പ്രേം നസീർ മരിച്ച ശേഷം കാണിച്ചത് അനാദരവ്; മകനുൾപ്പെടെ പറ്റിയത് ഗുരുതര തെറ്റ്; ശാന്തിവിള ദിനേശൻ
നടൻ മാമുക്കോയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെത്താത്തത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. വർഷങ്ങളോളം സിനിമാ രംഗത്ത് സജീവമായിരുന്ന മാമുക്കോയയോട് സിനിമാ ലോകം അനാദരവ് കാണിച്ചെന്നായിരുന്നു വിമർശനം. എന്നാൽ ഇത്തരത്തിലൊരു കുറ്റപ്പെടുത്തലിന്റെ ആവശ്യമില്ലെന്നാണ് സംവിധായകൻ ശാന്തിവിള ദിനേശൻ പറയുന്നത്.
മുസ്ലിം സമുദായത്തിൽ മൃതദേഹം പെട്ടെന്ന് അടക്കും. എറണാകുളത്ത് നിന്നും മറ്റു താരങ്ങൾ കോഴിക്കോട്ടേക്ക് വന്നാലും കാണാൻ പറ്റില്ലായിരുന്നെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഇതോടൊപ്പം നടൻ പ്രേം നസീർ മരിച്ചപ്പോൾ മൃതദേഹത്തോട് കാണിച്ച അനാദരവിനെക്കുറിച്ചും ഇദ്ദേഹം യുട്യൂബ് ചാനലിൽ സംസാരിച്ചു.
'എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് നസീർ സാറിന്റെ മരണത്തെക്കുറിച്ചാണ്. മലയാളത്തിലെ ഇതിഹാസ തുല്യമായ നായകന്റെ പേര് പറയാൻ പറഞ്ഞാൽ ഞാൻ നസീർ സാറിന്റെ പേരേ പറയൂ. മരണ ശേഷം അദ്ദേഹത്തെ വിജയ ഹോസ്പിറ്റലിൽ നിന്നും കൊണ്ട് വന്ന് കുളിപ്പിച്ചു. വസ്ത്രങ്ങളൊക്കെ ധരിപ്പിച്ചു. അൽപ്പ സമയം വീട്ടിൽ കിടത്തി അപ്പോൾത്തന്നെ പെട്ടിയിലാക്കി എയർപോർട്ടിലേക്ക് കൊണ്ട് പോയി'

ചലച്ചിത്ര പരിഷത്തിന്റെ അന്നത്തെ നേതാക്കൾക്കും ഒരു പരിധി വരെ ഷാനവാസിനും മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കണം എന്ന് മാത്രമേ ചിന്തയുണ്ടായിരുന്നുള്ളൂ എന്നെനിക്ക് തോന്നുന്നു. ഇന്ത്യൻ എയർലൈൻസിന്റെ ആൾക്കാരുമായൊക്കെ എന്തോ സംസാരിച്ചതാണ്.
'നസീർ സാറിനെ പോലൊരാളെ കാർഗോയിൽ കയറ്റി വിടാൻ പാടില്ല. അദ്ദേഹത്തിന് വേണ്ടി ചാർട്ടേഡ് ഫ്ലെെറ്റ് ശരിയാക്കാം, അല്ലെങ്കിൽ പാസഞ്ചേർസിന്റെ രണ്ടോ നാലോ സീറ്റ് ഇളക്കി മാറ്റിയിട്ട് കൊണ്ട് വരാനും പറ്റും ഒരു ലക്ഷം രൂപയോ മറ്റോയാണ് ചെലവ്. അന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിന്റെ ഫണ്ട് പിരിവുമായി ചെന്നെെയിലുണ്ട്'
'അദ്ദേഹം പറഞ്ഞു ഇതിൽ നിന്ന് പണം കടം തരാം നസീർ സാറിനെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ കൊണ്ട് പോവാമെന്ന്. എന്തുകൊണ്ടോ ഷാനവാസ് ( മകൻ ) അത് എതിർത്തു. ഞാൻ ഗോസിപ്പ് പറഞ്ഞതല്ല. മദ്രാസിലെ ശക്തനായ പത്രപ്രവർത്തകൻ എന്നോട് പറഞ്ഞതാണ്'
'മഹാനായ നസീർ സാറിനോട് കാണിക്കാൻ പാടില്ലാത്ത ഗുരുതരമായ തെറ്റാണിവർ കാണിച്ചതെന്ന് ഞാൻ പറയും. കാരണം സാധനങ്ങൾ കയറ്റുന്ന കാർഗോയുടെ അടിയിൽ ഒരു പെട്ടിയിൽ കയറ്റി നസീർ സാറിനെ തിരുവനന്തപുരത്ത് കൊണ്ടുവരാൻ പാടില്ലായിരുന്നു. അന്ന് തമിഴ്നാട് ഭരിക്കുന്നത് ജയലളിതയാണ്'
'എംജിആർ ജീവിച്ചിരുന്നെങ്കിൽ ഈ ഗതികേട് ഉണ്ടാവില്ലായിരുന്നു. സത്യനെ എന്ത് അന്തസ്സായാണ് എംജിആറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് എത്തിച്ചത്. ശിവാജി ഗണേശനടക്കമുള്ള ഒറ്റ ആൾക്കാർക്ക് നസീർ സാറിനെ കാണാൻ പറ്റിയില്ല'

'നസീർ സാർ മരിച്ചെന്ന വാർത്ത പുറത്ത് വന്നപ്പോൾ ഞാൻ ദേവൻ നായകനാവുന്ന സിനിമയുമായി ബന്ധപ്പെട്ട് മദ്രാസിലുണ്ട്. ദേവന്റെ നേതൃത്വത്തിൽ റീത്തൊക്കെ വാങ്ങി, അവസാനമായി നസീർ സാറിനെ കാണാൻ വീട്ടിൽ ചെന്നപ്പോൾ ആട് കിടന്നിടത്ത് പൂട പോലുമില്ല എന്ന് പറയുന്ന പോലെ അവിടെ ആരും ഇല്ല'
'ഖൂർഖ മാത്രമുണ്ട്. അന്നാണ് ദേവന്റെ ദേഷ്യം ഞാൻ കണ്ടത് അദ്ദേഹം ആ റീത്തിനെ ഗേറ്റിൽ കുരുക്കിയിട്ട് ദേഷ്യത്തോടെ ഇറങ്ങിപ്പോന്നു. നസീർ സർ മരിച്ചത് മദ്രാസിൽ ആരും അറിഞ്ഞിരുന്നില്ല. തിരുവനന്തപുരത്തെത്തിച്ച മൃതദേഹം പകുതി പേർക്ക് പോലും കാണാൻ കഴിഞ്ഞില്ല. ആറ് മണിയാവുന്നതിന് മുമ്പ് അടക്കവും കഴിഞ്ഞു. മുസ്ലിം സമുദായത്തിൽ നേരത്തോട് നേരമാവുന്നതിന് മുമ്പേ കബറടക്കണം. മാമുക്കോയയുടെയും അങ്ങനെയാണ്,' ശാന്തിവിള ദിനേശൻ പറഞ്ഞു. 1989 ലാണ് പ്രേം നസീർ മരിക്കുന്നത്. 62ാം വയസ്സിലായിരുന്നു നടന്റെ മരണം.


Click it and Unblock the Notifications











