മമ്മൂക്കയുടെ മകൾക്കായിരുന്നു ഇത് സംഭവിച്ചതെങ്കിലോ എന്ന് ചോദിച്ചു; അദ്ദേഹത്തിന്റെ പ്രതികരണം: സാന്ദ്ര തോമസ്
പ്രൊഡ്യൂസേർസ് അസോസിയേഷനെതിരെ തുറന്ന പോരിന് തുടക്കം കുറിച്ച നിർമാതാവ് സാന്ദ്ര തോമസ് പ്രബലർക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നുണ്ട്. സ്ത്രീയെന്ന നിലയിൽ തനിക്ക് നേരിടേണ്ടി വന്ന അവഹേളനങ്ങളും മാറ്റി നിർത്തലും സാന്ദ്ര തുറന്ന് സംസാരിക്കുന്നു. അച്ചടക്ക ലംഘനം ആരോപിച്ച് തന്നെ പുറത്താക്കിയ പ്രൊഡ്യൂസേർസ് അസോസിയേഷനെതിരെ നിയമപരമായി നീങ്ങാനും സാന്ദ്ര തോമസ് മടിച്ചില്ല. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെയും സാന്ദ്ര പരാതി നൽകിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകിയവരെക്കുറിച്ചും ഭയന്ന് പിന്മാറിയവരെക്കുറിച്ചും സംസാരിക്കുകയാണ് സാന്ദ്ര. ഇഷ്ടം പോലെ ആക്ടേർസ് വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. പക്ഷെ വീരശൂര പരാക്രമികളായി സിനിമയിൽ കാണുന്ന പലരും പേടിത്തൊണ്ടൻമാരാണ്. അങ്ങനെയുള്ളവർ പേടിച്ചോടി. എന്നാൽ ഹീറോ പരിവേഷമില്ലാത്തവരിൽ ധെെര്യം കണ്ടിട്ടുണ്ടെന്ന് സാന്ദ്ര പറയുന്നു. പോപഡോമിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഞങ്ങൾ കൂടെയുണ്ട് എന്ന് അവർ പറഞ്ഞു. എന്നാൽ വലിയ മുൻനിര നായകൻമാർ പേടിച്ചോടിയതും കണ്ടു. പ്രൊഡ്യൂസേർസ് അസോസിയേഷനിൽ അപമാനിക്കപ്പെട്ടതിനെക്കുറിച്ചും ഇതിൽ പരാതി നൽകേണ്ടി വന്നതിനെക്കുറിച്ചും സാന്ദ്ര തോമസ് സംസാരിച്ചു. തന്നെക്കുറിച്ച് മോശമായി സംസാരിച്ചത് അറിഞ്ഞപ്പോൾ ഇതേക്കുറിച്ച് ചോദിച്ചു. അങ്ങനെ ചെയ്തോ ഇല്ലയോ എന്നതിനപ്പുറം ആരാണിത് എന്നോട് പറഞ്ഞതെന്നായിരുന്നു അവർക്കറിയേണ്ടത്. നാളെ ഇവർക്ക് മുന്നിലാണ് മറ്റൊരു പ്രശ്നവുമായി പോകേണ്ടത് എന്ന ചിന്ത എന്നെ തളർത്തി.
തന്നോട് ചെയ്ത തെറ്റ് ആവർത്തിക്കാതിരിക്കാനാണ് പരാതി നൽകിയതെന്നും സാന്ദ്ര പറയുന്നു. അവർക്ക് എന്നോട് ശത്രുത തോന്നുന്നുണ്ടെങ്കിൽ അവരുടെ പ്രശ്നമാണ്. ഈ പറയുന്നവരിൽ ഭൂരിഭാഗം പേർക്കും പെൺമക്കളുള്ളതാണ്. മമ്മൂക്ക ഇത് സംസാരിക്കാൻ വേണ്ടി എന്നെ വിളിച്ചപ്പോൾ ഞാൻ ചോദിച്ചതും അതാണ്. മമ്മൂക്കയുടെ മകൾക്കാണ് ഇങ്ങനെയാെരു സംഭവം ഉണ്ടാകുന്നതെങ്കിൽ ഇതേ ആറ്റിറ്റ്യൂഡ് ആയിരിക്കുമോ മമ്മൂക്ക, കേസുമായി മുന്നോട്ട് പോകരുതെന്ന് പറയുമോ പ്രതികരിക്കരുതെന്ന് പറയുമോ എന്ന് ചോദിച്ചു.

അവരവരുടെ മക്കൾക്ക് വരുമ്പോൾ എല്ലാവർക്കും പ്രശ്നമാണ്. തന്റെ ചോദ്യത്തിന് മമ്മൂക്ക മറുപടി നൽകിയില്ലെന്നും സാന്ദ്ര പറയുന്നു. അദ്ദേഹം ആ ടോപ്പിക് കട്ട് ചെയ്തു. അതേക്കുറിച്ച് പിന്നെയങ്ങോട്ട് സംസാരിച്ചില്ല. കൂടുതൽ താൻ വിശദീകരിക്കുന്നില്ലെന്നും സാന്ദ്ര തോമസ് ഓർത്തും.
അവരെന്ന ശത്രുപക്ഷത്തല്ല കാണുന്നത്. എന്റെ നിസഹായാവസ്ഥ അവർക്ക് മനസിലാകും. സുരേഷേട്ടൻ (സുരേഷ് ഗോപി) അടക്കമുള്ള ആളുകൾക്ക് എന്നെ മനസിലാകും. മകളോടൊന്നെ പോലെ സുരേഷേട്ടനെന്നോട് സ്നേഹമുണ്ടായിരുന്ന ആളാണ്. സിയാദിക്കയും (സിയാദ് കോക്കർ) അങ്ങനെയായിരുന്നു. പക്ഷെ അങ്ങനെ കണ്ടവർ പോലും തെറ്റ് ചെയ്തവർക്ക് കൂട്ട് നിന്നപ്പോൾ തനിക്ക് പ്രതികരിക്കാതെ നിവൃത്തിയില്ലാതായെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
പ്രൊഡ്യൂസേർസ് അസോസിയേഷൻ നേതൃനിരയിലുള്ളവർക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയതിന് പിന്നാലെയാണ് സാന്ദ്ര തോമസിനെ സംഘടന പുറത്താക്കിയത്. അസോസിയേഷൻ നേതാക്കൾക്കെതിരെ സാന്ദ്ര നൽകിയ പരാതി സത്യമല്ലെന്നും ഇതിൽ അന്വേഷണം ആവശ്യപ്പെട്ടും സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകുകയുണ്ടായി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സംഘടനകൾക്കുള്ളിൽ നിന്ന് തുറന്ന് പറച്ചിലുകളും പൊട്ടിത്തെറികളുമുണ്ടാകുന്നത്. പല പ്രമുഖ താരങ്ങൾക്കെതിരെയും കേസ് വന്നിട്ടുണ്ട്. സാന്ദ്ര തോമസിന് പിന്തുണയറിയിച്ച് ഡബ്ല്യുസിസി നേരത്തെ രംഗത്ത് വന്നിരുന്നു. എന്ത് പ്രശ്നം വന്നാലും അവ നേരിട്ട് താൻ സിനിമാ രംഗത്ത് തന്നെ തുടരുമെന്നാണ് സാന്ദ്ര പറയുന്നത്.


Click it and Unblock the Notifications