'ആന്റണി പെരുമ്പാവൂരെങ്കിലും പറയേണ്ടതായിരുന്നു; ലിജോയ്ക്ക് വലിയ ആഘാതമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല'
മാലൈക്കോട്ടെ വാലിബൻ സിനിമയെക്കുറിച്ചുള്ള ചർച്ചകൾ പ്രേക്ഷകർക്കിടയിൽ ഇപ്പോഴും തുടരുകയാണ്. അടുത്ത കാലത്തൊന്നും റിലീസിന് മുമ്പ് ഇത്രയും ഹൈപ്പ് മറ്റൊരു മോഹൻലാൽ ചിത്രത്തിനും ലഭിച്ചിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനായെത്തുന്നു എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം. റിലീസ് ദിവസം തിയറ്ററിലേക്ക് ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു. എന്നാൽ ആരാധകരിൽ മിക്കവരുടെ പ്രതീക്ഷ തെറ്റിച്ച സിനിമയായിരുന്നു ഇത്.
സിനിമയ്ക്ക് നേരെ വ്യാപക വിമർശനവും വന്നു. അതേസമയം സിനിമയെ പിന്തുണച്ചും നിരവധി പേർ രംഗത്ത് വന്നു. സിനിമയ്ക്കെതിരെയുള്ള കുറ്റപ്പെടുത്തലുകൾക്കെതിരെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ഷിബു ബേബി ജോണും രംഗത്തെത്തുകയും ചെയ്തു. മാലൈക്കോട്ടെെ വാലിബനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സിനിമയെക്കുറിച്ച് ഷിബു ബേബി ജോൺ നടത്തുന്ന ന്യായീകരണങ്ങൾ ശരിയല്ലെന്നും മോശം സിനിമയാണിതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

മോഹൻലാലിന്റെ പരീക്ഷണ സിനിമകളെ പ്രേക്ഷകർ എന്നും സ്വീകരിച്ചിട്ടുണ്ടെന്നും മാലൈക്കോട്ടെ വാലിബൻ സ്വീകരിക്കപ്പെടാത്തത് മോശം സിനിമയായതിനാലാണെന്നും ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ തുറന്നടിച്ചു. 'മോഹൻലാൽ പരീക്ഷണം നടത്തിയിട്ടുള്ള നല്ല സിനിമകളെല്ലാം ഓടിയിട്ടുണ്ട്. ചിലപ്പോൾ സാമ്പത്തികമായി നഷ്ടം വന്നാലും ലാന്റ് മാർക്കായി നിൽപ്പുണ്ട്. വാനപ്രസ്ഥം എന്ന സിനിമ സാമ്പത്തികമായി നഷ്ടം വന്ന പടമാണ്. പക്ഷെ വാനപ്രസ്ഥത്തെ ആരെങ്കിലും തള്ളിപ്പറഞ്ഞിട്ടുണ്ടോ'
'പാദമുദ്ര ഉൾപ്പെടെ മോഹൻലാൽ പരീക്ഷണം നടത്തിയ സിനിമകളാെക്കെ ഓടിയിട്ടുണ്ട്. ഷിബു ബേബി ജോൺ വെറുതെ അടിച്ച് വിടുകയാണ്. ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ റിലീസിന്റെ തലേ ദിവസം വരെ ലിജോ അനുഭവിച്ച ടെൻഷൻ ഞാൻ നേരിട്ട് കണ്ടു എന്ന് ഷിബു ബേബി ജോൺ പറയുന്നു. അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധ രാത്രിയും കുട പിടിക്കും'

'അടൂർ ഗോപാലകൃഷ്ണൻ മുതൽ കെഎസ് ഗോപാലകൃഷ്ണൻ വരെയുള്ള സംവിധായകരെ എടുത്താൽ ലിജോയ്ക്ക് മാത്രമല്ല ടെൻഷൻ വരുന്നത്. അതില്ലാത്തവൻ സംവിധായകനല്ല എന്ന് ഞാൻ പറയും. ലിജോ ജോസ് പെല്ലിശേരി വലിച്ച് കീറാൻ നിന്ന് കൊടുത്തതാണെന്ന് ഞാൻ പറയും. വകയ്ക്ക് കൊള്ളാത്ത സിനിമയെടുത്ത് വെച്ച് ലിജോയ്ക്ക് വലിയ ആഘാതമാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. ഷിബു ബോബി ജോണും മോഹൻലാലും അടക്കമുള്ളവർ സ്ക്രിപ്റ്റ് വായിക്കുമ്പോൾ ഈ പടം ഓടില്ലെന്ന് പറയേണ്ടതായിരുന്നു,' ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.
മോഹൻലാലിന്റെ ഭാഗത്ത് വീഴ്ച വന്നു എന്ന് ഞാൻ പറയും. ആന്റണി പെരുമ്പാവൂർ ഈ കഥ കേട്ടോ എന്നറിയില്ല. അദ്ദേഹമെങ്കിലം ലാൽ സാറിനോട് ഇത് ചെയ്യണോ, ലിജോയുടെ പടം ചെയ്യുമ്പോൾ ആളുകൾ പ്രതീക്ഷിക്കും, ഇങ്ങനത്തെ ഒരു ചവറ് സാധനം ചെയ്താൽ മനസിലാവുമോ എന്ന് ചോദിക്കേണ്ടേ. കോമൺസെൻസുള്ള ആളല്ലേ ആന്റണി പെരുമ്പാവൂർ. കണ്ട ഒരാളും ഈ സിനിമ നല്ലതാണെന്ന് പറയുന്നില്ലെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. സിനിമയ്ക്ക് നേരെ വരുന്ന വിമർശനങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ലിജോ ജോസ് പെല്ലിശ്ശേരി സംസാരിക്കുകയുണ്ടായി. സിനിമയെ അടച്ചാക്ഷേപിക്കുകയാണെന്ന് ലിജോ ജോസ് പെല്ലിശ്ശേരി ആരോപിച്ചു.


Click it and Unblock the Notifications











