വിരോധികളെ ആരാധകരാക്കി മാറ്റുന്ന ജാലവിദ്യക്കാരനാണ് മമ്മൂട്ടി, കുറിപ്പ് വൈറലാകുന്നു...
അതീവ ജാഗ്രതയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ജനങ്ങൾക്കൊപ്പം സർക്കാരും ആരോഗ്യപ്രവർത്തകരും കൂടെ തന്നെയുണ്ട്. കൊറോണ എന്ന മാഹാവിപത്തിൽ നിന്ന് രക്ഷനേടാൻ വലിപ്പ ചെറുപ്പമില്ലതെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുകയാണ്. ജനങ്ങൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളുമായി സർക്കാരിനൊപ്പം താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ച വിഷയമായിരുന്നു. '''ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്കു കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്.ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള,അല്ലെങ്കിൽ പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവർ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം.ഇല്ലെങ്കിൽ നമ്മുടെ കരുതൽ അവർക്കുകൂടിയാകണം...'' മമ്മൂട്ടിയുടെ വാക്കുകൾ നിമിഷം നേരം കൊണ്ടാണ് വൈറലായത്. താരാരാധന നോക്കാതെ കേരളം ഒറ്റക്കെട്ടായി നിന്ന് കയ്യടിക്കുകയായിരുന്നു. താരത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത പ്രശംസിച്ച് സന്ദീപ് ദാസ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്..

ഞാൻ വെറുക്കാൻ ശ്രമിച്ചിട്ടുള്ള മനുഷ്യനാണ് മമ്മൂട്ടി.ചെറുപ്പം മുതൽക്ക് മോഹൻലാലിനോടായിരുന്നു ആരാധന.ലാലിന്റെ പക്ഷം ചേർന്ന് മമ്മൂട്ടിയെ പരിഹസിക്കുക എന്നതായിരുന്നു സ്കൂൾ കാലഘട്ടത്തിലെ എന്റെ പ്രധാന വിനോദം.പക്ഷേ ഇപ്പോൾ മമ്മൂട്ടിയോട് ആദരവും സ്നേഹവും മാത്രമേയുള്ളൂ.കല്ലെറിയുന്നവരെക്കൊണ്ട് കയ്യടിപ്പിക്കുന്നതാണ് മമ്മൂട്ടിയുടെ രീതി ! വിരോധികളെ വരെ ആരാധകരാക്കി മാറ്റുന്ന ജാലവിദ്യക്കാരനാണ് അദ്ദേഹം !കൊറോണയുടെ പശ്ചാത്തലത്തിൽ മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്-
''ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്കു കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്.ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള,അല്ലെങ്കിൽ പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവർ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം.ഇല്ലെങ്കിൽ നമ്മുടെ കരുതൽ അവർക്കുകൂടിയാകണം...''
ഈ വരികൾ വായിച്ചപ്പോൾ മനസ്സുനിറഞ്ഞു.തികഞ്ഞ മനുഷ്യസ്നേഹിയായ ഒരാൾക്കുമാത്രമേ ഇങ്ങനെയൊക്കെ എഴുതാൻ സാധിക്കുകയുള്ളൂ.

അടങ്ങിയൊതുങ്ങി വീട്ടിലിരിക്കുക'' എന്നതാണ് കൊറോണക്കാലത്തെ മുദ്രാവാക്യം.പ്രിവിലേജ്ഡ് ആയ മനുഷ്യർക്കുമാത്രം സാധിക്കുന്ന കാര്യമാണത്.ഒരു ദിവസം ജോലി ചെയ്തില്ലെങ്കിൽ പട്ടിണിയിലാവുന്ന സാധുമനുഷ്യർ ഒരുപാടുള്ള രാജ്യമാണിത്.അവരെ പലരും മറന്നുപോയിരുന്നു എന്നതാണ് സത്യം.പക്ഷേ മമ്മൂട്ടിയ്ക്ക് മറവി ബാധിച്ചിട്ടില്ല !
സിനിമ ഗ്ലാമറിന്റെ ലോകമാണ്.ഒരു സൂപ്പർതാരത്തിന്റെ നിഘണ്ഡുവിൽ ദാരിദ്ര്യം,പട്ടിണി,വിശപ്പ് മുതലായ പദങ്ങളൊന്നും ഉണ്ടാവുകയില്ല.എല്ലാവിധ സുഖസൗകര്യങ്ങളോടെയും ജീവിക്കുന്ന മമ്മൂട്ടിയ്ക്ക് പാവപ്പെട്ടവന്റെ നൊമ്പരങ്ങൾ മനസ്സിലാകുന്നു എന്നത് ചെറിയ കാര്യമല്ല.പലർക്കും അതിന് സാധിക്കാറില്ല.

ഇവിടെയാണ് മമ്മൂട്ടിയുടെ പ്രസക്തി.അദ്ദേഹം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് നാടിനെ ദ്രോഹിക്കുന്നില്ല.ആധികാരികമായ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പരമാവധി പങ്കുവെയ്ക്കുന്നുണ്ട്.ഷൂട്ടിംഗ് നിർത്തിവെച്ച് വീട്ടിലിരിക്കുകയാണ് മമ്മൂട്ടി.വീട്ടിലിരിക്കാൻ സാധിക്കാത്തവരെ സഹായിക്കാനുള്ള മനസ്സുമുണ്ട്.കരുതൽനിരീക്ഷണം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് അഭിപ്രായപ്പെട്ട അഭിനേതാക്കളുണ്ട്.എന്നാൽ സ്വയം രക്ഷിക്കുന്നതും മറ്റുള്ളവരെ രക്ഷപ്പെടുത്തുന്നതും വ്യക്തിസ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണെന്ന് മമ്മൂട്ടി പറയുന്നു.

ഒരുപാട് ആദിവാസി ഊരുകളിൽ കരുണയുടെ മഴ പെയ്യിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി.നിർധനരായ നിരവധി രോഗികൾക്ക് പുതിയ ജീവിതം നൽകിയ ആളാണ് മമ്മൂട്ടി.സഹപ്രവർത്തകരെ ഇത്രയേറെ ചേർത്തുനിർത്തുന്ന നടൻമാർ വിരളമായിരിക്കും. അതുകൊണ്ടുതന്നെ ഒരു കാര്യം തറപ്പിച്ചുപറയാം.ദിവസവേതനം കൊണ്ട് ജീവിക്കുന്ന പാവം മനുഷ്യരെക്കുറിച്ച് മമ്മൂട്ടി എഴുതിയിട്ടുണ്ടെങ്കിൽ,അവർക്കുവേണ്ട സഹായങ്ങളും അദ്ദേഹം ചെയ്തുകഴിഞ്ഞിട്ടുണ്ടാവും .ഒഴിഞ്ഞ പാത്രങ്ങളിൽ അന്നമെത്തിയിട്ടുണ്ടാവും. കുറച്ചുകുടുംബങ്ങളെങ്കിലും ഇപ്പോൾ സമാധാനത്തോടെ ഉറങ്ങുന്നുണ്ടാവും. മഹാനടന്റെ മഹാസ്നേഹത്തിന്റെ കഥകൾ ഈ ലോകം അറിയണമെങ്കിൽ,സഹായം ലഭിച്ച മനുഷ്യർ തന്നെ വെളിപ്പെടുത്തേണ്ടിവരും.അല്ലാത്തപക്ഷം ആരാലുമറിയാതെ അവ മൺമറഞ്ഞുപോകും.മമ്മൂട്ടിയ്ക്ക് അതിൽ പരാതിയുണ്ടാവില്ല.മമ്മൂട്ടിയ്ക്ക് തുല്യം മമ്മൂട്ടി മാത്രം!


Click it and Unblock the Notifications