'മമ്മൂക്ക വിളിച്ചു, കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടു, കമ്മിറ്റ് ചെയ്ത പ്രോജക്ടിൽ നിന്ന് പിന്മാറി'
കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നോമിനേഷൻ സമർപ്പിച്ച നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ നോമിനേഷൻ കഴിഞ്ഞ ദിവസം സംഘടന തള്ളിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യതയുണ്ടായിട്ടും അത് തള്ളിയതിനെ സാന്ദ്ര ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മാറ്റം ഒന്നും ഉണ്ടാകാതിരുന്നതിനെ തുടർന്ന് നിയമപരമായ മാർഗം തേടാനുള്ള ഒരുക്കത്തിലാണ് സാന്ദ്ര.
നിയമപരമായി നീങ്ങുമെന്ന് അറിയിച്ചതോടെ നടൻ മമ്മൂട്ടി വിളിച്ചിരുന്നുവെന്നും കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടുവെന്നും സാന്ദ്ര വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. മാത്രമല്ല താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയിൽ നിന്നും മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര പറഞ്ഞു.

മമ്മൂക്ക എന്നെ വിളിച്ചിരുന്നു... അദ്ദേഹം മുക്കാൽ മണിക്കൂറോളം എന്നോട് സംസാരിച്ചു. കേസുമായി മുന്നോട്ട് പോകരുതെന്ന് എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ച ഒറ്റ ചോദ്യമേയുള്ളൂ... മമ്മൂക്ക ഇക്കയുടെ മകൾക്കാണ് ഇങ്ങനെയൊരു സിറ്റുവേഷൻ വന്നതെങ്കിൽ അവരോടും ഇത് പറയുമോ..?. പ്രതികരിക്കരുത്, കേസുമായി മുന്നോട്ട് പോകരുത്, ഇത് ഭാവിയിൽ ബാധിക്കും, എനിക്കിനി സിനിമ ചെയ്യാൻ പറ്റില്ല,
നിർമ്മാതാക്കൾ തീയേറ്ററിൽ ഇനിയെന്റെ സിനിമ ഇറക്കാൻ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്നൊരു സ്റ്റാൻഡ് ആയിരിക്കുമോ മമ്മൂക്ക എടുക്കുന്നതെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു... ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ. അതിനകത്ത് ഞാൻ ഇനി ഒന്നും പറയുന്നില്ല. ഇഷ്ടം പോലെ ചെയ്തോളൂവെന്ന്.
അതുപോലെ അദ്ദേഹം എന്നോട് കമ്മിറ്റ് ചെയ്തൊരു പ്രോജക്ട് ഉണ്ടായിരുന്നു. അതിൽ നിന്നും മമ്മൂക്ക പിന്മാറി. ഞാൻ ഇവിടെ തന്നെയുണ്ടാകും. എന്നെ ഇവിടെ നിന്ന് തുടച്ചു മാറ്റാനാണ് നോക്കുന്നതെങ്കിൽ ഞാൻ ഇവിടെ തന്നെയുണ്ടാകുമെന്ന് അദ്ദേഹത്തോട് ഞാൻ തീർത്ത് പറഞ്ഞുവെന്നും സാന്ദ്ര തോമസ് പറഞ്ഞു. മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തിയാണ് സാന്ദ്രയുടെ നോമിനേഷൻ തള്ളിയത്. 2016 വരെ അസോസിയേഷനിൽ വോട്ട് അവകാശം ഉണ്ടായിരുന്ന ആളാണ് ഞാൻ.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉണ്ടായകാലം മുതൽ ഇവിടെ ചെയ്ത സിനിമകളെല്ലാം അസോസിയേഷനിൽ രജിസ്ട്രേഡാണ്. അതുപോലെ ഞാൻ അസോസിയേഷനിലെ റെഗുലർ മെമ്പറാണ്. മാത്രമല്ല എന്റെ പേരിൽ മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റുമുണ്ട്. പിന്നെ എന്തിന്റെ പേരിലാണ് എന്റെ നോമിനേഷൻ തള്ളുന്നതെന്ന് എനിക്ക് എഴുതി തരണം എന്നാണ് സാന്ദ്ര അസോസിയേഷനോട് ഭാരവാഹികളോട് ആവശ്യപ്പെട്ടത്.

മത്സരിച്ച് ജയിച്ച് കാണിക്കുകയാണ് വേണ്ടതെന്നും പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പത്രിക തള്ളി വൃത്തികേടാണ് കാണിച്ചതെന്നും ജി.സുരേഷ് കുമാറും സിയാദ് കോക്കറുമെല്ലാം ഗുണ്ടകളെപോലെ പെരുമാറിയെന്നും ധൈര്യമുണ്ടെങ്കിൽ മത്സരിച്ച് തോൽപ്പിക്കട്ടെ എന്നും സാന്ദ്ര തോമസ് പറഞ്ഞു. സാന്ദ്രയുടെ വാക്കുകൾ വൈറലായതോടെ മമ്മൂട്ടി ഇത്രയും ഗൗരവമായ വിഷയത്തിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചുവെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് പ്രേക്ഷകർ കുറിച്ചത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രൊഡ്യുസേഴ്സ് അസോസിയേഷൻ മൂലം തനിക്കുണ്ടായ പ്രശ്നങ്ങൾക്ക് നീതി തേടി നിയമപോരാട്ടത്തിലാണ് സാന്ദ്ര തോമസ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ചെയ്തിരിക്കുന്ന മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റിൽ സാന്ദ്ര തോമസിന്റെ പേരാണ് ഉള്ളത്. സാന്ദ്രയുടെ പേരിലാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയ്തിരിക്കുന്നത്.
ഇതുമായി എത്തിയാണ് തന്റെ നോമിനേഷൻ തള്ളുന്നതിന് എതിരെ സാന്ദ്ര പ്രതികരിച്ചത്. എന്നാൽ സാന്ദ്ര മത്സരിക്കാൻ പാടില്ലെന്ന ഉറച്ച തീരുമാനത്തിൽ നിന്ന് തന്നെയാണ് അസോസിയേഷൻ നോമിനേഷൻ തള്ളിയത് എന്നത് വ്യക്തം.


Click it and Unblock the Notifications











