ഈ കൊച്ച് എന്താ ഇങ്ങനെയെന്ന് തോന്നാം; അതിലേറ്റവും സന്തോഷിക്കുന്നത് ഞാൻ; എന്റെ തീരുമാനമാണ്; സാന്ദ്ര തോമസ്
മലയാള സിനിമയിൽ പേരെടുത്ത ചുരുക്കം സ്ത്രീ സംവിധായകരിൽ ഒരാളാണ് സാന്ദ്ര തോമസ്. ഒരുപിടി സിനിമകളിൽ സാന്ദ്ര അഭിനയിച്ചിട്ടുമുണ്ട്. നിർമാതാവെന്ന നിലയിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നേരത്തെ പല തവണ സാന്ദ്ര തോമസ് സംസാരിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം നല്ല നിലാവുള്ള രാത്രി എന്ന സിനിമയിലൂടെ നിർമാണ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് സാന്ദ്ര. നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന സിനിമയാണ് നല്ല നിലാവുള്ള രാത്രി. ചെമ്പൻ വിനോദ്, ബാബുരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.
റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ സിനിമയെക്കുറിച്ചും മക്കളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് സാന്ദ്ര തോമസ്. പുരുഷൻമാർ മാത്രമുള്ള സിനിമ ചെയ്യുന്നത് കുറച്ച് ബുദ്ധിമുട്ടായിരുന്നെന്ന് സാന്ദ്ര പറയുന്നു. ആണുങ്ങളുടെ ഇഷ്ടങ്ങളും മുൻ ഗണനകളും വേറെയാണ്. എന്നെ സംബന്ധിച്ച് ഞാൻ ബിസിനസാണ് ചെയ്യുന്നത്. എനിക്ക് എന്റെ കാര്യങ്ങൾ കറക്ടായി നടക്കണം എന്ന ആറ്റിറ്റ്യൂഡാണ്. പ്രത്യേകിച്ച് സ്ത്രീകൾ സിസ്റ്റമാറ്റിക്കായിരിക്കും. എന്നാൽ ആണുങ്ങൾ നേരെ തിരിച്ചാണ്. കുറച്ച് മെസ്സിയാണ്. സംഭവം നടക്കും.
പക്ഷെ അവരുടേതായ സ്വീറ്റ് ടെെം എടുത്തായിരിക്കും പല കാര്യങ്ങളും നടത്തുക. അതിനുള്ള ക്ഷമ എനിക്കില്ല. എന്റെയീ സിസ്റ്റമാറ്റിക് സ്വഭാവം ടോളറേറ്റ് ചെയ്യാനുള്ള പ്രശ്നം അവർക്കുമുണ്ട്. മെയിൽ ഈഗോയും ഫീമെയിൽ ഈഗോയും തമ്മിലുള്ള ക്ലാഷ് എന്നും നില നിൽക്കുന്ന കാര്യമാണ്. ചെറിയ പ്രശ്നങ്ങളല്ലാതെ വേറെ പ്രശ്നമൊന്നുമില്ലെന്ന് സാന്ദ്ര പറഞ്ഞു.

തന്റെ കുട്ടികളെക്കുറിച്ചും സാന്ദ്ര സംസാരിച്ചു. 'അവരെ പാരന്റിംഗ് ചെയ്യേണ്ടെന്നത് എന്റെ മനസ്സിലെ കാര്യമായിരുന്നു. അവർ ഫ്രീയായി വളരട്ടെ. അവരെന്നെ ചൂസ് ചെയ്തതാണ്. ഞാനവരെ എന്റെ വഴിക്ക് വളർത്തുകയല്ലല്ലോ വേണ്ടത്. എന്റെ ശരിയും തെറ്റും കാണിച്ച് അവരെ വളർത്തുകയല്ല വേണ്ടത്. അവർ അവരുടേതായ രീതിയിൽ വളരട്ടെ. ഇപ്പോഴും അവരങ്ങനെയാണ്. എന്നെ ക്വസ്റ്റ്യൻ ചെയ്യുന്ന പിള്ളേരാണ്. ഞങ്ങൾക്കത് ചെയ്യാൻ പറ്റില്ലെങ്കിൽ അമ്മയ്ക്കത് ചെയ്യാമോ എന്ന് ചോദിക്കും'
'വേറൊരാൾ കേൾക്കുമ്പോൾ ഇതെന്താ ഈ ചെറിയ കൊച്ച് വലിയ വർത്തമാനം പറയുന്നു, അമ്മയോട് തർക്കുത്തരം പറയുന്നു എന്ന് വിചാരിക്കും. പക്ഷെ ഇത് കേട്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആൾ ഞാനാണ്. എന്റെ കൊച്ച് തിരിച്ച് ചോദിക്കാനും തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയാനും ഒരു തീരുമാനം പറയാൻ പറ്റുകയും ചെയ്യുന്ന കുട്ടിയാണ്. നമ്മളാരാണ് സ്വാതന്ത്ര്യം കൊടുക്കാൻ. എനിക്കവരെ സ്വതന്ത്രമായി വളർത്താനായിരുന്നു ഇഷ്ടം,' സാന്ദ്ര തോമസ് പറഞ്ഞു.

സിനിമാ സംഘടനകളുടെ പ്രശ്നത്തെക്കുറിച്ചും സാന്ദ്ര തോമസ് സംസാരിച്ചു. 'ഒരു പ്രെഡ്യൂസർ പരാതിയുമായി പോവുന്നത് ഒരുപാട് റിസ്കെടുത്താണ്. കാരണം അവരുടെ പൈസ അവിടെ സ്റ്റക്കായിരിക്കുകയാണ്. എല്ലാത്തിനും പരാതി പറയുന്ന ആളായി കണ്ടേക്കാം. ഇതെല്ലാം അതിജീവിച്ചാണ് പരാതിയുമായെത്തുന്നത്. കൊടുക്കുമ്പോൾ ഇത് ഒതുക്കി തീർക്കുകയാണ്. നേരത്തെ ഞാൻ വിചാരിച്ചിരുന്നത് സിനിമ ചെയ്യുന്ന ആളുകൾ അസോസിയേഷന്റെ പൊസിഷനുകളിൽ ഇരിക്കണമെന്നാണ്'
'അവർക്ക് സിനിമയിലെ പ്രശ്നങ്ങൾ അറിയാലോ എന്ന് കരുതി. പക്ഷെ ഇപ്പോൾ സിനിമയിലെ ആളുകൾ ഇരിക്കുമ്പോഴുള്ള പ്രശ്മെന്തെന്നാൽ അവർ സിനിമ ചെയ്യുന്നത് കൊണ്ട് ആരെയും പിണക്കാൻ പറ്റില്ല,' സാന്ദ്ര തോമസ് പറഞ്ഞു. സംഘടനകൾ തള്ളിപ്പറഞ്ഞ നടൻ ഷെയ്ൻ നിഗം മാത്രമല്ല പ്രശ്നക്കാരനെന്ന് കഴിഞ്ഞ ദിവസം സാന്ദ്ര തോമസ് പറഞ്ഞിരുന്നു. താൻ മറ്റ് നടൻമാർക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്. എന്നാൽ അവ ഒതുക്കി തീർക്കുകയാണുണ്ടായത്. ഷെയ്നിനെ മാത്രം ലക്ഷ്യം വെക്കുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ലെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു.


Click it and Unblock the Notifications