അനശ്വരയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല! സ്വന്തം കരുത്ത് തിരിച്ചറിഞ്ഞവളാണ് അനശ്വര, കുറിപ്പ് വൈറൽ
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയെടുത്ത യുവനടി അനശ്വര രാജനുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു അനശ്വര തന്റെ പതിനെട്ടാം ജന്മദിനം ആഘോഷിച്ചത്. അതിന് പിന്നാലെ ചില പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
വസ്ത്രത്തിന് ഇറക്കം കുറഞ്ഞ് പോയെന്ന് സൂചിപ്പിച്ച് നിരവധി വിമര്‍ശനങ്ങളായിരുന്നു അനശ്വരയ്ക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ അതിനുള്ള തക്ക മറുപടി തൊട്ടടുത്ത ദിവസം തന്നെ നടി നല്‍കിയിരുന്നു. പിന്നാലെ അനശ്വരയ്ക്ക് പിന്തുണ അറിയിച്ച് സന്ദീപ് ദാസ് അടക്കം നിരവധി പേര്‍ എത്തിയിരിക്കുകയാണ്.

സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം
എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് മാത്രം ഉപദേശങ്ങള്‍ ലഭിക്കുന്നത്? യുവനടിയായ അനശ്വര രാജന്‍ സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിച്ചപ്പോള്‍ കുറേപേരുടെ വികാരം വ്രണപ്പെട്ടു. ഷോര്‍ട്‌സ് ഇടുമ്പോള്‍ നാണം തോന്നുന്നില്ലേ എന്ന് ചോദിച്ചു. 'അനശ്വരയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല' എന്ന് വിലപിച്ചു. ഒരു റേപ്പ് നടന്നാലും ഇരയായ പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ അളവെടുക്കുന്നത് കാണാം. കുറ്റകൃത്യം നടന്നത് രാത്രിയിലാണെങ്കില്‍ അവള്‍ ആ സമയത്ത് എന്തിന് പുറത്തിറങ്ങി നടന്നു എന്നാവും അടുത്ത ചോദ്യം. വാദി പ്രതിയാകുന്ന അവസ്ഥ.

സ്ത്രീകള്‍ ഹെവി ആയ വാഹനങ്ങള്‍ ഓടിക്കുന്നത് കണ്ടാല്‍ ചിലര്‍ക്ക് സഹിക്കില്ല. മോള്‍ക്ക് സ്‌കൂട്ടി ഓടിച്ചാല്‍ പോരേ എന്ന് 'നിഷ്‌കളങ്കമായി' ചോദിക്കും! ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ കേരളക്കരയെ മൊത്തം വേദനിപ്പിച്ചിരുന്നു. ആഗ്രഹിച്ച പങ്കാളിയെ ലഭിക്കാത്തതിന്റെ പേരിലാണ് അവര്‍ ജീവനൊടുക്കിയത്. അപ്പോഴും ഉപദേശങ്ങള്‍ കിട്ടിയത് സ്ത്രീകള്‍ക്കായിരുന്നു. പുരുഷന്‍മാര്‍ നന്നാവണം എന്ന് ആരും പറഞ്ഞു കണ്ടില്ല. ഈ സമൂഹത്തിന് സ്ത്രീകളെ ഭയമാണ്. പെണ്‍വര്‍ഗത്തെ നൂറ്റാണ്ടുകളോളം ചൂഷണം ചെയ്തതാണ്. കാര്യങ്ങള്‍ അതേപടി തുടരണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ട്. അവരാണ് സദാചാര സഹോദരന്റെ വേഷംകെട്ടി വരുന്നത്.

എന്നാല്‍ ഇപ്പോഴത്തെ സ്ത്രീകള്‍ അതിന് നിന്നു കൊടുക്കുന്നില്ല. അവര്‍ സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവതികളാണ്. സ്ത്രീയ്ക്കും പുരുഷനും ട്രാന്‍സ്‌ജെന്ററിനും ഒരേ സ്ഥാനമാണ്. സ്ത്രീകള്‍ അക്കാര്യം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ ഒരു സ്ത്രീയോട് പുരുഷാധിപത്യത്തിന്റെ ഹുങ്ക് ഇറക്കിയാല്‍ വിവരമറിയും. അപ്പോള്‍ ഒരു ചോദ്യം വരും. സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ സ്ത്രീ ആരാണ്? അനശ്വര രാജനെ ആ ശ്രേണിയില്‍ ധൈര്യമായി ഉള്‍പ്പെടുത്താം. സദാചാരം പുലമ്പിയവരോട് അനശ്വര ഇത്രയേ പറഞ്ഞുള്ളൂ-

'ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിനെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെട്ടോളൂ...' രണ്ടേ രണ്ടു വരിയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എല്ലാ സദാചാരസംരക്ഷകര്‍ക്കും വയറു നിറഞ്ഞു. മനുഷ്യര്‍ പല തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കും. നിങ്ങളുടെ ഡ്രെസ് നിങ്ങള്‍ക്ക് തീരുമാനിക്കാം. മറ്റുള്ളവര്‍ എന്തു ധരിക്കണം എന്ന കാര്യം അവര്‍ക്ക് വിട്ടുകൊടുക്കുക. മറ്റൊരാളുടെ വസ്ത്രം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ വഴിമാറി നടക്കുക. അല്ലാതെ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് ട്യൂഷനെടുക്കാന്‍ ശ്രമിക്കരുത്.

ഷോര്‍ട്‌സ് ധരിച്ചതിന്റെ പേരില്‍ തെറികേട്ട അനശ്വരയെ പട്ടുപാവാടയിലും കണ്ടിട്ടുണ്ട്. നാളെ അവര്‍ ജീന്‍സിട്ടേക്കാം. അതിനുശേഷം ചുരിദാര്‍ ഉപയോഗിച്ചേക്കാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടവും സൗകര്യവും അനുസരിച്ച് നടക്കും. എന്തിനാണ് ഇത്ര ചൊറിച്ചില്‍? ഈ സദാചാര ആങ്ങളമാര്‍ ഏറ്റവും വലിയ ഞരമ്പു രോഗികളായിരിക്കും. മനസ്സിലുള്ള വിഷം പുറത്തെടുത്താല്‍ കാളകൂടം തോറ്റുപോകും. അതിനെ മറച്ചുപിടിക്കാനാണ് മാന്യതയുടെ മുഖംമൂടി ധരിച്ച് ഇറങ്ങുന്നത്. പക്ഷേ ആ മാന്യത ഒന്നാന്തരം കോമഡി ആവുന്നുണ്ട്.
Recommended Video

നിന്റെ വീട്ടിലെ സ്ത്രീകള്‍ ഇതുപോലുള്ള വസ്ത്രം ധരിച്ചാല്‍ നീ അവരെ സപ്പോര്‍ട്ട് ചെയ്യുമോ എന്ന 'ബുദ്ധിപരമായ' ചോദ്യം ഈ പോസ്റ്റിനു കീഴില്‍ പ്രതീക്ഷിക്കുന്നു. അതിന്റെ മറുപടി ഇത്രയേ ഉള്ളൂ- എന്റെ വീട്ടിലെ സ്ത്രീകള്‍ എന്തു ധരിക്കുന്നു എന്ന് നോക്കി നടക്കലല്ല എന്റെ പണി. അവര്‍ സ്വതന്ത്ര വ്യക്തികളാണ്. അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ എനിക്കൊരു റോളുമില്ല. ഈ സിമ്പിള്‍ കാര്യം മനസ്സിലാക്കാന്‍ പറ്റാത്ത നീയൊക്കെ സദാചാര മണ്ടത്തരം വിളമ്പുന്നതില്‍ അത്ഭുതമേയില്ല.


Click it and Unblock the Notifications











