നീ ഇങ്ങ് വാ അടിക്കാൻ! മേജർ രവിയുടെ പരാതി ഞാൻ കണ്ടതാണ്, പാവം...; ഉണ്ണി മുകുന്ദനെതിരെ ശാന്തിവിള ദിനേശ്
വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്കാണ് നടൻ ഉണ്ണി മുകുന്ദന്റെ പോക്ക്. മുൻ മാനേജർ വിപിൻ ദാസിന്റെ പരാതിക്ക് പിന്നാലെ കൊച്ചിയിൽ കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ റിൻസി ഉണ്ണി മുകുന്ദന്റെ മാനേജരാണെന്ന പ്രചരണം വന്നു. പിന്നാലെ നടൻ ഇത് നിഷേധിച്ച് രംഗത്ത് വന്നു. ഉണ്ണി മുകുന്ദനെ രൂക്ഷമായി വിമർശിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. എപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന ഉണ്ണി ഇതേക്കുറിച്ച് ചിന്തിച്ച് തെറ്റുകൾ തിരുത്തണമെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ലെെറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.
നാട്ടിൽ ആര് മന്ത്രവാദം നടത്തിയാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ലെന്ന് പറയും. ആ അവസ്ഥയിലാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിലെ മറ്റൊരു നായകനും നേരിടാത്ത പ്രശ്നങ്ങളിലൊക്കെ ഈ നായകൻ ചെന്ന് വീഴുന്നു. എന്ത് കൊണ്ടാണ് തനിക്ക് മാത്രം ഇത്തരം പുലിവാലുകളെന്ന് മറ്റാരും ആലോചിച്ചില്ലെങ്കിലും ഉണ്ണി മുകുന്ദൻ ആലോചിക്കേണ്ടതാണ്. ഞാനൊരു മോഡി അനുകൂലി ആയത് കൊണ്ടാണ്, മാളികപ്പുറം എടുത്തത് കൊണ്ടാണ്, ഹെെന്ദവ പക്ഷത്ത് നിൽക്കുന്നത് കൊണ്ടാണ്, ഞാനൊരു സൂപ്പർസ്റ്റാറായത് കൊണ്ടാണ് എന്നെല്ലാം ചോദിച്ചാൽ പറയും. അതാെന്നുമല്ല. ഒന്നുമല്ലാതിരുന്ന കാലത്തും ഉണ്ണി മുകുന്ദൻ വിവാദങ്ങളുടെ കൂട്ടുകാരനായിരുന്നു.

ക്രിപ്റ്റോ കറൻസി കേസിൽ ഉണ്ണി പെട്ടതോ ഒരു പെൺകുട്ടി പീഡന പരാതി നൽകിയതോ സൂപ്പർസ്റ്റാറെന്ന് സ്വയം മാർക്കിടുന്ന ഈ കാലത്തല്ല. ഇതിനിടയിലാണ് മേജർ രവിയുമായി അടിപിടി കൂടിയ പ്രശ്നം വരുന്നത്. മേജർ ഫെഫ്ക ഡയരക്ടേർസ് യൂണിയന് പരാതി കൊടുത്തെങ്കിലും അയാളതും മറന്ന് കളഞ്ഞു. സത്യത്തിൽ മേജർ ഒരു പാവമാണ്. അത്രയും ശുദ്ധനാണ്. മേജർ തന്ന പരാതി വായിച്ചയാളാണ് ഞാൻ. അത് കൊണ്ടാണ് ഈ പറയുന്നത്.
ലെെസൻസുള്ള തോക്ക് വല്ലതുമുണ്ടെങ്കിൽ എന്നെ പോലെ പെട്ടെന്ന് ദേഷ്യം വരുന്ന ആളായിരുന്നെങ്കിൽ അന്ന് പോയി വെടി വെച്ചേനെ. മേജർ അടിയും കൊണ്ട് ഒരു പരാതി ഫെഫ്ക ഡയരക്ടേർസ് യൂണിയന് തരികയാണ് ചെയ്തതെന്ന് ശാന്തിവിള ദിനേശ് പറയുന്നു. മുൻ മാനേജർ വിപിൻദാസ് നൽകിയ പരാതിയും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

എനിക്ക് മാനേജരില്ല, പിആർഒയില്ല എന്നൊക്കെ നാഴികയ്ക്ക് നാൽപത് വട്ടം ഉണ്ണി മുകുന്ദൻ പറയും. വിപിനെ അടിച്ചപ്പോഴും നിഷേധിച്ചു. എന്റെ ആരുമല്ല വിപിനെന്ന് പറഞ്ഞു. ഉണ്ണി മുകുന്ദൻ എല്ലാം നിഷേധിക്കും. അല്ലാതെ എനിക്കൊരു അബന്ധം പറ്റി, വിപിനെ പോലെയൊരു പയ്യനെ എന്റെ പേഴ്സണൽ മാനേജരാക്കരുതായിരുന്നു എന്നൊന്നും പറയില്ല.
ഏത് വിപിൻ, എന്ത് ക്രിപ്റ്റോ കറൻസി എന്നൊക്കെയേ ചോദിക്കൂ. തിരുത്താം എന്ന് ഇന്നുരെ പറഞ്ഞിട്ടില്ല. ഞാൻ ഏതോ പ്രാേഗ്രാം ചെയ്തപ്പോൾ തമാശയായി എന്റെ പൊന്ന് ഉണ്ണി മുകുന്ദാ എവിടെയെങ്കിലും വെച്ച് കണ്ടാൽ അടിച്ച് കളയല്ലേ എന്ന് പറഞ്ഞു. അവനത് സീരിയസായി എടുത്തു. പിണറായി വിരോധിയായ ഒരുത്തന്റെ ചാനലിലെ അഭിമുഖത്തിൽ ദിനേശിന് അടിക്കുമെന്ന് അയാൾക്ക് പേടിയുണ്ടെന്ന് അയാൾ പറഞ്ഞു. ഞാൻ അടിക്കുകയൊന്നുമില്ല, അദ്ദേഹം പേടിക്കുന്നത് വെറുതെയാണെന്ന് ഉണ്ണി മുകുന്ദൻ മറുപടി നൽകി.
നീ ഇങ്ങ് വാ അടിക്കാൻ. നിന്റെ ആരോഗ്യം വെച്ച് നിന്നെ എനിക്ക് തിരിച്ചടിക്കാൻ പറ്റില്ലായിരിക്കും. അഞ്ചടി തരുമ്പോൾ അടുത്ത് കിടക്കുന്ന പാറക്കല്ലെടുത്ത് മുഖം വികൃതമാക്കും. വിപിനെ ചെറുതായി തല്ലി എന്നാണ് വിപിന്റെ പരാതിയിലെ എഫ്ഐആർ. അത് സ്വാധീനം കൊണ്ടായിരിക്കാം എന്നും ശാന്തിവിള ദിനേശ് പറയുന്നു. തെറ്റ് തിരുത്താൻ ഇനിയും സമയമുണ്ടെന്നും മലയാള സിനിമാ രംഗത്ത് ഒരു സ്ഥാനം ഉണ്ണി മുകുന്ദനുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications











