'പണ്ടൊന്നും ഇഷ്ടമായിരുന്നില്ല, മമ്മൂക്ക പറഞ്ഞതോടെ എനിക്ക് കോൺഫിഡൻസായി, ഇതുവരെ ലാലേട്ടനെ കണ്ടിട്ടില്ല'; ചന്തു
തൊണ്ണൂറുകളിലെ കുട്ടികൾക്ക് കോമിക്കോള എന്ന ഷോ മറക്കാൻ സാധിക്കില്ല. പിൽക്കാലത്ത് മലയാള സിനിമയിലെ അറിയപ്പെടുന്ന നടന്മാരായ ദിലീപും സലിം കുമാറും ഒക്കെയായി വളർന്നവർ തുടങ്ങിയത് ഇവിടെ നിന്നുമാണ്. ഈ പരിപാടിയുടെ അവതാരകനായി തുടങ്ങിയ സലിം കുമാറിന് പിന്നീട് മലയാള സിനിമ നൽകിയത് മികച്ച ഹാസ്യതാരം, മികച്ച നടൻ എന്നിങ്ങനെയുള്ള ഒളിമങ്ങാത്ത തലക്കെട്ടുകളാണ്.
ക്യാരക്ടർ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോഴും പ്യാരിയും കണ്ണൻ സ്രാങ്കും ഓമനകുട്ടനുമൊക്കെ മലയാളി പ്രേക്ഷകരുടെ മീമുകളിൽ ആഘോഷിച്ച് തിമിർത്തു. സലിം കുമാർ നടനെന്ന നിലയിൽ എത്രയൊക്കെ മാറിയാലും മലയാളികൾക്കൊരിക്കലും ആ ചിരിക്കൂട്ടുകളെ മറന്നൊരു ചിന്ത ഉണ്ടാവില്ല. ഇഷ്‌ടമാണ് നൂറുവട്ടം എന്ന സിനിമയിൽ മുഖംകാണിച്ച് തുടങ്ങിയ സലിം കുമാർ ഇപ്പോൾ നടൻ എന്നതിലുപരിയായി സംവിധായകൻ കൂടിയാണ്.

നിലപാടുകൾ തുറന്ന് പറഞ്ഞും എപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കാറുണ്ട് സലിം കുമാർ. ഇപ്പോഴിതാ അച്ഛന്റെ വഴിയെ മൂത്ത മകൻ ചന്തുവും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ചെറുപ്പം മുതൽ സിനിമയോട് അതിയായ ആഗ്രഹമുണ്ടായിരുന്നു ചന്തു സലിം കുമാറിന്. ഇതുവരെ അച്ഛന്റെ ചെറുപ്പക്കാലവും കുട്ടിക്കാലവുമാണ് ചന്തു അവതരിപ്പിച്ചിട്ടുള്ളത്.
അതൊന്നുമല്ലാതെ നല്ലൊരു കഥാപാത്രം ചെയ്തുകൊണ്ട് തന്നെ സിനിമയിൽ ചുവടുറപ്പിക്കണമെന്നായിരുന്നു ചന്തുവിന്. അതിന് അവസരം ലഭിച്ചത് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലൂടെയാണ്. അച്ഛനെപ്പോലെ തന്നെ സരസമായി സംസാരിക്കുന്നത്തിലും കാര്യങ്ങൾ അവതരിപ്പിക്കുന്നതിലും ചന്തു ഒട്ടും പിന്നിലല്ല.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പ്രമോഷൻ പരിപാടികളിൽ എല്ലാം തിളങ്ങി നിന്നൊരാൾ കൂടിയാണ് ചന്തു. തനിക്ക് ഒരു സിനിമയിൽ വേഷം കിട്ടിയെന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞ സരസമായ മറുപടി അടക്കം അടുത്തിടെ ചന്തു വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ചന്തുവെന്ന പേരിനോട് അച്ഛനുള്ള പ്രിയത്തെ കുറിച്ച് അടക്കം ജിഞ്ചർ മീഡിയയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ചന്തു.
മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ അഭിലാഷ് എന്ന കഥാപാത്രത്തെയാണ് ചന്തു അവതരിപ്പിച്ചത്. 'ഞാൻ ഇതുവരെ ലാലേട്ടനെ കണ്ടിട്ടില്ല. മമ്മൂക്കയെ കണ്ടിട്ടുണ്ട്. ആദ്യമായി മമ്മൂക്കയെ കാണുന്നത് തൊമ്മനും മക്കളും സെറ്റിൽ വെച്ചാണ്. സെറ്റിൽ വെച്ച് എന്നെ മടിയിലിരുത്തി ഫോട്ടോയൊക്കെ എടുത്തു. എന്നിട്ട് എന്നോട് പേര് ചോദിച്ചു. എനിക്ക് അതുവരെ ചന്തു എന്ന പേര് ഇഷ്ടമല്ലായിരുന്നു.'

'എന്നോട് അച്ഛൻ ചോദിച്ചിട്ടുണ്ട് ഒഫീഷ്യലി പേര് ചേർക്കുന്നതിന് മുമ്പ് ഏത് പേര് വേണമെന്ന്. അമിതാഭ് ബച്ചൻ മുതൽ ഷാരൂഖ് ഖാൻ വരെയുള്ള പേര് തന്നിട്ട് ഇതിൽ ഏത് പേര് വേണമെന്ന് ചോദിച്ചിട്ടുണ്ട്. അച്ഛൻ ഇട്ട പേരായത് കൊണ്ട് ഞാൻ ചന്തു സ്വീകരിച്ചു. ആ പേര് പറഞ്ഞ് പിള്ളേർ ഒക്കെ എന്നെ കളിയാക്കുമായിരുന്നു.'
'തൊമ്മനും മക്കളും സെറ്റിൽ വെച്ച് മമ്മൂക്ക എന്നോട് പേര് ചോദിച്ചപ്പോൾ ഞാൻ അത് പറയുമ്പോൾ പുള്ളി എന്നോട് അത് എന്റെ കഥാപാത്രത്തിന്റെ പേരാണെന്ന് പറഞ്ഞിട്ട് ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ എന്ന ഡയലോഗും പറഞ്ഞു. അതോടെ പിള്ളേർ കളിയാക്കുന്നു എന്ന ചിന്തയൊക്കെ ഞാൻ മനസിൽ നിന്നും വിട്ടു.'
'മമ്മൂട്ടിയാണ് പറഞ്ഞേക്കുന്നത്... പിന്നെ എന്താണ്. അനിയന്റെ പേര് ആരോമൽ എന്നാണ്. സെയിം വടക്കൻ പാട്ട് ലൈനാണ്. ഒരു മോൾ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ ആർച്ചയെന്ന് പേരിട്ടേനെ. മോൾ ഉണ്ടാവാതെ ഇരുന്നത് കൊണ്ട് എന്റെ ഒരു ചേട്ടന്റെ കൊച്ചിന് അച്ഛൻ ആർച്ച എന്ന് പേരിട്ടു', എന്നാണ് ചന്തു പേരുമായി ബന്ധപ്പെട്ട പഴയ കഥകളൊക്കെ വെളിപ്പെടുത്തി പറഞ്ഞത്.


Click it and Unblock the Notifications











