലൂടെ തോൽപ്പിക്കുന്ന പിഷാരടി ആദ്യമായി പറ്റിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സലിംകുമാർ. പിഷാരടി പങ്കെടുത്ത ജെ ബി ജങ്ഷനിലായിരുന്നു രസകരമായ സംഭവം താരം വെളിപ്പെടുത്തിയത്. സലീം കുമാറിന്റെ വാക്കുകൾ ഇങ്ങനെ...

സിനിമയിൽ വന്നതിനു ശേഷം സലിം കുമാർ ഒരു മിമിക്സ് ട്രൂപ്പ് തുടങ്ങാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി കുറെ പുതുമുഖങ്ങളെ അന്വേഷിച്ച് ഒരു പരസ്യം നൽകി. അന്ന് അഭിമുഖത്തിനായി വെളുത്തു മെലിഞ്ഞൊരു പയ്യൻ വന്നു. ‘ക' മാത്രം വെച്ച് സംസാരിക്കുന്ന ഒരു ഐറ്റം കാണിച്ചു. സിനിമ നടന്മാരെ അനുകരിക്കുമോ എന്ന് ചോദിച്ചതും കുറെ പേരെ അനുകരിച്ചു. വലിയ ഗുണമൊന്നുമില്ലായിരുന്നു എന്നാണ് സലീം കുമാർ ചിരിയോടെ ആ സന്ദർഭത്തെ കുറിച്ച് പറഞ്ഞത്.

നിറം എന്ന ചിത്രം ആ സമയത്തു ഭയങ്കര വിജയമായി ഓടിക്കൊണ്ടിരിക്കുകയാണ്. നിറത്തിലെ നായകന്മാരിൽ ഒരാളായ ബോബൻ ആലുംമൂടന്റെ ശബ്ദം അറിയാമെന്നു പറഞ്ഞ് പിഷാരടി ഒരു ഡയലോഗ് പറഞ്ഞു. നിറം സിനിമ കണ്ടിട്ടില്ലാത്ത സലിംകുമാർ കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് അഭിപ്രായം ചോദിച്ചപ്പോൾ അദ്ദേഹം ഉഗ്രൻ എന്ന സർട്ടിഫിക്കറ്റാണ് നൽകിയത്. അങ്ങനെ ബോബൻ ആലുംമൂടന്റെ ശബ്ദം അനുകരിച്ച് ഗുഡ് സർട്ടിഫിക്കറ്റോടെയാണ് രമേശ് പിഷാരടിയെ ട്രൂപ്പിലേക്കു ഫിക്സ് ചെയ്യുന്നത്.

പിന്നീട് വർഷങ്ങൾക്ക് ശേഷം പുണ്യം എന്ന ചിത്രത്തിൽ ബോബൻ ആലുംമൂടനൊപ്പം അഭിനയിക്കാൻ സലിംകുമാറിന് അവസരമുണ്ടായി. അന്നാണ് ആ സത്യം മനസിലാകുന്നത്. പിഷാരടി അനുകരിച്ച ശബ്ദം അല്ലായിരുന്നില്ല ബോബന്റേത്. യഥാർഥത്തിൽ നിറം എന്ന ചിത്രത്തിൽ ബോബന് വേണ്ടി ഡബ്ബ് ചെയ്യുകയായിരുന്നു. പിഷാരടിയുടെ ചതി ഓർത്ത് ആദ്യമായി ഞെട്ടി എന്നാണ് സലീംകുമാർ ചിരിയോടെ ജെ ബി ജങ്ഷനിൽ പറഞ്ഞത്.

ആ വീഡിയോയിലൂടെ ഒരു അഭ്യർഥനയും സലീംകുമാർ നടത്തിയിരുന്നു. എന്നെ തെറ്റിധരിപ്പിച്ച് ആ ട്രൂപ്പിൽ കയറിയ പിഷാരടിയോട് ഒരിക്കൽക്കൂടി ആ ശബ്ദമൊന്നെടുക്കാമോ എന്നായിരുന്നു അഭ്യർഥന. സലീംകുമറിന് മറുപടിയും പിഷാരി നൽകിയിട്ടുണ്ട്. എന്തെങ്കിലും വെറൈറ്റി കാണിക്കണമെന്ന് വിചാരിച്ച് ചെയ്തതായിരുന്നു അതെന്നും ജീവിതത്തിൽ അന്ന് മാത്രമെ ആ ശബ്ദം ഞാൻ എടുത്തിട്ടുള്ളു എന്നും മറുപടിയായി പിഷാരടി പറഞ്ഞു.
Recommended Video

സലീംകുമാറിന് പിന്നാലെയാണ് ശിഷ്യനായ രമേഷ് പിഷാരടിയും സിനിമയിൽ എത്തുന്നത്. കരിയറിന്റെ തുടക്കത്തില്‍ ചെറിയ റോളുകളിലാണ് സലീംകുമാര്‍ അഭിനയിച്ചത്. പിന്നീട് തെങ്കാശിപ്പട്ടണം, കല്യാണരാമന്‍, പുലിവാല്‍ കല്യാണം പോലുളള സിനിമകൾ താരത്തിന്റെ കരിയർ മാറ്റി മറിക്കുകയായിരുന്നു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു. സലീംകുമാറിനൊപ്പം രമേഷ് പിഷാരടിയും ഇപ്പോള്‍ സിനിമകളില്‍ സജീവമാണ്. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ സലീംകുമാറും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.


Click it and Unblock the Notifications