പാർവതിയും റിമയും വിളിച്ചപ്പോൾ ഞാൻ ചോദിച്ചു, കാരവാൻ താരാൻ പറ്റില്ലെന്ന് അന്ന് ഡബ്ല്യുസിസി അംഗങ്ങൾ; സാന്ദ്ര
അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നിർമാതാവാണ് സാന്ദ്ര തോമസ്. നിർമാതാവെന്ന നിലയിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന ചുരുക്കം നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര. കഴിഞ്ഞ ദിവസം പ്രെഡ്യൂേസേർസ് അസോസിയേഷന്റെ നേതൃത്വത്തെ വലിയ രീതിയിൽ സാന്ദ്ര തോമസ് വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ഗൗരവമായെടുത്തില്ലെന്നാണ് സാന്ദ്രയുടെ വിമർശനം. ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളെ സാന്ദ്ര അഭിനന്ദിക്കുന്നുമുണ്ട്. അതേസമയം ഡബ്ല്യുസിസിയുടെ ഭാഗമാകാൻ സാന്ദ്ര തോമസ് തയ്യാറല്ല.
ഡബ്ല്യുസിസിയുടെ ചില നിലപാടുകളിൽ എതിർപ്പുമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസിപ്പോൾ. ക്യൂ സ്റ്റുഡിയോയാണ് പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിന് വേണ്ടി ഡബ്ല്യുസിസി നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദീയമാണെന്ന് സാന്ദ്ര പറയുന്നു. ഇങ്ങനെയൊരു മാറ്റങ്ങൾ വരാൻ ഡബ്ല്യുസിസി വലിയ കാരണമായി എന്നത് കൈയടി അർഹിക്കുന്ന കാര്യമാണ്.

ഹേമ കമ്മിറ്റിയെ രൂപീകരിക്കാനും ഇവിടെയുള്ള പല കാര്യങ്ങളും പുറത്തേക്ക് ചർച്ച ചെയ്യാനും അവരൊരു കാരണമായി എന്നത് നല്ല കാര്യമാണ്. പക്ഷെ അവർ ഉന്നയിക്കുന്ന പല കാര്യങ്ങളും സാധിക്കില്ല. തുല്യ വേതനം ഇന്നത്തെ സാഹചര്യത്തിൽ നടക്കില്ല. എന്ത് കാര്യവും നമ്മൾ മാർക്കറ്റ് വാല്യു അനുസരിച്ചല്ലേ ചെയ്യുക. റിമയും പാർവതിയുമൊക്കെ എന്നെ ഡബ്ല്യുസിസിയിലേക്ക് ക്ഷണിച്ച സമയത്ത് നിങ്ങൾ ഇതിന് ഉത്തരം തരൂ, എങ്കിൽ ഞാൻ ജോയിൻ ചെയ്യാമെന്നാണ് ഞാൻ പറഞ്ഞത്.
സ്ത്രീകളുടെ എല്ലാ വിഷയത്തിലും ഇടപെടണം. സെലക്ടീവ് ആവരുത്. എല്ലാ സിനിമകളിലും സ്ത്രീകൾക്ക് തുല്യ പ്രാധാന്യം വേണം എന്ന് പറയുന്നതിനോടും അഭിപ്രായ വ്യത്യാസമുണ്ട്. സിനിമാ രംഗത്തെ സ്ത്രീകൾക്ക് പ്രസവ സമയത്ത് അനൂകൂല്യം കൊടുക്കണമെന്ന് പറയുന്നത് നടക്കുന്ന കാര്യമല്ല. ഇതൊരു 9-5 ജോലിയല്ല. പക്ഷെ അവരുടെ നിർദ്ദേശങ്ങളിൽ നടപ്പിലാക്കാൻ പറ്റുന്ന കാര്യങ്ങളുമുണ്ട്.

കാരവാനുമായി ബന്ധപ്പെട്ട ഡബ്ല്യുസിസിയുടെ നിലപാടും അംഗീകരിക്കാൻ പറ്റില്ലെന്ന് സാന്ദ്ര തോമസ് പറയുന്നു. പണ്ടത്തെ പോലെയല്ല. ഓരോ സെറ്റിലും ഒമ്പതോളം കാരവാനുകളുണ്ട്. ഓരോ ആർട്ടിസ്റ്റിനും ഓരോ കാരവാനാണ്. മലയാളം സിനിമയെന്നത് ചെറിയ ഇൻഡസ്ട്രിയാണ്. ഇത്രയും കാരവാനുകളും അതിന്റെ വാടക, ഡീസൽ, ബാറ്റ ഉൾപ്പെടെയുള്ള ചെലവുകളും ഒരു നിർമാതാവിന് താങ്ങാൻ പറ്റില്ലെന്ന് സാന്ദ്ര തോമസ് പറയുന്നു. ആർട്ടിസ്റ്റുകൾ കാരവാൻ പങ്കുവെക്കാൻ തയ്യാറാകണം.
ഇതേ ഡബ്ല്യുസിസി അംഗങ്ങൾ തന്നെ പ്രമുഖരായ മറ്റ് ആർട്ടിസ്റ്റുകളെ കാരവാനിലേക്ക് കയറ്റിയിട്ടില്ലെന്ന് എനിക്കറിയാം. അതിൽ അഭിപ്രായ വ്യത്യാസമുണ്ട്. നമ്മൾ മറ്റുള്ളവരെയും മനുഷ്യരായി കാണണം. ഈ രണ്ട് കാര്യങ്ങളിൽ മാത്രമാണ് ഡബ്ല്യുസിസിയോട് എനിക്ക് അഭിപ്രായ വ്യത്യാസമുള്ളത്. ബാക്കിയുള്ള കാര്യങ്ങളിൽ സംഘടനയെ അംഗീകരിക്കുന്നെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. ഒരാളെ കാരവാനിൽ നിന്നും ഷോട്ടിന് വിളിച്ച് കൊണ്ട് വരാൻ ബുദ്ധിമുട്ടാണെന്നും സാന്ദ്ര തോമസ് പറയുന്നു.
അടുത്തിടെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ഡബ്ല്യുസിസിക്കെതിരെ സംസാരിക്കുകയുണ്ടായി. ഡബ്ല്യുസിസി കലക്ടീവല്ല സെലക്ടീവ് ആണെന്ന് ഭാഗ്യലക്ഷ്മി വിമർശിച്ചു. സിനിമാ സംഘടനകളെയെല്ലാം ശത്രുപക്ഷത്താണ് ഡബ്ല്യുസിസി കാണുന്നതെന്നും അത് ഗുണകരമല്ലെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. തങ്ങൾക്ക് നേരെ വരുന്ന ആരോപണങ്ങളിൽ അവർ മറുപടി പറയാറില്ല. ഡബ്ല്യുസിസി കാരണമല്ല ഹേമ കമ്മിറ്റി റിപ്പോർട്ട് ഉണ്ടായതെന്നും സർക്കാരാണ് അതിന് കാരണമെന്നും ഭാഗ്യലക്ഷ്മി വാദിച്ചു.


Click it and Unblock the Notifications