'ആ സംവിധായകനെ മമ്മൂട്ടിയെങ്കിലും നോക്കണമായിരുന്നു, ബാദുഷ മലയാള സിനിമയെ കാർന്ന് തിന്നുന്ന കാൻസർ'; ദിനേശ്!
ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സിനിമയിൽ പ്രവർത്തിച്ചിരുന്ന കാലത്തെ അനുഭവങ്ങൾ തന്റെ യുട്യൂബ് ചാനൽ വഴി പ്രേക്ഷകരോട് പങ്കുവെക്കാറുണ്ട് ഇദ്ദേഹം. വെട്ടിത്തുറന്നുള്ള സംസാരം കാരണം പലപ്പോഴും ശാന്തിവിള ദിനേശിന്റെ പേരിൽ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. സിനിമാ താരങ്ങളെ കുറിച്ചും അണിയറപ്രവർത്തകരെ കുറിച്ചുമുള്ള തന്റെ അനുഭവങ്ങളും അറിയാവുന്ന കാര്യങ്ങളുമാണ് ശാന്തിവിള ദിനേശ് വീഡിയോയായി പങ്കുവെക്കാറുള്ളത്.
പ്രമുഖരെ കരിവാരി തേക്കാൻ വേണ്ടി മനപ്പൂർവമാണ് ശാന്തിവിള ദിനേശ് ഇത്തരത്തിൽ വീഡിയോകൾ ചെയ്ത് ഇറക്കുന്നതെന്ന് ഒരു വിഭാഗം പ്രേക്ഷകർ വിമർശിച്ച് പറയാറുണ്ട്. ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയെ കുറിച്ചും നടൻ മമ്മൂട്ടിയെ കുറിച്ചും മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയെ കാർന്ന് തിന്നുന്ന കാൻസറാണ് ബാദുഷയെന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.

നിരന്തരമായി താരങ്ങളെ കുറ്റപ്പെടുത്തിയും സിനിമാ മേഖലയിലെ കുഴപ്പങ്ങളും തെറ്റുകളും ശാന്തിവിള ദിനേശ് വീഡിയോയി പങ്കുവെക്കുമ്പോൾ ഏറെയും പേർക്കുള്ള സംശയമാണ് ഇത്രയധികം ഉറപ്പോടെ ഇദ്ദേഹം എന്തുകൊണ്ടാണ് സംസാരിക്കുന്നതെന്ന്. അതിനുള്ള തെളിവുകൾ ഇദ്ദേഹത്തിന്റെ പക്കലുണ്ടോയെന്നത്.
അതിനുള്ള ഉത്തരവും മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ദിനേശ് നൽകി. 'ഞാൻ ഒന്നും പൊങ്ങച്ചം പറയുന്നതല്ല. ഇനിയും അമ്പത് എപ്പിസോഡിനുള്ള മാറ്റർ എന്റെ കൈയ്യിലുണ്ട്. അതെല്ലാം ഓരോരുത്തർ എന്നോട് വിളിച്ച് പറഞ്ഞ കാര്യങ്ങളാണ്. കൂടാതെ തെളിവുകൾ അയച്ച് തന്നിട്ടുമുണ്ട്', ശാന്തിവിള ദിനേശ് മറുപടിയായി പറയുന്നു.
അടുത്തിടെ പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ശാന്തിവിള ദിനേശ് നടത്തിയിരുന്നു. അതിലൊന്നും ഖേദിക്കുന്നില്ലെന്നും അന്ന് പറഞ്ഞതെല്ലാം സത്യമാണെന്നും ഇന്നും അവയിൽ ഉറച്ച് നിൽക്കുന്നുവെന്നും പുതിയ അഭിമുഖത്തിൽ ദിനേശ് പറഞ്ഞു.
'ബാദുഷ നല്ല കാര്യങ്ങൾ ചെയ്താൽ ആ നല്ല കാര്യങ്ങൾ ഞാൻ പറയും കൊറോണ കാലത്ത് സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി പേർക്ക് ബാദുഷ ഭക്ഷണം എത്തിച്ച് കൊടുത്തിരുന്നു. അന്ന് അദ്ദേഹത്തെ പ്രശംസിച്ച് ഞാൻ സംസാരിക്കുകയും ചെയ്തിരുന്നു. ബാദുഷയെ എനിക്ക് ഇഷ്ടമാണ്. പക്ഷെ തെറ്റ് കണ്ടാൽ അത് ഞാൻ പറയും.'

'ബാദുഷ മലയാള സിനിമയെ കാർന്ന് തിന്നുന്ന കാൻസറാണ്. ബാദുഷ ഇപ്പോൾ എടുക്കുന്ന നിലപാടുകൾ അത്തരത്തിലുള്ളതാണ്. ജോജു ജോർജ് എന്ന നടന് അറുപത് ലക്ഷം രൂപ കൊടുത്ത് രണ്ട് പടത്തിലേക്ക് ബുക്ക് ചെയ്ത് ഇട്ടിട്ട് പിന്നീട് ഒരു കോടി രൂപയ്ക്ക് വിറ്റിട്ട് രണ്ട് പടത്തിൽ നിന്നുമായി എൺപത് ലക്ഷം അടിച്ച ആളാണ് ബാദുഷ.'
'ഞാൻ വീഡിയോ ചെയ്തശേഷം പ്രിയദർശനെ ഞാൻ കുറ്റം പറഞ്ഞുവെന്നാണ് ബാദുഷ പറഞ്ഞത്. പ്രിയൻ സാർ എന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം എന്നോട് മോശമായി സംസാരിച്ചിട്ടില്ല. സ്വന്തം സിനിമകൾ കാണുന്നത് പോലെ ആസ്വദിച്ച് ഞാൻ ചെയ്ത വീഡിയോ കണ്ടുവെന്നാണ് പ്രിയൻ സാർ പറഞ്ഞത്', ശാന്തിവിള ദിനേശ് പറയുന്നു.
അന്തരിച്ച സംവിധായകൻ കെ.ജി ജോർജിനെ അനാഥ മന്ദിരത്തിൽ അവസാനകാലത്ത് താമസിപ്പിച്ചതിൽ തനിക്ക് എതിർപ്പ് വന്നതിലുള്ള കാരണവും ശാന്തിവിള ദിനേശ് വ്യക്തമാക്കി. 'കെ.ജി ജോർജിനെ വേണ്ടാത്തത് കൊണ്ട് വീട്ടുകാർ അനാഥ മന്ദിരത്തിൽ കൊണ്ടുവിട്ടു എന്നല്ല ഞാൻ പറഞ്ഞത്. അദ്ദേഹത്തിന്റെ മകൾ നാൽപ്പതിനായിരം രൂപയോ എന്തോ അവിടെ അടക്കാറുമുണ്ടായിരുന്നു.'
'പക്ഷെ അദ്ദേഹത്തെ അങ്ങനെയല്ല നോക്കേണ്ടത്. എത്ര ഹൈടെക്കാണെങ്കിൽ കൂടിയും ഞാൻ അതിനെ വൃദ്ധസദനമെന്നെ പറയൂ. അവിടെയല്ല അദ്ദേഹത്തെ ഇടേണ്ടത്. മലയാള സിനിമ അദ്ദേഹത്തെ നോക്കണമായിരുന്നു. നല്ലൊരു ഫ്ലാറ്റ് എടുത്ത് ടിവിയൊക്കെ വെച്ച് കൊടുത്ത് ഒരാളെ സഹായത്തിനൊക്കെ നിർത്തണമായിരുന്നു. കൂടിപ്പോയാൽ മാസം ഒരു ലക്ഷം രൂപ ചിലവ് വരും. അത് മുടക്കാൻ മലയാള സിനിമയിലെ ഡയറക്ടേഴ്സ് യൂണിയന് കഴിയില്ലേ?.'
'അവർക്ക് കഴിയില്ലെങ്കിൽ സ്ക്രിപ്റ്റ് റൈറ്റേഴ്സ് യൂണിയൻ ചെയ്യണം. ഇവർക്ക് രണ്ടുപേർക്കും നടക്കില്ലെങ്കിൽ മമ്മൂട്ടി സംരക്ഷിക്കണമായിരുന്നു. കാരണം മമ്മൂട്ടിയെ മമ്മൂട്ടിയാക്കിയത് കെ.ജി ജോർജാണ്. എന്ത് പിണക്കമുണ്ടെങ്കിലും കെ.ജി ജോർജിന് വേണ്ടി മാസം ഞാൻ ഒരു ലക്ഷം ചിലവാക്കാമെന്ന് മമ്മൂട്ടി പറയണമായിരുന്നുവെന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ...', ശാന്തിവിള ദിനേശ് വിവാദങ്ങൾക്കുള്ള മറുപടിയെന്നോണം പറഞ്ഞു.


Click it and Unblock the Notifications