മോഹൻലാലിന്റെ ഒരു ഒപ്പ് മതി; യുവ താരങ്ങളുടെ കുഴപ്പത്തിന് അവരെ പഴിക്കേണ്ടെന്ന് ശാന്തിവിള ദിനേശ്
മലയാള സിനിമയിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടനും ഇല്ലെന്ന് നിസംശയം പറയാം. 71 കാരനാണ് മമ്മൂട്ടി. മോഹൻലാലിന്റെ പ്രായം 63 ഉം. ഈ പ്രായത്തിലും കരിയറിൽ രണ്ട് പേരും സജീവമാണ്. സിനിമയോടുള്ള അടങ്ങാത്ത ഭ്രമമാണ് രണ്ട് പേരെയും മുന്നോട്ട് നയിക്കുന്നത്. വർഷങ്ങൾ നീണ്ട രണ്ട് പേരുടെയും കരിയർ ഗ്രാഫ് പരിശോധിക്കുമ്പോൾ സമാനതകളും വ്യത്യസ്തകളും ഏറെയുണ്ട്.
സിനിമാ രംഗത്ത് സ്ഥാനം ഉറപ്പിക്കുക എന്നത് രണ്ട് പേരെ സംബന്ധിച്ചും എളുപ്പമായിരുന്നില്ല. പ്രാധാന്യമില്ലാത്ത വേഷങ്ങൾ ചെയ്താണ് കരിയർ തുടങ്ങുന്നത്. അവസരങ്ങൾക്ക് വേണ്ടി ഏറെ ബുദ്ധിമുട്ടി. കഷ്ടപ്പാടുകളുടെ പ്രതിഫലമെന്നോണം രണ്ട് പേർക്കും സിനിമാ രംഗത്ത് ഉയർച്ചകളുണ്ടായി. പതിയെ മോളിവുഡിലെ സൂപ്പർസ്റ്റാറുകളായി രണ്ട് പേരും വളർന്നു. ഒരു കാലത്ത് മോഹൻലാലിനും മമ്മൂട്ടിക്കുമെതിരെ വിമർശനങ്ങൾ വരുന്ന സാഹചര്യവും ഉണ്ടായി.

പുതുമുഖങ്ങൾക്ക് അവസരം ലഭിക്കാനായി ഇരുവരും മാറി നിൽക്കണം എന്ന അഭിപ്രായങ്ങൾ വന്നു. പ്രായത്തിന് ചേരാത്ത കഥാപാത്രങ്ങൾ ചെയ്യുന്നെന്നും കുറ്റപ്പെടുത്തലുകളുണ്ടായി. ഇതേക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പുതുമുഖങ്ങൾ അവരുടെ കഴിവ് തെളിയിക്കുകയാണ് വേണ്ടതെന്ന് ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.
മോഹൻലാൽ ഡേറ്റ് നൽകി ഒപ്പ് വെച്ചാൽ നിർമാതാവിന് പതിനാല് കോടി രൂപ വിതരണക്കാരനിൽ നിന്ന് കിട്ടും. അങ്ങനെയൊരാൾ മാറി നിന്ന് കൊടുക്കണം എന്നാണ് പറയുന്നത്. മോഹൻലാലും മമ്മൂട്ടിയും നിൽക്കുമ്പോൾ ചെറുപ്പക്കാർ അവർക്ക് മുകളിൽ ചെയ്യണം. അവരെ മാർക്കറ്റ് ചെയ്യണം. തിയറ്ററിൽ ആളെ കൊണ്ട് വരാനുള്ള കഴിവ് ഉണ്ടാക്കണം. അല്ലാതെ 68 വയസ്സായ മമ്മൂട്ടിക്ക് മാറി നിന്ന് കൂടെ എന്ന് ചോദിക്കുന്നത് ഭയങ്കര ബോറല്ലേ.

ആ പ്രായത്തിൽ അദ്ദേഹം മനസ് കൊണ്ടെങ്കിലും മറ്റുള്ളവരേക്കാൾ ചെറുപ്പമാണ്. എല്ലാവർക്കും സ്പേസുണ്ട്. അത് കൊണ്ടാണല്ലോ ഷെയ്ൻ നിഗത്തെ പോലുള്ളവർക്കും സ്പേസ് ഉള്ളത്. മമ്മൂട്ടിയും മോഹൻലാലും ദിലീപും സുരേഷ് ഗോപിയുമൊല്ലാം അവരുടെ വഴിക്ക് പോട്ടെ. ചെറുപ്പക്കാർ ഇവരെ തോൽപ്പിച്ച് മുന്നോട്ട് പോകണം. അതിന് കഴിയാത്തത് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഗതികേടല്ല. യുവതാരങ്ങളുടെ പ്രശ്നമാണെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.
മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. അതേസമയം മോഹൻലാലിനെയും മമ്മൂട്ടിയെയും ശാന്തിവിള ദിനേശ് രൂക്ഷ ഭാഷയിൽ വിമർശിച്ച സാഹചര്യവും ഉണ്ടായിട്ടുണ്ട്. അടുത്തിടെയാണ് ഇരുവർക്കുമെതിരെ സംവിധായകൻ രംഗത്ത് വന്നത്. പ്രായം കുറവ് തോന്നാൻ മമ്മൂട്ടിയുടെ സിനിമകളിൽ ഗ്രാഫിക്സ് ഉപയോഗിക്കുന്നുണ്ടെന്നും മോഹൻലാൽ ചെയ്യുന്ന സിനിമകൾ മോശമാണെന്നും ശാന്തിവിള ദിനേശ് വിമർശിച്ചു.
പൊതുവെ സിനിമാ രംഗത്തുള്ളവരെക്കുറിച്ച് തുറന്നടിക്കാൻ ശാന്തിവിള ദിനേശ് മടിക്കാറില്ല. ഇദ്ദേഹത്തിന്റെ പല പ്രസ്താവനകളും വിവാദമായിട്ടുമുണ്ട്. മലയാള സിനിമാ രംഗത്തെ മിക്ക പ്രശ്നങ്ങളിലും ഇദ്ദേഹം തന്റെ അഭിപ്രായം തുറന്ന് പറയും. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നീ നടൻമാരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഏറ്റവും രൂക്ഷമായി പ്രതികരിച്ചവരിൽ ഒരാൾ ശാന്തിവിള ദിനേശ് ആണ്. നിരവധി യുവതാരങ്ങളെക്കുറിച്ചുള്ള സംഭവങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ ഇദ്ദേഹം തുറന്നടിച്ചു.
ഇദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ആളുകൾ രംഗത്തെത്താറുണ്ട്. സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ച ശാന്തിവിള ദിനേശ് ബംഗ്ലാവിൽ ഔത എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു സിനിമ മാത്രമേ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ എന്ന വാദമാണ് ശാന്തിവിള ദിനേശിന്റെ വിമർശകർ ചൂണ്ടിക്കാട്ടാറ്.


Click it and Unblock the Notifications