ജഗതി മോഹന്‍ലാലിനോട് പറഞ്ഞത് അറംപറ്റി പോയതാണ്; 10 വര്‍ഷത്തിന് മുന്‍പ് തന്നെ അതുണ്ടായി, ശാന്തിവിള ദിനേശ്
10 വർഷം കൂടിയെ താൻ സിനിമയിലുണ്ടാവൂ എന്ന് ജഗതി പറഞ്ഞിരുന്നു. ശേഷം ഏഴ് വർഷത്തിനുള്ളിൽ തന്നെ നടന് അപകടം സംഭവിച്ചു
നടന്‍ ജഗതി ശ്രീകുമാറിനുണ്ടായ അപകടവും അതിന് ശേഷമുള്ള ജീവിതവും ആരാധകരെ ഇന്നും വേദനയിലാഴ്ത്തിയ സംഭവമാണ്. ഒന്നെഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്കാണ് അപകടത്തിന് ശേഷം ജഗതി പോയത്. പത്ത് വര്‍ഷത്തിന് മുകളിലായിട്ടും ചികിത്സയില്‍ തന്നെ തുടരുകയാണ് താരം.
എന്നാല്‍ ജഗതിയുടെ തന്നെ വാക്കുകള്‍ അറംപറ്റിയത് പോലയൊണ് ഈ സംഭവം നടന്നതെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെച്ച പുത്തന്‍ വീഡിയോയിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജഗതി നല്‍കിയൊരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ദിനേശ് വെളിപ്പെടുത്തുന്നത്.
അന്ന് നടന്‍ മോഹന്‍ലാലും ജഗതി ശ്രീകുമാറും തമ്മില്‍ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയൊരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. സിനിമയെ കുറിച്ചും മറ്റും മോഹന്‍ലാലിന്റെ ചോദ്യങ്ങള്‍ക്ക് ജഗതി മറുപടി പറയുന്നുണ്ട്. 2005 ല്‍ ഇറങ്ങിയ അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ എന്റെ മനസില്‍ തട്ടിയെന്ന് പറഞ്ഞാണ് ശാന്തിവിള ദിനേശ് എത്തിയിരിക്കുന്നത്.

നിമിത്തങ്ങളെ പറ്റിയും കരിനാക്കിനെ പറ്റിയുമൊക്കെ പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ അറംപറ്റുക എന്നൊരു വാക്കും നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്. ഗുളികന്‍ കയറുന്ന സമയത്ത് പറയുന്ന കാര്യങ്ങള്‍ അറംപറ്റി പോകുമെന്നാണ് മുതിര്‍ന്നവര്‍ പറയുക. അങ്ങനെതന്നെ ഈ അഭിമുഖത്തിലും ജഗതി മോഹന്‍ലാലിനോട് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതിലൊന്ന് 'ഏറിയാല്‍ ഒരു പത്ത് വര്‍ഷം കൂടിയേ ഞാന്‍ സിനിമയിലുണ്ടാവുകയുള്ളു', എന്ന് പറഞ്ഞത്.
ശരിക്കും ജഗതി ശ്രീകുമാര്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ജീവിച്ചിരിക്കുന്ന അത്രയും കാലം സിനിമയില്‍ ഉണ്ടാവേണ്ട ആളാണ് ജഗതിച്ചേട്ടന്‍. 'ഇപ്പോള്‍ തന്നെ സിനിമയുടെ ലൊക്കേഷനില്‍ സംവിധായകന്‍ ഷോട്ടിന് വിളിക്കുമ്പോള്‍ ദേഷ്യം വരും. പ്രായമൊക്കെ കൂടി വരികയല്ലേ, ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ മുട്ടിനൊക്കെ വേദനയാണ്. അതുകൊണ്ട് പത്ത് വര്‍ഷം കൂടിയേ ഞാന്‍ സിനിമയിലുണ്ടാവാന്‍ ചാന്‍സുള്ളു', എന്നായിരുന്നു ജഗതി അന്ന് പറഞ്ഞത്.
അങ്ങനെ പറഞ്ഞതിന് ശേഷം ഏഴ് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ജഗതി ചേട്ടന് ഒരിക്കലും ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ പറ്റാത്തത് പോലെ ഒരു അപകടം ഉണ്ടാവുന്നു. ആ അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കുകളെ ഉണ്ടായുള്ളു എന്നാണ് പറഞ്ഞത്. സത്യം അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിനും നല്ല പരിക്കുകളുണ്ടായിരുന്നു. മാത്രമല്ല അപകടത്തില്‍ ജഗതിചേട്ടന് അഞ്ച് കോടി തൊണ്ണൂറ് ലക്ഷം രൂപയോളം ഇന്‍ഷൂറന്‍സ് കിട്ടി.

അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ഡ്രൈവര്‍ക്ക് രണ്ട് ലക്ഷവും കിട്ടി. വാഹനത്തിന്റെ മുതലാളിയ്ക്ക് തന്നെ അപകടം ഉണ്ടായാല്‍ ഇന്‍ഷൂറന്‍സ് കിട്ടുകയില്ലെന്ന് ഇതിലൂടെയാണ് ഞാന്‍ അറിഞ്ഞതെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
മാത്രമല്ല ജന്മം കൊണ്ട് ആര്‍ട്ടിസ്റ്റാണെന്ന് തനിക്ക് തോന്നുന്ന അഞ്ച് താരങ്ങളെ പറ്റി ആ അഭിമുഖത്തില്‍ ജഗതി സംസാരിച്ചിരുന്നു. 'മോഹന്‍ലാല്‍, നെടുമുടി വേണു, ഭരത് ഗോപി, ജഗതി ശ്രീകുമാര്‍, തിലകന്‍', ഇവരാണ് ജഗതി പറഞ്ഞ ആ അഞ്ച് താരങ്ങള്‍. ഇവര്‍ ജനിച്ചപ്പോള്‍ തന്നെ ആര്‍ട്ടിസ്റ്റുകളായിരുന്നുവെന്നാണ് ജഗതി അന്ന് പറഞ്ഞത്. മാത്രമല്ല ഏത് വേഷവും അനായാസം ചെയ്യുന്ന നടനാണ് മോഹന്‍ലാലെന്ന് ജഗതിയ്ക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അദ്ദേഹമതും സൂചിപ്പിച്ചിരുന്നു.
അതുപോലെ മോഹന്‍ലാലും ജഗതിയും ഒരുമിച്ച് അഭിനയിച്ച സിനിമകളും ഇതുപോലെ വലിയ വിജയമായി മാറിയിരുന്നു. കിലുക്കം, താളവട്ടം, യോദ്ധ തുടങ്ങി എത്രയോ സിനിമകളാണ് ഇരുവരും ഒന്നിച്ച് സൂപ്പര്‍ഹിറ്റാക്കി മാറ്റിയത്. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ രണ്ടാളും അധികം സിനിമകളിലൊന്നും അഭിനയിച്ചിരുന്നില്ല.
ഡേറ്റ് ഇഷ്യൂവും നല്ല കഥാപാത്രങ്ങളുടെ കുറവുമൊക്കെയായിരുന്നു അതിന് കാരണമെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications











