ആദ്യമായാണൊരാൾ അവജ്ഞയോടെ പെരുമാറുന്നത്, പിന്നീട് വന്ന കത്ത്, പ്രണയത്തിലായതിങ്ങനെ: സന്ധ്യ രാജേന്ദ്രൻ പറഞ്ഞത്
71 വയസിലാണ് നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്റെ മരണം. അസുഖ ബാധിതനായി ഏറെ നാളായി കിടപ്പിലായിരുന്നു ഇഎ രാജേന്ദ്രൻ.
നടിയും നടൻ മുകേഷിന്റെ സഹോദരിയുമായ സന്ധ്യ രാജേന്ദ്രനാണ് രാജേന്ദ്രന്റെ ഭാര്യ. പ്രണയ വിവാഹത്തെക്കുറിച്ച് ഒരിക്കൽ ഇഎ രാജേന്ദ്രനും ഭാര്യ സന്ധ്യയും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പ്രണയ കാലത്ത് കത്തയക്കുക, സംസാരിക്കുക എന്നതൊക്കെ വളരെ കുറവായിരുന്നു. ഞാൻ ഡിഗ്രിക്ക് സ്കൂൾ ഓഫ് ഡ്രാമയിൽ ചെന്ന് ചേർന്നു. ഞങ്ങളെ പഠിപ്പിക്കാൻ വന്ന ഒരു മാഷ് ചേട്ടന്റെ കൂടെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചതാണ്. അങ്ങനെ ചേട്ടൻ വന്നു. ഗ്രീഷ്മം എന്ന സിനിമ പ്രൊഡ്യൂസ് ചെയ്ത് അതിൽ നായകനായി അഭിനയിച്ച് ഗ്ലാമറായി നിൽക്കുന്ന സമയമാണ്. എന്നെ പരിചയപ്പെടുത്തിയപ്പോൾ ഗൗനിച്ചില്ല. ജീവിതത്തിൽ ആദ്യമായാണ് പരിചയപ്പെടുത്തിയപ്പോൾ ഒരാൾ അവജ്ഞയോടെ പെരുമാറുന്നത്.

അഹങ്കാരി, സിനിമാ നടനായത് കൊണ്ടാണോ പരിചയപ്പെടുത്തിയപ്പോൾ ഇങ്ങനെ പെരുമാറിയതെന്ന് എന്റെ കൂട്ടുകാരി പറഞ്ഞു. ഇത് എന്റെ മനസിലുണ്ട്. പിന്നെ എനിക്ക് അദ്ദേഹത്തിന്റെ ഒരു കത്ത് വന്നു. നിങ്ങളെ പോലൊരാൾ അഭിനയം പഠിക്കാൻ വന്നതിൽ വളരെ സന്തോഷമുണ്ട്. ഇപ്പോൾ ഞങ്ങൾ നിങ്ങളെ ശല്യപ്പെടുത്തുന്നില്ല എന്ന് പറഞ്ഞ് ഔദ്യോഗികമായി ഒരു കത്ത്. അവസാനം എൻബി എന്നിട്ട് നിങ്ങൾ കാണാൻ സുന്ദരിയാണ് എന്നും.
ഞാനതിന് മറുപടി അയച്ചില്ല. മൂന്ന് വർഷം ഞാനവിടെ പഠിച്ചപ്പോൾ ഇദ്ദേഹം അവിടെ വരികയോ എന്നെ കാണുകയോ ചെയ്തിട്ടില്ല. ഡിഗ്രി പൂർത്തിയാക്കി വീട്ടിൽ വന്നപ്പോൾ കല്യാണ ആലോചനകൾ വന്നു. റഷ്യയിൽ പോയി നാടകം കൂടുതൽ പഠിക്കണം എന്നാെരു ആഗ്രഹം എനിക്കുണ്ടായിരുന്നു. അഞ്ച് വർഷമാണ് കോഴ്സ്.
അന്ന് അതൊരു പെൺകുട്ടിക്ക് ബുദ്ധിമുട്ടാണ്. കല്യാണ പ്രായമായി. മറ്റൊരു ആലോചന വന്നപ്പോൾ ഞാൻ ഈ കത്തിനെക്കുറിച്ച് ഓർത്തു. മറുപടി അയച്ചു. നിങ്ങൾ കരുതിയത് പോലെ ഞാൻ സിനിമയിലേക്കോ നാടകത്തിലേക്കോ വരുന്നില്ല. വിവാഹാലോചന വരുന്നുണ്ട്. ചിലപ്പോൾ കലാപ്രവർത്തനം നിന്ന് പോകും എന്ന് പറഞ്ഞായിരുന്നു കത്ത്. പിന്നെ ഒരു കോൾ വന്നു. അങ്ങനെ പ്രണയത്തിലായെന്ന് സന്ധ്യ രാജേന്ദ്രൻ ഓർത്തു.


Click it and Unblock the Notifications
















