ഷൂട്ടിംഗിന് കൊണ്ട് പോയവർ വിദേശത്ത് പ്രേമിച്ച് നടക്കുന്നു; ആ പ്രൊഡ്യൂസർ വിളിച്ച് കരഞ്ഞത് ഓർക്കുന്നു; സാന്ദ്ര
ചുരുക്കം വനിതാ പ്രൊഡ്യൂസർമാരേ മലയാള സിനിമാ രംഗത്തുള്ളൂ. ഇവരിൽ ശക്തമായി തന്റെ അഭിപ്രായം തുറന്ന് പ്രകടിപ്പിക്കുന്ന ആളാണ് സാന്ദ്ര തോമസ്. കഴിഞ്ഞ ദിവസമാണ് സാന്ദ്ര ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷനെതിരെ രംഗത്ത് വന്നത്. സംഘടനയിലെ ഭാരവാഹികളുടെ ഏകപക്ഷീയ നിലപാടുകൾക്കെതിരെയാണ് സാന്ദ്ര രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേർസ് അസോസിയേഷൻ സ്വീകരിച്ച നിലപാടുകളെയും സാന്ദ്ര തോമസ് വിമർശിക്കുന്നു.
നിർമാതാക്കൾ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് സാന്ദ്ര നേരത്തെയും തുറന്ന് സംസാരിച്ചിട്ടുണ്ട്. ഒരു നടൻ തന്നെ തല്ലാനോങ്ങിയതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സാന്ദ്ര തോമസ്. ന്യൂസ് മലയാളവുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അടിക്കാൻ വരാനുള്ള ധൈര്യം അവർ കാണിച്ചത് ഞാനൊരു സ്ത്രീ ആയത് കൊണ്ടാണ്. തിരിച്ചടിക്കില്ലെന്ന് അവർ കരുതിയെന്നും സാന്ദ്ര പറയുന്നു.

എന്നാൽ അടിച്ച ആളുടെ പേര് പറയാൻ സാന്ദ്ര തോമസ് തയ്യാറായില്ല. അത് കഴിഞ്ഞ് പോയി. ഞാനവരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. മാപ്പ് പറഞ്ഞതിന് ശേഷമേ മുന്നോട്ട് പോകൂ എന്ന് തീരുമാനിച്ചു. ആ വിഷയം അവിടെ കഴിഞ്ഞു. വാള് വെച്ച് കീഴടങ്ങിയ ആളെ ആ വാളെടുത്ത് വെട്ടേണ്ട കാര്യമില്ല. പക്ഷെ സിനിമാ രംഗത്ത് ഇത്തരം കാര്യങ്ങൾ തുടരെ നടക്കാറുണ്ടെന്ന് സാന്ദ്ര പറയുന്നു.
എന്നെ പോലുള്ള പലരും ഇങ്ങനെയുള്ള കാര്യങ്ങൾ സഹിക്കില്ലായിരിക്കാം. പക്ഷെ ഇതെല്ലാം സഹിച്ച് പിടിച്ച് എന്തെങ്കിലുമാകട്ടെ, പൈസ ഇറക്കി പോയില്ലേ എന്ന് വിചാരിച്ച് നിൽക്കുന്ന ഒത്തിരി പ്രൊഡ്യൂസേർസ് ഉണ്ട്. ഒരു പ്രൊഡ്യൂസർ എന്നെ വിളിച്ച് കരഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഞാൻ എന്ത് ചെയ്യാനാണെന്ന് അവർ ചോദിക്കുന്നു. ആക്ടേർസ് അവരുടെ ഇഷ്ടത്തിന് ഷോപ്പിംഗിന് പോകുന്നു, ഇഷ്ടത്തിന് അപാർട്മെന്റിൽ പോകുന്നു.

അവർ ഷൂട്ടിന് വരുന്നില്ല. പുറം രാജ്യത്ത് കൊണ്ട് പോയിട്ട് അവർ അവിടെ പ്രേമിച്ച് വട്ടം ചുറ്റി നടക്കുകയാണ്. നിങ്ങൾ പരാതി കൊടുക്കെന്ന് ഞാൻ പറഞ്ഞു. പരാതി കൊടുത്തിട്ട് കാര്യമില്ലെന്ന് അവർ പറഞ്ഞു. വനിതാ സംവിധായികയും പ്രൊഡ്യൂസറുമാണ് തന്നോട് ഇക്കാര്യം പറഞ്ഞത്. ഇത് സിനിമാ രംഗത്ത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പുറത്ത് വലിയ ചർച്ചയായില്ല എന്നേയുള്ളൂയെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
ആ സിനിമ ഒരുപാട് കാലം കൊണ്ടാണ് ഷൂട്ട് ചെയ്ത് തീർത്തതെന്നും സാന്ദ്ര തോമസ് പറയുന്നു.
പവർ ഗ്രൂപ്പ് എങ്ങനെയാണ് സിനിമാ ലോകത്തെ നിയന്ത്രിക്കുന്നത് എന്നതിനെക്കുറിച്ചും സാന്ദ്ര സംസാരിക്കുന്നുണ്ട്. സിനിമാ സംഘടനകളുടെ തലപ്പത്തുള്ളവരെല്ലാം തമ്മിൽ പരസ്പര ധാരണയുണ്ട്. ഒരു സംഘടനയോട് ഇടഞ്ഞാൽ അംഗങ്ങൾക്ക് പ്രൊജക്ടുകളിൽ ബുദ്ധിമുട്ടുണ്ടാകും. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നവരല്ല ഇപ്പോഴത്തെ പവർ ഗ്രൂപ്പെന്നും സാന്ദ്ര തോമസ് പറയുന്നു.
സാന്ദ്ര തോമസ്, ഷീലു കുര്യൻ എന്നിവരാണ് പ്രൊഡ്യൂസേർസ് അസോസിയേഷന്റെ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച് കത്തയച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മലയാള സിനിമാ ലോകത്ത് വലിയ വിവാദങ്ങളാണ് ഉണ്ടായത്. അമ്മ അസോസിയേഷന്റെ ഭാരവാഹികൾ കൂട്ടത്തോടെ രാജി വെച്ചു. ഫെഫ്ക സംഘടനയിലും പ്രശ്നങ്ങളുണ്ടായി.
സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജി വെച്ചു. ഇതിന് പിന്നാലെയാണ് പ്രൊഡ്യൂസേർസ് അസോസിയേഷനിലും പൊട്ടിത്തെറികളുണ്ടായത്. സംഘടനയുടെ നേതൃനിരയിൽ സ്ത്രീ പ്രാതിനിധ്യം വേണമെന്നാണ് സാന്ദ്ര തോമസിന്റെ ആവശ്യം. സമാനമായ ആവശ്യം അമ്മ സംഘടനയ്ക്കുള്ളിൽ നിന്നും വരുന്നുണ്ട്. ശ്വേത മേനോൻ ഉൾപ്പെടെയുള്ള നടിമാരാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.


Click it and Unblock the Notifications