സിനിമ വേണ്ടിയിരുന്നില്ലെന്ന് ചിന്തിച്ചു! നാല് വർഷമെടുത്തു സെറ്റായി വരാൻ! സംവൃത അന്ന് പറഞ്ഞത്
മലയാളികളുടെ പ്രിയനായികമാരിലൊരാളാണ് സംവൃത സുനില്‍. ലാല്‍ ജോസ് ചിത്രമായ രസികനിലൂടെയായിരുന്നു അരങ്ങേറ്റം. കോളേജ് കാലത്താണ് സിനിമയില്‍ നിന്നുള്ള അവസരം ലഭിക്കുന്നത്. ആദ്യ സിനിമയിലെ കഥാപാത്രം ശ്രദ്ധേയമായതോടെ നിരവധി അവസരങ്ങളായിരുന്നു സംവൃതയ്ക്ക് ലഭിച്ചത്. മോഡേണ്‍ വേഷങ്ങളോ, ഗ്ലാമറസ് പ്രകടനങ്ങളോ ഇല്ലാതെയായിരുന്നു നടി മുന്നേറിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ട നായികയായി മാറുകയായിരുന്നു സംവൃത. കൈനിറയെ സിനിമകളുമായി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. എഞ്ചീനിയറായ അഖിലാണ് സംവൃതയെ വിവാഹം ചെയ്തത്. വിവാഹ ശേഷമായി യുഎസിലേക്ക് പോവുകയായിരുന്നു താരം. മക്കളായ രുദ്രയും അഗസ്ത്യയും, യുഎസിലെ വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് സോഷ്യല്‍മീഡിയയില്‍ സജീവമാണ് സംവൃത.
വിദേശത്തേക്ക് പോയ സമയത്തും എന്നാണ് സിനിമയിലേക്ക് തിരികെ വരുന്നതെന്നായിരുന്നു ചോദ്യങ്ങള്‍. അപ്പോഴും അവസരങ്ങള്‍ വരുന്നുണ്ടായിരുന്നു എന്ന് സംവൃത പറഞ്ഞിരുന്നു. ഇടയ്‌ക്കൊരു വെക്കേഷനായി നാട്ടിലേക്കെത്തിയപ്പോഴായിരുന്നു സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തില്‍ സംവൃത അഭിനയിച്ചത്. ബിജു മേനോനായിരുന്നു ചിത്രത്തിലെ നായകന്‍. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇനിയും സിനിമകള്‍ ചെയ്യണമെന്നായിരുന്നു അന്ന് ആരാധകര്‍ സംവൃതയോട് പറഞ്ഞത്. സിനിമ ഇപ്പോഴും മനസിലുണ്ട്. എല്ലാം അനുയോജ്യമായി വന്നാല്‍ ഇനിയും സിനിമകള്‍ ചെയ്യും എന്ന് താരം വ്യക്തമാക്കിയിരുന്നു. സിനിമാജീവിതത്തെക്കുറിച്ച് പറഞ്ഞുള്ള സംവൃതയുടെ പഴയ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസുതുറന്നത്.

കൊച്ചിയിലേക്ക് ആദ്യം വരുന്നത് കോളേജില്‍ ചേരാനായിരുന്നു. വീടുവിട്ട് മാറിനില്‍ക്കുന്നത് ആദ്യത്തെ പ്രാവശ്യമായിരുന്നു. ഫസ്റ്റ് വീക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. വീട്ടിലായിരുന്നപ്പോള്‍ ബസില്‍ പോലും കയറാത്ത ആളായിരുന്നു ഞാന്‍. കാറില്‍ പോവും, കാറില്‍ തന്നെ വരും. ഫ്രണ്ട്‌സൊക്കെ ആയതോടെയായിരുന്നു കോളേജ് ലൈഫ് ആസ്വദിച്ച് തുടങ്ങിയത്. ഫ്രണ്ട്‌സിനൊപ്പമുള്ള ജീവിതം ആഘോഷിക്കുന്നതിനിടയിലാണ് സിനിമയിലേക്ക് വരുന്നത്.
ഇനി ഹോസ്റ്റല്‍ ജീവിതം അധികം പോവില്ലെന്ന് മനസിലായിരുന്നു. നേരത്തെ തന്നെ ഒരു ഫ്‌ളാറ്റ് വാങ്ങിയിരുന്നു ഞങ്ങള്‍. അങ്ങനെയാണ് അവിടേക്ക് മാറിയത്. സമയം കിട്ടുമ്പോഴെല്ലാം കണ്ണൂരിലേക്ക് പോവാനാണ് ആഗ്രഹം. ഇതൊന്നും വേണ്ടായിരുന്നു, കണ്ണൂരിലെ പഴയ അമ്മുവായി തന്നെ നിന്നാല്‍ മതിയെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഇങ്ങനെയൊരു ഭാഗ്യം എല്ലാവര്‍ക്കും കിട്ടാത്തതാണെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. നല്ല സിനിമകള്‍ ചെയ്യാനും, സിനിമയെ സീരിസായി സമീപിക്കാനും പഠിച്ചു. വളരെ സ്ലോയാണ് എന്റെ കരിയര്‍ ഗ്രാഫ് മുന്നോട്ട് പോവുന്നത്.
ഒരുപാട് സിനിമകള്‍ ചെയ്‌തെങ്കിലും ചെറിയ വേഷങ്ങളായിരുന്നു മിക്കതും. പതുക്കെയേ ഇത് കയറുള്ളൂവെന്നാണ് തോന്നുന്നത്. നാല് വര്‍ഷമെടുത്തു കരിയറൊന്ന് സ്‌റ്റെബിലൈസാവാന്‍. ആളുകളൊക്കെ എന്നെ തിരിച്ചറിയുന്നുണ്ടെങ്കിലും നാല് വര്‍ഷമെടുത്തു കരിയര്‍ സെറ്റായി വരാന്‍. ആ സമയത്ത് നല്ല ഡിപ്രഷനിലായിരുന്നു. രസികന് ശേഷം നായികയായി മാത്രമേ ഇനി അഭിനയിക്കൂ എന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ വീട്ടില്‍ ഇരുന്നേനെ. ചെറിയ ക്യാരക്ടറുകളൊക്കെ ചെയ്തത് കൊണ്ടാണ് കൂടുതല്‍ നല്ല അവസരങ്ങള്‍ ലഭിച്ചതെന്നാണ് വിശ്വാസം.


Click it and Unblock the Notifications
















