'വിവാഹജീവിതത്തിന്റെ തകർച്ചയ്ക്ക് കാരണം, രണ്ട് കുട്ടികളുള്ള കുടുംബമുണ്ടായതും നിലനിന്നതും വിശദീകരിക്കുക പ്രയാസം'
മഞ്ജു വാര്യരെക്കുറിച്ച് തുടരെ ഫേസ്ബുക്ക് പോസ്റ്റുകളിട്ട് വീണ്ടും വാർത്താ പ്രാധാന്യം നേടുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും വാദിക്കുന്ന സനൽകുമാർ മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടു. ഒന്നിന് പിറകെ ഒന്നായി മഞ്ജുവിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുകളുമിടുന്നുണ്ട്. സനൽകുമാർ ശശിധരന്റെ കയറ്റം എന്ന സിനിമയിൽ മഞ്ജു നായികയായിട്ടുണ്ട്. ഇതിന് ശേഷമാണ് നടിയെക്കുറിച്ച് പരാമർശങ്ങളുമായി സംവിധായകൻ രംഗത്ത് വരാൻ തുടങ്ങിയത്.
സോഷ്യൽ മീഡിയയിൽ വ്യാപകവിമർശനം വരുന്നുണ്ട്. പുറത്ത് വിട്ട ശബ്ദരേഖയിൽ സംസാരിക്കുന്ന സ്ത്രീ മഞ്ജു വാര്യർ അല്ലെന്ന് ഏവരും പറയുന്നു. നടിയെ മനപ്പൂർവം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമിക്കുന്നതെന്നും വാദമുണ്ട്. മഞ്ജു വാര്യരോട് തനിക്ക് പ്രണയാണെന്ന് സനൽകുമാർ പറയുന്നുണ്ട്. വർഷങ്ങളായി നടിയെ വിടാതെ ശല്യപ്പെടുത്തുന്നത് എന്തിനാണെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യമുണ്ട്.

ഇതിനിടെ സംവിധായകന്റെ സ്വകാര്യ ജീവിതവും ജനശ്രദ്ധയിലേക്ക് വരുന്നു. വിവാഹമോചിതനാണ് സനൽകുമാർ. ബന്ധം പിരിയുന്ന കാര്യം സനൽകുമാർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സിനിമയോടൊപ്പമുള്ള യാത്രയിൽ താൻ വ്യക്തി ജീവിതത്തെ പലപ്പോഴും മറക്കുകയോ മാറ്റി വെക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അന്ന് സനൽകുമാർ പറഞ്ഞത്. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയതും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതും. പിന്നീടുള്ള ഇരുപത് വർഷങ്ങൾ പുസ്തകങ്ങൾ എഴുതാവുന്നത്ര കയ്പ്പും മധുരവും നിറഞ്ഞതായിരുന്നു.
വിവാഹശേഷമുണ്ടായ നിരവധി പ്രണയ ബന്ധങ്ങളും ദാമ്പത്യ ജീവിതത്തിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെയുള്ള സിനിമാ നിർമാണവും സിനിമാ വണ്ടി വഴിയുള്ള വിതരണവും പ്രചരണവും അവഗണനകൾക്കെതിരെയുള്ള പൊരുതലുമൊക്കെയായിരുന്നു എന്റെ സിനിമാ ജീവിതം. ഇതിനിടയിൽ രണ്ട് കുട്ടികളുള്ള കുടുംബം എനിക്കങ്ങനെ ഉണ്ടായെന്നും ഇതുവരെ എങ്ങനെ നിലനിന്നെന്നും വിശദീകരിക്കലാണ് പ്രയാസമെന്നും വിവാഹമോചന സമയത്ത് പങ്കുവെച്ച കുറിപ്പിൽ സനൽകുമാർ ശശിധരൻ പറഞ്ഞിരുന്നു.

ഒഴിവ് ദിവസത്തെ കളി, സെക്സി ദുർഗ. ചോല, വഴക്ക്, കയറ്റം തുടങ്ങിയവയാണ് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത സിനിമകൾ. അടുത്തിടെ വഴക്ക് സിനിമയുമായി ബന്ധപ്പെട്ട് ടൊവിനോ തോമസിനെതിര സനൽകുമാർ രംഗത്ത് വന്നിരുന്നു. വഴക്ക് റിലീസ് ചെയ്യാൻ ടൊവിനോ ശ്രമിക്കുന്നില്ലെന്നും ഈ സിനിമ തിയറ്ററുകളിലെത്തിയാൽ തന്റെ കരിയറിനെ ബാധിക്കും എന്ന് ടൊവിനോ പറഞ്ഞെന്നുമായിരുന്നു ആരോപണം. പിന്നാലെ നടൻ ഈ ആരോപണം നിഷേധിച്ചു.
യൂട്യൂബിലൂടെ വഴക്ക് സനൽകുമാർ ശശിധരൻ പുറത്തിറക്കുകയും ചെയ്തു. കയറ്റവും ഓൺലൈൻ വഴി സൗജന്യമായി പുറത്തിറക്കിയിട്ടുണ്ട്. മഞ്ജു വാര്യരുടേതെന്ന പേരിൽ പുറത്ത് വിട്ട ശബ്ദരേഖ വ്യാജമാണെന്ന വാദം ശക്തമാണ്. തമിഴ് കലർന്ന മലയാളത്തിലാണ് ശബ്ദരേഖയിലെ സ്ത്രീ സംസാരിക്കുന്നത്. മഞ്ജു വാര്യരുടെ ശബ്ദത്തിൽ നിന്നും വലിയ വ്യത്യാസമുണ്ട്. എന്നാൽ മഞ്ജുവിന്റേതാണ് ഈ ശബ്ദരേഖയെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് സനൽകുമാർ ശശിധരൻ.


Click it and Unblock the Notifications











