എഴുതിക്കൊടുത്ത ആളിതാണ്, മോഹൻലാലില്ലെങ്കിൽ ആന്റണി പെരുമ്പാവൂർ നേരിടുക: ശാന്തിവിള ദിനേശ്
മലയാള സിനിമാ നിർമാണ രംഗത്തെ പ്രശ്നങ്ങൾ ചർച്ചയായി തുടരവെ നിർമാതാക്കളും താരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത് വരികയാണ്. പ്രൊഡ്യൂസേർസ് അസോസിയേഷനെ പ്രതീനിധീകരിച്ച് കൊണ്ട് നിർമാതാവ് ജി സുരേഷ് കുമാർ നടത്തിയ പത്രസമ്മേളനത്തിനെതിരെ നിരവധി അഭിനേതാക്കൾ രംഗത്ത് വന്നു. സുരേഷ് കുമാറിനെതിരെ നിർമാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് മോഹൻലാൽ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങൾ പിന്തുണയറിയിച്ചു.
ആന്റണി പെരുമ്പാവൂരിന് പിന്നിൽ നിന്ന് മറ്റാരോ കളിക്കുകയാണെന്ന് സുരേഷ് കുമാർ പറയുന്നു. ഇവർ മുന്നിലേക്ക് വരണമെന്നും സുരേഷ് കുമാർ വെല്ലുവിളിച്ചു. ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. ഈ പോസ്റ്റ് എഴുതിയത് മറ്റൊരാളാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ഡിഎൻഎ ന്യൂസിനോടാണ് പ്രതികരണം.

ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാൽ എംടി വാസുദേവൻ നായരാണെന്ന് തോന്നും. അത് എഴുതിക്കൊടുക്കുന്ന ആളിനെ എനിക്കറിയാം. നൂറ് ശതമാനവും ഞാൻ വിശ്വസിക്കുന്നത് ഭാനുപ്രകാശ് എന്ന മോഹൻലാലിന്റെ പിറകെ നടക്കുന്ന ആളാണതെന്നാണ്. മോഹൻലാലിന്റെ പുസ്തകമെഴുതുക, ഇന്റർവ്യൂ ചെയ്യുക തുടങ്ങിയ പത്രപ്രവർത്തകനായി ജീവിക്കുന്നയാളാണ്. എന്റെ നല്ല പരിചയക്കാരനാണ്. എനിക്ക് ആന്റണിയോട് പറയാനുള്ളത് ഞാനിന്നലെ യൂട്യൂബ് ചാനലിൽ പറഞ്ഞു. കണ്ണദാസൻ എംജിആറുമായി തെറ്റി. തെറ്റാൻ കാരണം ജയലളിത പോയി എന്തോ മോശത്തരം പറഞ്ഞ് കൊടുത്തു.
അപ്പോൾ എംജിആർ കണ്ണദാസനെ ഒഴിവാക്കി. ജയലളിതയ്ക്ക് താക്കീതായി കണ്ണദാസ് ഒരു കാര്യം എഴുതുകയുണ്ടായി. പരമശിവന്റെ കഴുത്തിലിരുന്ന് പാമ്പ് ചോദിച്ചു, ഗരുഡാ സൗഖ്യമാ എന്ന്. കാരണം പരമശിവന്റെ കഴുത്തിലിരിക്കുമ്പോൾ മൂർഖന് അങ്ങനെ ചോദിക്കാം. പക്ഷെ പരമശിവൻ ചൊറിച്ചിൽ വന്നിട്ടോ കുളിക്കാനോ ഈ പാമ്പിനെ താഴെ വെക്കുമ്പോൾ പരുന്ത് വന്ന് റാഞ്ചിക്കൊണ്ട് പോകും. ഗരുഡൻ വേണ്ട. ഇത് ആന്റണി പെരുമ്പാവൂമാർ മനസിലാക്കുന്നത് നല്ലതായിരിക്കും.

എംജിആറിന് തമിഴ് സിനിമയിൽ ഒരാളെ ഇങ്ങനെ അടികൊടുത്തിട്ടുള്ളൂ. അത് കണ്ണദാസനാണ്. സുരേഷ് കുമാറിനെതിരെ എംടി വാസുദേവൻ നായർ എഴുതിക്കൊടുത്തതായാലും ആന്റണി പോസ്റ്റ് ചെയ്യും മുമ്പ് മോഹൻലാൽ വായിക്കേണ്ടതാണ്. അതിന് പകരം അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. അതിന് പിറകെ പൃഥ്വിരാജൊക്കെ ചെന്ന് അണ്ണാ ഓക്കെയല്ലേ എന്ന് ചോദിച്ചെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.
സിനിമാ ലോകത്തെ ഏറ്റവും ശക്തമായ കൂട്ടുകെട്ടുകളിലൊന്നാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും. മോഹൻലാലിന്റെ ഡ്രെെവറായി വന്ന് പിന്നീട് നിർമാതാവായി വളർന്നു. ഇന്ന് ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമകളിലാണ് മോഹൻലാൽ കൂടുതലായും അഭിനയിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോഹൻലാൽ പിന്തുണച്ചത് വേദനിപ്പിച്ചെന്ന് സുരേഷ് കുമാർ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. മോഹൻലാലിന്റെ അടുത്ത സുഹൃത്തായിരുന്നു സുരേഷ് കുമാർ. സിനിമാ രംഗത്ത് ഇവരുടെ വളർച്ച ഒരേ കാലഘട്ടത്തിലായിരുന്നു.


Click it and Unblock the Notifications