ഡേറ്റിനായി ബിജു മേനോന്റെ പുറകേ നടന്നുവെന്ന് സമദ് മങ്കട; തന്റെ സിനിമയിലൂടെ കത്തിക്കയറിയ താരങ്ങളെന്ന് സംവിധായകൻ
ഒരൊറ്റ സിനിമ കൊണ്ട് ജീവിതം തന്നെ മാറി പോയവരുണ്ട്. പല താരങ്ങള്‍ക്കും ബ്രേക്ക് നല്‍കുന്ന സിനിമകളെ പറ്റിയുള്ള വിശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാലും തീരില്ലി. ഇപ്പോഴിതാ കിച്ചാമണി എംബിഎ എന്ന സുരേഷ് ഗോപി ചിത്രത്തെ കുറിച്ചും അതിന്റെ പിന്നണിയില്‍ നടന്ന കാര്യങ്ങളും പറയുകയാണ് സംവിധായകന്‍ സമദ് മങ്കട.
സുരേഷ് ഗോപി കിച്ചാമണി എന്ന വേഷത്തിലെത്തിയതിനൊപ്പം ജയസൂര്യയും ബിജു മേനോനുമായിരുന്നു പ്രധാന താരങ്ങള്‍. ഈ സിനിമ കഴിഞ്ഞതോടെ ജയസൂര്യയും ബിജു മേനോനും കത്തിക്കയറി പോയെന്നാണ് സംവിധായകനിപ്പോള്‍ പറയുന്നത്. പിന്നെ ഒരു ഡേറ്റിനായി അവരുടെ പുറകേ നടക്കേണ്ടി വന്നെന്നും മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സമദ് പറയുന്നു.

ജയസൂര്യ അന്ന് നല്ല നടനാവുമെന്നും അദ്ദേഹത്തിന് നല്ല അവസരം വരുമെന്നും അറിയാമായിരുന്നെന്നാണ് സമദ് പറയുന്നത്. നായകനായി തന്നെ പുള്ളി അഭിനയിക്കുന്നുമുണ്ട്. ജയസൂര്യയുടെ ഫ്‌ളാറ്റില്‍ പോയിട്ടാണ് അന്ന് കിച്ചാമണിയുടെ കഥ പറയുന്നത്. ഒരു പത്രപ്രവര്‍ത്തകന്റെ വേഷമാണ്. ഡല്‍ഹിയില്‍ നിന്ന് ജയസൂര്യയും നവ്യയും ജേര്‍ണലിസ്റ്റുകളായി വന്ന് ഇവിടുത്തെ അഴിമതിയൊക്കെ റിപ്പോര്‍ട്ട് ചെയ്യുകയാണ്. നല്ലൊരു കഥാപാത്രമാണ്.

കഥ പറഞ്ഞപ്പോള്‍ നടന് ഇഷ്ടപ്പെട്ടു. പിന്നീട് ജയനങ്ങ് കത്തി കയറി പോവുകയാണ് ചെയ്തത്. ഇപ്പോള്‍ പിടിച്ചാല്‍ കിട്ടാത്ത നിലയിലെത്തി. അന്ന് നമ്മള്‍ കാണുമ്പോള്‍ പാകത വരാത്ത ആളാണ്. ഇന്ന് ഗാംഭീര്യമുള്ള തലയെടുപ്പുള്ള പടങ്ങളാണ് ചെയ്യുന്നത്. ഏത് കഥാപാത്രവും ചെയ്യാന്‍ കഴിയുന്ന രീതിയിലേക്ക് ശരീരവും ഭാവങ്ങളും മാറി.

അന്ന് ജയസൂര്യ കുറച്ച് കൂടി തമാശയാണ് ചെയ്യുന്നത്. ഇന്ന് ഗൗരവ്വമൊക്കെ വന്നു. ഭാവിയില്‍ ജയറാമിനെയൊക്കെ പോലെ ജയസൂര്യ മാറുമെന്ന് നമ്മളന്ന് കരുതിയിരുന്നു. കാരണം ഫ്‌ളെക്‌സിബിളായിട്ടുള്ള ആര്‍ട്ടിസ്റ്റാണ് ജയസൂര്യ. സംഭവങ്ങള്‍ ഉള്‍കൊണ്ട് നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കും. അതുപോലെയാണ് ബിജു മേനോനെന്നും സമദ് പറയുന്നു.

ബിജു മേനോന്‍ ഒരു സംഭവമാണ്. വലിപ്പ ചെറുപ്പങ്ങളൊന്നുമില്ലാത്ത ആളാണ് ബിജു മേനോന്‍. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അക്കാലത്ത് ബിജുവിന് സിനിമകള്‍ കുറവായിരുന്നു. പക്ഷേ കിച്ചാമണി വന്നതോടെ ബിജുവും കയറി പോയി. പിന്നീട് ബിജു മേനോന്റെ ഡേറ്റ് കിട്ടാനായി ഞങ്ങള്‍ തന്നെ പുറകേ നടക്കേണ്ടി വന്നു. സുകുവേട്ടനെ കൊണ്ട് പറയിപ്പിച്ചു.
പുള്ളിയ്ക്ക് ഡേറ്റ് തരാന്‍ പറ്റാത്തത് കൊണ്ടാണ്. കാരണം അത്രമാത്രം കമ്മിറ്റ്‌മെന്റുകള്‍ വന്നിരുന്നു. ഇപ്പോഴും ബിജു മേനോന്റെ ഡേറ്റ് കിട്ടിയാല്‍ സിനിമ ചെയ്യാന്‍ ഞാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് സമദ് മങ്കട പറയുന്നു.

അതേസമയം ജയസൂര്യയുടെയും ബിജു മേനോന്റെയും കരിയറില്‍ ഈ സിനിമ സ്വാധീനം ചെലുത്തിയെങ്കിലും സുരേഷ് ഗോപിയുടെ മാര്‍ക്കറ്റ് ഇടിഞ്ഞത് ഇതിലൂടെയാണെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. 'കിച്ചാമണിയും ഹെയ്‌ലസാ എന്ന ചിത്രവും സുരേഷ് ഗോപിയുടെ മാര്‍ക്കറ്റ് കളഞ്ഞു. സുരേഷ് ഗോപിയുടെ വ്യത്യസ്ത കഥാപാത്രം എന്ന് പറഞ്ഞിട്ട് ഒന്നും അദ്ദേഹത്തിന് ചെയ്യാനില്ലാത്ത സിനിമയായിരുന്നു. കിച്ചാമണിയില്‍ ബിജുമേനോന്‍ ആണ് കലക്കിയത്' എന്നിങ്ങനെയാണ് കമന്റുകള്‍..


Click it and Unblock the Notifications