twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖറിൻ്റെ ചിരി ആ സൂചനയാണ്; ശോഭിതയ്ക്ക് പിന്തുണ നൽകിയതായി തോന്നി, വൈറല്‍ വീഡിയോയെ പറ്റി കുറിപ്പ്

    |

    തിയറ്ററുകളില്‍ കുറുപ്പ് സിനിമ വമ്പന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായിട്ടെത്തിയ ചിത്രം വളരെ കുറഞ്ഞ സമയം കൊണ്ടാണ് വലിയ വിജയം നേടിയത്. സിനിമയിലെ കുറുപ്പും ശാരദാമ്മയും തമ്മിലുള്ള റൊമാന്റിക് സീനുകളൊക്കെ ഇതിനകം ശ്രദ്ധേയമായി. ദുല്‍ഖറിനൊപ്പം അന്യഭാഷ നടി ശോഭിത ധുലിപാലയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിലെ ശോഭിതയുടെ പ്രകടനത്തെക്കാള്‍ കൈയ്യടി ലഭിച്ചത് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളായിരുന്നു.

    ദുല്‍ഖര്‍ സല്‍മാന്റെയും നിവിന്‍ പോളിയുടെയും കൂടെ അഭിനയിച്ചിട്ടുള്ള ശോഭിതയോട് ഇവരില്‍ ആരാണ് ഏറ്റവും കൂടുതല്‍ കെയര്‍ തന്നത് എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. പെട്ടെന്ന് തന്നെ എനിക്ക് കൂടെ അഭിനയിക്കുന്ന നടന്മാരില്‍ നിന്നും കെയര്‍ ആവശ്യമില്ലെന്ന് ശോഭിത പറഞ്ഞു. ഇതോടെ നടിയുടെ വാക്കുകള്‍ വൈറലായി. ഇതേ കുറിച്ച് എഴുത്തുകാരന്‍ സന്ദീപ് ദാസ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. പൂര്‍ണരൂപം വായിക്കാം...

     നിഷ്‌കളങ്കം എന്ന് തോന്നിക്കുന്ന ഒരു ചോദ്യമാണ്

    ശോഭിത ധുലിപാല എന്ന അഭിനേത്രി ഏറ്റവും ശക്തമായ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഭാവിയില്‍ വലിയ വിപ്ലവങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന പ്രസ്താവന. അതിന് കൈയ്യടിച്ചേ മതിയാകൂ. ഒറ്റനോട്ടത്തില്‍ നിഷ്‌കളങ്കം എന്ന് തോന്നിക്കുന്ന ഒരു ചോദ്യമാണ് അവതാരകന്‍ ചോദിച്ചത്. 'താങ്കള്‍ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ചു. ഇവരില്‍ ആരാണ് കൂടുതല്‍ കെയറിങ്ങ് പേഴ്സണ്‍? പാട്രിയാര്‍ക്കിയുടെ കരണം പുകയ്ക്കുന്ന അടി പോലെ ശോഭിതയുടെ മറുപടി വന്നു.

     വിലകുറഞ്ഞ ഏര്‍പ്പാടിനെ കെയറിങ്ങെന്ന് വിശേഷിപ്പിക്കും

    'എനിക്ക് കരുതല്‍ ആവശ്യമില്ല. സഹ അഭിനേതാക്കള്‍ എന്നെ കെയര്‍ ചെയ്യേണ്ടതില്ല' കരുതല്‍ ഒരു മോശം സംഗതിയല്ല. സ്‌നേഹവും കരുതലും ഒക്കെ എല്ലാ മനുഷ്യരും അര്‍ഹിക്കുന്നുമുണ്ട്. പക്ഷേ ആ വാക്കിനെ നാം വ്യാഖ്യാനിക്കുന്ന രീതിയാണ് പ്രശ്‌നം. നമ്മുടെ നാട്ടിലെ ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യ ഏത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാം. ഷോള്‍ ഇടാത്തതിന് കാമുകിയെ ശകാരിക്കുന്ന കലിപ്പനായ കാമുകന് പ്രശംസകള്‍ ലഭിക്കും. ആ വിലകുറഞ്ഞ ഏര്‍പ്പാടിനെ നാം കെയറിങ്ങ് എന്ന് വിശേഷിപ്പിക്കും.

    മലയാളിയെ നെഞ്ചുവിരിച്ച് നിക്കാന്‍ ശീലിപ്പിച്ച സൂപ്പർ സ്റ്റാർ; ജയനെക്കുറിച്ച് ചില അറിയാക്കഥകള്‍

     സ്ത്രീകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്

    സ്ത്രീധനം മൂലം എത്ര പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാലും ആ ദുരാചാരം പിന്നെയും നിര്‍ബാധം തുടരും. മകള്‍ക്ക് നല്‍കുന്ന ആഭരണങ്ങളും പണവും മാതാപിതാക്കളുടെ 'കരുതല്‍' ആണല്ലോ! ഇതുപോലെ എത്രയോ ഉദാഹരണങ്ങള്‍. രാത്രിയില്‍ സഞ്ചരിക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നമുക്ക് ഹനിക്കാം. നന്നായി പഠിക്കാന്‍ കഴിവുള്ള പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അടുക്കളയില്‍ തളച്ചിടാം. അതിനെയെല്ലാം ന്യായീകരിക്കാന്‍ കെയറിങ്ങ് എന്ന വാക്ക് മാത്രം മതി! സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈ കടത്തുക, അവരുടെ രക്ഷകര്‍ത്താവ് ചമയുക തുടങ്ങിയ ടോക്‌സിക് ശീലങ്ങള്‍ നിലനിര്‍ത്തുന്നതിനു വേണ്ടി സമൂഹം കണ്ടെത്തിയ ഉപായമാണ് കെയറിങ്ങ്. സ്ത്രീകള്‍ അത് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.

      നടിമാര്‍ കേള്‍ക്കുന്ന ചില ക്ലീഷേ ചോദ്യങ്ങള്‍

    എല്ലാ അഭിമുഖങ്ങളിലും നടിമാര്‍ കേള്‍ക്കുന്ന ചില ക്ലീഷേ ചോദ്യങ്ങളുണ്ട്. വിവാഹശേഷവും അഭിനയിക്കുമോ? ഷൂട്ടിങ്ങിനിടയിലെ ഇടവേളകളില്‍ പാചകം ചെയ്യാറുണ്ടോ? എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ നടന്‍മാരോട് ചോദിക്കാത്തത്? ശോഭിത നേരിട്ട ചോദ്യം ദുല്‍ഖറിന് എന്നെങ്കിലും അഭിമുഖീകരിക്കേണ്ടി വരുമോ? ഒരിക്കലുമില്ല. ഈ വിഷയത്തിലെ അനീതി എന്താണെന്ന് അതില്‍ നിന്ന് തന്നെ മനസ്സിലാക്കാമല്ലോ. ശോഭിത അവതാരകന് ചുട്ട മറുപടി കൊടുത്തപ്പോള്‍ ദുല്‍ഖര്‍ അടുത്തിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരിയെ കുറിച്ച് പല തിയറികളും വരുന്നുണ്ട്. ദുല്‍ഖര്‍ ശോഭിതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത് എന്നാണ് എനിക്ക് തോന്നിയത്.

    രണ്ടാമതും കല്യാണം കഴിച്ചത് ശൂന്യത ഒഴിവാക്കാൻ; വേദിക ഗര്‍ഭിണിയായപ്പോൾ സിദ്ധുവിനെ ന്യായീകരിക്കേണ്ടെന്ന് ആരാധകർരണ്ടാമതും കല്യാണം കഴിച്ചത് ശൂന്യത ഒഴിവാക്കാൻ; വേദിക ഗര്‍ഭിണിയായപ്പോൾ സിദ്ധുവിനെ ന്യായീകരിക്കേണ്ടെന്ന് ആരാധകർ

    Recommended Video

    Kurup movie in 50 crore club on its fifth day | FilmiBeat Malayalam
     നന്ദി ശോഭിതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി

    ലിംഗസമത്വം എന്ന വലിയ ലക്ഷ്യത്തിലേയ്ക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു. സ്ത്രീയും പുരുഷനും ട്രാന്‍സ്‌ജെന്ററും അങ്ങോട്ട് കൈകോര്‍ത്ത് സഞ്ചരിക്കും. ദുല്‍ഖറിന്റെ ചിരി അതിന്റെ സൂചനയാണ്. ആരാണ് കെയറിങ്ങ് പേഴ്‌സണ്‍ എന്ന ചോദ്യത്തിന് ഉത്തരമായി നിവിന്‍ എന്നോ ദുല്‍ഖര്‍ എന്നോ ശോഭിതയ്ക്ക് പറയാമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഈ ദിവസം തീര്‍ത്തും സാധാരണമായ രീതിയില്‍ കടന്നുപോകുമായിരുന്നു. പക്ഷേ ശോഭിത ഈ നാട്ടിലെ ദുഷിച്ച പൊതുബോധത്തിന്റെ തലമണ്ട തല്ലിപ്പിളര്‍ന്നു. ഇത് ഒരുപാട് പെണ്‍കുട്ടികള്‍ക്ക് മുന്നോട്ടുള്ള വഴികാട്ടും. നടിമാര്‍ ഇത്തരം മണ്ടന്‍ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടും. സമൂഹത്തിലെ ഷമ്മിമാര്‍ ഒറ്റപ്പെടും. നന്ദി ശോഭിത. ഹൃദയം നിറഞ്ഞ നന്ദി...!

    English summary
    Sandeep Das Open Write-up Supporting Kurup Actors Dulquer Salmaan And Sobhita Dhulipala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X