മകളെ മുന്നിൽ വെച്ച് മഞ്ജുവിനെ അയാൾ നിശബ്​ദയാക്കുന്നു, അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ: സനൽകുമാർ ശശിധരൻ

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റക്കാരനല്ലെന്ന് കീഴ്കോടതി പറഞ്ഞ നടൻ ദിലീപ് മുൻ ഭാര്യ മഞ്ജു വാര്യർക്കെതിരെ തിരിഞ്ഞതോടെ ചർച്ചകൾ. എന്താണ് ദിലീപ് ഉന്നം വെക്കുന്നതെന്നാണ് ഇപ്പോൾ പലരുടെയും ചോദ്യം. ഇതിനിടെ മഞ്ജുവിനെക്കുറിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ജു ഒരു പ്രബല സംഘത്തിന്റെ നിയന്ത്രണത്തിലാണെന്ന് സനൽ കുമാർ പറയുന്നു.

2019 ൽ കയറ്റം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഞാൻ മഞ്ജു വാര്യരുമായി സമ്പർക്കത്തിൽ വരുന്നത്. ആ സിനിമയുമായി ബന്ധപ്പെട്ട് ഞാൻ നേരിട്ട് മനസിലാക്കിയ കാര്യങ്ങൾ കൊണ്ടാണ് ആ സ്ത്രീയുടെ ജീവൻ അപകടത്തിലാണെന്ന് ഞാൻ ആദ്യം പറഞ്ഞത്. ഞങ്ങൾ തമ്മിൽ പ്രണയമായിരുന്നു എന്നത് എന്റെ അവകാശവാദമായോ, ഭ്രാന്തായോ ജൽപനമായോ നിങ്ങൾ എടുത്തുകൊള്ളു. അത് ഇവിടെ ഒരു വിഷയമേയല്ല. ഞങ്ങൾ ദീർഘകാലമായി സംസാരിക്കാത്തതിനാൽ (ഇപ്പോൾ ഏതാണ്ട് ഒരു വർഷം കഴിഞ്ഞുപോയിരിക്കുന്നു) അവർക്ക് ഇപ്പോൾ എന്നോട് പ്രണയമുണ്ടോ എന്ന് തന്നെ അറിയില്ല.

Dileep

എനിക്കവരോട് പ്രണയമുണ്ടോ എന്ന് പറയണമെങ്കിൽപ്പോലും ഇപ്പോൾ അവർ ഞാനുമായി സംസാരിച്ചിരുന്നപ്പോൾ ഉള്ള മാനസികാവസ്ഥയിൽ തന്നെ ആണോ അതോ വ്യക്തി എന്ന നിലയിൽ മാറ്റം വന്നിട്ടുണ്ടോ എന്നറിയണം എന്നതുകൊണ്ട് ഞാൻ അങ്ങനെ ഒരു അവകാശവാദം ഉന്നയിക്കുന്നുമില്ല. നേരിൽ കണ്ടാൽ മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ കഴിയൂ. ഞങ്ങളെ നേരിൽ കാണാൻ അനുവദിക്കുകയില്ല എന്ന നിർബന്ധബുദ്ധി മാഫിയയും പൊലീസും ചേർന്ന് നടപ്പാക്കുന്നതുകൊണ്ട് കാത്തിരുന്ന് ആയുസ് കളയാനല്ലാതെ എനിക്ക് മറ്റൊന്നും ചെയ്യാനില്ല.

പക്ഷേ ഞാൻ ഇതൊന്നുമല്ല ആദ്യം പറഞ്ഞത്. ഞാൻ ആദ്യമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത് അവരുടെ ജീവൻ അപകടത്തിലാണെന്ന് എനിക്ക് തോന്നിയെന്നും അവർ ഒരു മാഫിയാ ഗാംഗിന്റെ തടവറയിലാണ് എന്ന് ഞാൻ നേരിട്ട് കണ്ടു എന്നുമാണ്. കയറ്റത്തിനു ശേഷം എന്റെ എല്ലാ ചിത്രങ്ങളും പൂഴ്ത്തിവെയ്ക്കാനുള്ള ശ്രമങ്ങൾ നേരിട്ട് അനുഭവിച്ചപ്പോൾ ഞാൻ അതേക്കുറിച്ച് അന്വേഷിക്കാൻ ഇറങ്ങിത്തിരിച്ചപ്പോഴാണ് മഞ്ജു വാര്യർക്ക് പൊതുജനങ്ങളുമായുള്ള സമ്പർക്കം നിയന്ത്രിക്കപ്പെട്ടിരിക്കുന്നുവെന്നും അവർ സ്വതന്ത്രയാണെന്നത് ഒരു വെറും തോന്നൽ മാത്രമാണെന്നും മനസിലാവുന്നത്.

Manju Warrier  Dileep

എന്റെ സിനിമ എന്തുകൊണ്ട് പുറത്തിറങ്ങുന്നില്ല എന്ന് അന്വേഷിക്കാനായി 2021 ഡിസംബറിൽ ഞാൻ മഞ്ജു വാര്യരെ കോട്ടയത്ത് പോയി കാണാൻ ശ്രമിച്ചപ്പോൾ ഞങ്ങളെ പരസ്പരം സംസാരിക്കാൻ അനുവദിക്കാതെ അവരുടെ മാനേജർ എന്നറിയപ്പെടുന്ന ബിനീഷ് ചന്ദ്രനും ബിനു നായരും ഒരു കൂട്ടം ഗുണ്ടകളും ചേർന്ന് ഒരു വാഹനത്തിൽ തള്ളിക്കയറ്റി ഓടിച്ചുപോയി. ഇതിന് എന്റെ ഒരു അസോസിയേറ്റ് സാക്ഷിയുമാണ്. ഈ സംഭവത്തോടെയാണ് മഞ്ജു വാര്യർ ഒരുകൂട്ടം ആളുകളുടെ തടവിലാണെന്ന് ഞാൻ മനസിലാക്കുന്നത്.

ഇതിനൊക്കെ ശേഷം 2022 ഏപ്രിൽ അവസാനത്തോടെ നടി ആക്രമിക്കപ്പെട്ട കേസിൽ പുനരന്വേഷണം നടക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയ അന്നേ ദിവസം രാത്രി അന്വേഷണ മേൽനോട്ടം വഹിച്ചിരുന്ന ശ്രീജിത്ത് ആ സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ടു. അതോടെ അന്വേഷണം അട്ടിമറിക്കപ്പെട്ടു. ഈ സംഭവം ശ്രദ്ധയിൽ പെട്ടതോടെയാണ് മഞ്ജു വാര്യർ ഒരു പ്രത്യേക സർക്കിളിനു പുറത്തുള്ള ആരെങ്കിലുമായി വ്യക്തിപരമായ അടുപ്പം സ്ഥാപിക്കുന്നത് ശ്രദ്ധാപൂർവം തടയപ്പെടുന്നത് ആ കേസുമായും ഹേമ കമ്മിറ്റി റിപ്പോർട്ടുമായും ബന്ധപ്പെട്ട വിവരങ്ങൾ അവർക്ക് അറിയാവുന്നതുകൊണ്ട് ആയിരിക്കും എന്നെനിക്ക് തോന്നിയതും ഞാൻ അവരുടെ ജീവൻ അപകടത്തിലാണെന്ന് എനിക്ക് നേരിട്ടുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഫെയ്സ് ബുക്കിൽ പോസ്റ്റിടുന്നതും.

ഞാനത് പോസ്റ്റ് ചെയ്യുന്നതിനു മുൻപ് മഞ്ജു വാര്യരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയും ഇങ്ങനെ ഒരു പോസ്റ്റ് ഞാൻ എഴുതാൻ പോകുന്നുവെന്ന് മെസേജും ഇമെയിലും വഴി അറിയിക്കുകയും ചെയ്തെങ്കിലും ഒരു പ്രതികരണവും കാണാത്തതുകൊണ്ട് ഭയന്നിട്ടാണ് ഞാൻ ആദ്യമായി ഇത് എഴുതുന്നത്. ഏഴു ദിവസത്തോളം എന്റെ പോസ്റ്റുകൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടും ഒരുതരം പ്രതികരണവും മഞ്ജു വാര്യരുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയോ സ്ത്രീ സുരക്ഷ പ്രഥമ പരിഗണനയായി കണക്കാക്കുന്ന പോലീസ് ഇക്കാര്യത്തിൽ ഒരുതരത്തിലുമുള്ള അന്വേഷണം നടത്തുകയോ ചെയ്യാത്തതുകൊണ്ട് ഞാൻ wcc ക്കും അവരുടെ അടുത്ത സുഹൃത്തുക്കൾക്കും കത്തയക്കുകയും രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കേരളത്തിന്റെ ക്രമസമാധാനത്തെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ട് പരാതി അയക്കുകയും ചെയ്തു.

ഞാൻ രാഷ്ട്രപതിക്ക് പരാതി അയച്ചതിന്റെ പിറ്റേ ദിവസം രാവിലെ 11 മണിക്ക് എന്നെ പാറശാല വെച്ച് ആലുവ രജിസ്റ്റ്രേഷനിലുള്ള ഒരു ഇന്നോവ കാറിൽ മഫ്ടിയിലുള്ള ഒരുസംഘം പോലീസുകാരും ഗുണ്ടകളും ചേർന്ന് എന്നെ രഹസ്യമായി പിടിച്ചുകൊണ്ടുപോകാനുള്ള ശ്രമം നടത്തി. ഞാനത് ഫെയ്സ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചതുകൊണ്ട് എനിക്കെതിരെ പ്രണയം പറഞ്ഞു ശല്യം ചെയ്തു എന്നൊരു കള്ളക്കേസ് എടുക്കുകയായിരുന്നു പോലീസ് ചെയ്തത്.

എന്നെ ആലുവയിലേക്ക് കൊണ്ടുപോകാൻ വേണ്ടിയാണ് എളമക്കര പോലീസ് സ്റ്റേഷനിലേക്ക് പരാതി പോയത്. ആലുവ എന്നത് നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയുടെ സ്വാധീനത്തിലുള്ള പ്രദേശമായതുകൊണ്ടാണ് ഒരുതരം ജൂറിസ്ഡിക്ഷനും ഇല്ലെങ്കിലും കളവായി അവിടെ കേസ് രജിസ്റ്റർ ചെയ്തത്. എനിക്കെതിരെ ഉണ്ടായ കേസ് കള്ളക്കേസ് ആണെന്ന് ഞാൻ തുടക്കം മുതൽ പറഞ്ഞുകൊണ്ടേയിരിക്കുന്നതാണ്. എന്നെ രഹസ്യമായി പിടിച്ചുകൊണ്ടുപോകാനുള്ള ശ്രമം ഫെയ്സ്ബുക്ക് ലൈവിലൂടെ പൊളിഞ്ഞതുകൊണ്ട് മാത്രം ഉണ്ടാക്കിയ കള്ളക്കേസ് പിന്നീട് അന്വേഷിക്കാതെ എന്നെ കൊല്ലാനുള്ള ശ്രമങ്ങൾ ശക്തമായതോടെയാണ് ഞാൻ അമേരിക്കയിലേക്ക് പോയത്.

അമേരിക്കയിൽ വെച്ച് ഞാനും മഞ്ജു വാര്യരുമായി സംസാരിച്ചുവെന്നും അവരുടെ മകളുടേയും അവരുടേയും ജീവന് ആപത്തുണ്ട് എന്നും അവർ എന്നോട് പറഞ്ഞുവെന്നും ഞാൻ പോസ്റ്റിട്ടതും ഞങ്ങളുടെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പോസ്റ്റ് ചെയ്തതും എല്ലാവർക്കും അറിയാവുന്നതാണല്ലോ. വളരെ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള ആ ശബ്ദരേഖ പുറത്തുവന്നിട്ടും അതേക്കുറിച്ച് അന്വേഷിക്കണമെന്ന് ഞാൻ പരാതിപ്പെട്ടിട്ടും അതിൽ അന്വേഷണം ഉണ്ടായില്ല. പകരം അത് മഞ്ജു വാര്യരുടെ അല്ല എന്ന് പറഞ്ഞ് എന്നെ ആക്ഷേപിക്കുകയായിരുന്നു എല്ലാവരും ചെയ്തത്.

അവരുടേത് അല്ലെങ്കിൽ എന്തുകൊണ്ട് അവർ അത് നിഷേധിക്കുന്നില്ല എന്നോ, എന്റെ പരാതി അന്വേഷിച്ച് ശബ്ദരേഖ ഫോറൻസിക് പരിശോധയ്ക്ക് വിധേയമാക്കിയില്ല എന്നോ ആരും ചോദിച്ചില്ല. അതും പ്രണയത്തിന്റെ വിഷയം ആയി മറയ്ക്കപ്പെട്ടു.
ഞാൻ കേരളത്തിൽ മടങ്ങി വന്നപ്പോഴും എന്നെ ആരും അറിയാതെ പിടിച്ചുകൊണ്ടുപോകാൻ ആലുവകേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയ ഒരു ശ്രമം നടത്തി. അതും ഞാൻ പരസ്യമാക്കിയതുകൊണ്ട് എന്നെ പിടിച്ച് കോടതിയിൽ ഹാജരാക്കേണ്ടി വന്നു. ഞാൻ കോടതിയിൽ വന്നതോടെ എനിക്ക് ജാമ്യം ലഭിക്കുകയും എനിക്കെതിരെയുള്ള കേസിൽ ചാർജ്ജ് കൊടുക്കാൻ പോലീസ് നിർബന്ധിതമാവുകയും ചെയ്തു.

എനിക്കെതിരെയുള്ള കേസിൽ തെളിവുകൾ ഹാജരാക്കാൻ എളമക്കര പോലീസിന് ബഹുമാനപ്പെട്ട കോടതി ആവർത്തിച്ച് നോട്ടീസ് കൊടുത്തിട്ടും തെളിവുകൾ ഹാജരാക്കിയിട്ടില്ല. എനിക്കെതിരെ തെളിവില്ലാതെ കള്ളക്കേസ് ആണ് എടുത്തിട്ടുള്ളത് എന്നതുകൊണ്ടാണത്. മഞ്ജു വാര്യരുടെ ജീവൻ ആപത്തിലാണെന്നുള്ള എന്റെ വെളിപ്പെടുത്തലും അവരുടെ ഫോൺ സംഭാഷണം പൊതുസമക്ഷം വെച്ചതുമാണ് എനിക്കെതിരെയുള്ള അക്രമത്തിന് കാരണം.

എന്തുതന്നെ സംഭവിച്ചാലും മഞ്ജു വാര്യർ ഇതേക്കുറിച്ച് സംസാരിക്കണം എന്ന ആവശ്യം പൊതുസമൂഹത്തിൽ നിന്നും ഉണ്ടാകില്ല എന്ന ഉറപ്പിന്മേലാണ് അവരുടെ തടവുജീവിതം ഇങ്ങനെ പോലീസിന്റെയും ഭരണകൂടത്തിന്റേയും ഒത്താശയോടെ തുടരുന്നത്. ഇത് വലിയ അനീതിയും കേരള സമൂഹത്തെ സംബന്ധിച്ച് അപമാനകരവുമാണ്. ഞാൻ വീണ്ടും പറയുന്നു ഇതിൽ പ്രണയത്തിന്റെ കാര്യം ഒരു പരിഗണനപോലും ആക്കേണ്ടതില്ല. ആ സ്ത്രീക്ക് പൊതുജന സമക്ഷം വസ്തുതകൾ തുറന്നു പറയാനുള്ള സാമൂഹിക അന്തരീക്ഷം എത്രയും പെട്ടെന്ന് ഉണ്ടായില്ല എങ്കിൽ അവരുടെ ജീവൻ ആപത്തിലാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിധി പുറത്തുവന്ന് നിമിഷങ്ങൾക്കകം അതിലെ എട്ടാം പ്രതി മഞ്ജു വാര്യർക്കെതിരെ വിരൽ ചൂണ്ടിയത് എല്ലാവരും കണ്ടതാണല്ലോ. ആ സ്ത്രീയുടെ പ്രായപൂർത്തിയായ മകളെപ്പോലും നിരതദ്രവ്യമാക്കി വെച്ചുകൊണ്ടാണ് അയാൾ അവരെ നിശബ്ദയാക്കി നിർത്തുന്നത് എന്നാണ് എന്റെ അറിവ്. ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ മനസാക്ഷി ഉണരേണ്ടത് അത്യന്താപേക്ഷിതമാണ്. ദുരന്തങ്ങൾ സംഭവിക്കുന്നതിന് മുൻപ് ഇക്കാര്യത്തിൽ പൊതുസമൂഹം ശബ്ദിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു, സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X