'ദിലീപിന് ബെസ്റ്റ് ആക്ടർ കിട്ടിയില്ലെങ്കിൽ നമുക്ക് എന്ത്?, പക്ഷെ ദിലീപിന് വേണ്ടി എല്ലാവരും വിഷമം അഭിനയിച്ചു'
നമ്മെ പൊട്ടിച്ചിരിപ്പിച്ചും ഇടയ്ക്കൊക്കെ കണ്ണ് നനയിപ്പിച്ചും വിസ്മയിപ്പിച്ചും വെള്ളിത്തിരയിൽ മഹാനടനം കൊണ്ട് സലിംകുമാർ എന്ന പ്രതിഭ വിസ്മയിപ്പിക്കാൻ തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ട് പിന്നിടുന്നു. സിനിമാ-അഭിനയ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ സലിംകുമാർ ഇപ്പോൾ കഥപാത്രം തെരഞ്ഞെടുക്കുന്നതിൽ വളരെ സെലക്ടീവാണ്. അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും എഴുത്തിലുമെല്ലാം താൽപര്യമുള്ള താരം അടുത്തിടെ നടന്ന മലയാള മനോരമ ഹോർത്തൂസ് കലാ സാഹിത്യോത്സവത്തിൽ അതിഥിയായി പങ്കെടുത്തിരുന്നു.
ചിരി സിനിമയിലും ജീവിതത്തിലും എന്ന സെഷനിൽ സംസാരിക്കുന്നതിനിടയിൽ പച്ചക്കുതിരയുടെ ഷൂട്ടിങിനിടെ നടന്ന രസകരമായ ഒരു സംഭവം വിവരിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലായിരിക്കുമ്പോൾ ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നടനെ തേടി എത്തുന്നത്.

ലാൽ ജോസ് സിനിമ അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവൽ എന്ന കഥാപാത്രമാണ് രണ്ടാമത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സലിംകുമാറിന് നേടി കൊടുത്തത്. ആ വർഷം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് മോഹൻലാൽ ആയിരുന്നു. ദിലീപിന് അവാർഡുണ്ടെന്ന് സൂചന കിട്ടിയതിനെ തുടർന്നാണ് തങ്ങൾ ചിത്രീകരണം നിർത്തിവെച്ച് പുരസ്കാര പ്രഖ്യാപനം കണ്ടതെന്നും സലിംകുമാർ പറയുന്നു.
വളരെ രസകരമായാണ് അന്നേ ദിവസം നടന്ന സംഭവങ്ങൾ നടൻ വിവരിച്ചത്. എനിക്ക് അവാർഡുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ദിലീപിന് അവാർഡുണ്ടെന്ന് കരുതി... പച്ചക്കുതിരയുടെ ഷൂട്ടിങ്ങാണ്. കമൽ സാർ പറഞ്ഞു നമുക്ക് അവാർഡ് പ്രഖ്യാപനം കേൾക്കാമെന്ന്. അങ്ങനെ ദിലീപിന് അവാർഡുണ്ടെന്ന് പറഞ്ഞ് ഹോട്ടലിന്റെ റിസപ്ഷനിൽ എല്ലാവരും പ്രഖ്യാപനം കാണാൻ ഇരുന്നു.
ഫലം വന്നപ്പോൾ മോഹൻലാലാണ് ബെസ്റ്റ് ആക്ടർ. അതോടെ അവിടെയാകെ ഒരു മ്ലാനതയായി. മോഹൻലാലിന് ബെസ്റ്റ് ആക്ടർ കിട്ടിയാൽ നമുക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. കാരണം അദ്ദേഹത്തിന് അത് അർഹതപ്പെട്ടതാണ്. പക്ഷെ ദിലീപിന് കിട്ടിയില്ലല്ലോ. അയാള് നമ്മുടെ മുന്നിൽ നിൽക്കുന്നുമുണ്ട്. അതുകൊണ്ട് അതിൽ വളരെ വിഷമം അഭിനയിക്കണം.
അല്ലെങ്കിൽ അഭിനയിക്കേണ്ട കാര്യമില്ലായിരുന്നു. നമുക്ക് എന്താണ് ദിലീപിന് ബെസ്റ്റ് ആക്ടർ കിട്ടിയില്ലെങ്കിൽ... അതുകൊണ്ട് തന്നെ ആ യൂണിറ്റ് മുഴുവൻ അവിടെ നിന്ന് അഭിനയിക്കുകയാണ്. ശേഷം സെക്കന്റ് ബെസ്റ്റ് ആക്ടർ വന്നപ്പോൾ എന്റെ പേരാണ് പറഞ്ഞത്. സലിംകുമാർ എന്ന അനൗൺസ്മെന്റ് കേട്ടതും പിന്നെ അവിടെ ഭയങ്കര കയ്യടിയായി. സിബി മലയിൽ ആയിരുന്നു ജൂറി ചെയർമാൻ.

പണ്ട് എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച ആളാണ് ജൂറിയായി ഇരുന്ന് എന്നെ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തത്. അത് കണ്ടപ്പോൾ കാലത്തിന്റെ ഒരു കളിയെ കുറിച്ചാണ് ഞാൻ ചിന്തിച്ചത്. അത് ഭയങ്കരമാണെന്നും പറഞ്ഞാണ് സലിംകുമാർ അവസാനിപ്പിച്ചത്. ഒട്ടനവധി സിനിമകളിൽ ഒരുമിച്ച് സ്ക്രീൻ പങ്കിട്ടിട്ടുള്ളവരാണ് ദിലീപും സലിംകുമാറും.
അതുകൊണ്ട് തന്നെ ദിലീപുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങൾ തുറന്നടിച്ച് പറയാൻ സലിംകുമാറിന് സ്വാതന്ത്ര്യമുണ്ട്. അച്ഛനുറങ്ങാത്ത വീടിനുശേഷം 2010ൽ ആദാമിന്റെ മകൻ അബുവിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സലിംകുമാറിന് ലഭിച്ചിരുന്നു. അതുപോലെ വൻ ഹിറ്റായി മാറിയ ലാൽ ജോസ്-ദിലീപ് സിനിമ മീശമാധവൻ സലിംകുമാർ ഇതുവരെ മുഴുവൻ കണ്ടിട്ടില്ലത്രെ.
അഭിനയിച്ച സിനിമകളില്‍ ഏറ്റവും കൂടുതല്‍ കണ്ട് ചിരിച്ച സിനിമ ഏതാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുന്നതിനിടയിലാണ് ഹോർത്തൂസ് വേദിയിൽ വെച്ച് മീശമാധവൻ പൂർണ്ണമായും കണ്ടിട്ടില്ലെന്ന് നടൻ വെളിപ്പെടുത്തിയത്. ചിത്രത്തിൽ ഒരു വക്കീൽ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. 20 വർഷം മുമ്പിറങ്ങിയ ചെസ്സും കഴിഞ്ഞയാഴ്ചയാണത്രെ കണ്ടത്.


Click it and Unblock the Notifications











