ദിലീപിന്റെ മുൻപങ്കാളി ഏതറ്റം വരെയും പോകും, അന്നത്തെ കൂടിക്കാഴ്ച...; അന്ന് മുന്നറിയിപ്പ് നൽകി: ശാന്തിവിള ദിനേശ്
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുരുക്കിയതാണെന്ന് ആവർത്തിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. മുൻ പങ്കാളി കൂടി ഉൾപ്പെട്ട ആസൂത്രണം ഇതിന് പിന്നിലുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. നടിയെ ആക്രമിച്ച ആറ് പേർ അകത്തായി രണ്ട് മാസം കഴിഞ്ഞ് ദിലീപ് ജയിലിൽ ആയല്ലോ. ദിലീപ് അറസ്റ്റിലായ അന്ന് രാത്രി ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ആദ്യമായി ഞാൻ പോയി. എന്റെ സിനിമയിലെ നായികയാണ് ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന പെൺകുട്ടി.
ആ വാർത്ത വന്ന വെളുപ്പാൻ കാലം മുതൽ ഈ കേസ് പഠിക്കുകയായിരുന്നു ഞാൻ. ഡിങ്കൻ എന്ന ദിലീപിന്റെ ത്രീഡി പടത്തിന്റെ പൂജയ്ക്ക് നിർമാതാവ് വിളിച്ചിരുന്നു. അതുവരെ ഹായ് ബന്ധം മാത്രമുള്ള ദിലീപിനെ അവിടെ വെച്ച് ഞാൻ കണ്ടു. ലോക്നാഥ് ബഹ്റ സാറായിരുന്നു മുഖ്യ അതിഥി. അദ്ദേഹവും ദിലീപും വിളിക്ക് കൊളുത്തി. ദിലീപുമായി കുറേ നേരം സംസാരിച്ച് അവർ പോയി. അതൊക്കെ കഴിഞ്ഞപ്പോൾ ഞാൻ ദിലീപിനെ മാറ്റി നിർത്തി ഒരു കാര്യം പറഞ്ഞു. ഞാനൊരു വാർത്തയറിഞ്ഞു, വിശ്വാസയോഗ്യമായിടത്ത് നിന്നാണ് ഞാനറിഞ്ഞത്, രണ്ടോ മൂന്നോ ദിവസത്തിനകം നടിയെ ആക്രമിച്ച കേസിൽ നിങ്ങളെ കേസന്വേഷിക്കുന്നവർ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഞാൻ പറഞ്ഞത്.

അതിശയത്തോടെ നോക്കിയ ദിലീപിന്റെ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്. ഒരു തമാശ കേട്ട മട്ടിൽ ദിലീപ് എന്നെ നോക്കി ഒരൊന്നര ചിരി ചിരിച്ചു. ചിരിക്കേണ്ട, നിങ്ങളെ കുഴി തോണ്ടാൻ നടക്കുന്ന നിങ്ങളുടെ പഴയ കക്ഷി രണ്ട് ദിവസം മുമ്പ് എന്റെ പാർട്ടി സെക്രട്ടറിയെ അദ്ദേഹത്തിന്റെ മകന്റെ വീട്ടിൽ വെച്ച് കണ്ടു. മുൻകൂർ ജാമ്യത്തിനായി എത്രയും വേഗം നീങ്ങണം എന്ന് ഞാൻ പറഞ്ഞു.
അന്ന് മുൻകൂർ ജാമ്യത്തിന് പോയിരുന്നെങ്കിൽ ഈ 88 ദിവസം കാരാഗൃഹത്തിൽ കിടക്കേണ്ടി വരില്ലായിരുന്നു. ഞാനൊരു തെറ്റും ചെയ്തിട്ടില്ലാത്തപ്പോൾ എന്തിന് മുൻകൂർ ജാമ്യത്തിന് പോകണം, ആളുകൾ എന്നെ തെറ്റിദ്ധരിക്കില്ലേ ഭായ് എന്നാണ് ദിലീപ് എന്നോട് ചോദിച്ചത്. ഞാനറിഞ്ഞത് ഞാൻ പറഞ്ഞു, ഇനി നിങ്ങൾക്ക് തീരുമാനിക്കാം എന്ന് പറഞ്ഞ് ഞാൻ മടങ്ങി.
ഞാൻ പറഞ്ഞത് തന്നെ സംഭവിച്ചു. എനിക്ക് അത്ഭുതം തോന്നിയില്ല, കാരണം അയാളുടെ പഴയ പാർട്ണർ എങ്ങനെ അയാളെ ചട്ടിയിലാക്കാം, കത്തിക്കാം എന്ന് ആലോചിച്ച് നടക്കുന്ന കക്ഷിയാണ്. ഏത് വഴിയിലൂടെയും. പാർട്ടി സെക്രട്ടറിയെ കാണാൻ മകന്റെ പിന്തുണയോടെ അവർ കളമൊരുക്കി എന്നറിഞ്ഞപ്പോൾ തന്നെ കുരുക്കും എന്ന് മനസിലായിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications