സെറ്റിൽ തലകറങ്ങി വീണു; രക്തം കയറ്റൽ പതിവായി; സത്യന്റെ അസുഖ കാലത്തെക്കുറിച്ച് ശാന്തിവിള ദിനേശൻ
അറുപതുകളിൽ മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നടൻ സത്യന്റെ കരിയറും ജീവിതവും ഇന്നും സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയാവാറുണ്ട്. സത്യൻ അഭിനയിച്ച പല സിനിമകളും ഇന്നും അനശ്വരമായി നിലനിൽക്കുന്നു. രണ്ട് തവണ സംസ്ഥാന പുരസ്കാരം നേടി സത്യൻ കരിയറിൽ തിളങ്ങിയപ്പോഴും വ്യക്തി ജീവിതത്തിൽ പ്രതിസന്ധികൾ നേരിട്ടു.
അവസാനകാലത്ത് രക്താർബുദം പിടിപെട്ട സത്യൻ 1971 ലാണ് മരിക്കുന്നത്. 59ാം വയസ്സിലായിരുന്നു മരണം. സത്യന് അസുഖം പിടിപെട്ട ആദ്യ നാളുകളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശൻ. ശരീരത്തിന്റെ ക്ഷീണം അസുഖത്തിന്റെ ലക്ഷണമാണെന്ന് ആദ്യ ഘട്ടത്തിൽ സത്യൻ മനസ്സിലാക്കിയിരുന്നില്ലെന്ന് ശാന്തിവിള ദിനേശൻ പറയുന്നു.

കൽപ്പന എന്ന സിനിമയിൽ അഭിനയിക്കാൻ അരുണാചലം സ്റ്റുഡിയോയിലേക്ക് കാറോടിച്ച് പോകുകയായിരുന്നു സത്യൻ മാഷ്. രാവിലെ മുതൽ തലവേദന. തളർച്ചയും തലവേദനയും ഇടയ്ക്കിടെ വരുന്നുണ്ട്. പ്രായം കൂടി വരുന്നതിന്റേതാവാമെന്ന് അദ്ദേഹം കരുതി. സെറ്റിലെത്തിയപ്പോഴും തലവേദന മാറിയില്ല. പക്ഷെ ആരോടും പറഞ്ഞില്ല. റിഹേഴ്സൽ കഴിഞ്ഞ് അഭിനയം തുടങ്ങിയപ്പോൾ ശീല ചുണ്ടനക്കുന്നതല്ലാതെ സംസാരിക്കുന്നില്ലല്ലോ എന്ന് സത്യൻ മാഷിന് തോന്നി.
ഷീലയുടെ മുഖം അകന്നകന്ന് പോവുന്നു. പെട്ടെന്ന് അമ്മേയെന്ന അലർച്ചയോടെ അദ്ദേഹം വീണു. ബോധം വന്നപ്പോൾ ഞാനൊന്ന് മയങ്ങിപ്പോയെന്ന് പറഞ്ഞു. എഴുന്നേറ്റ് ക്യാമറയ്ക്ക് മുന്നിലേക്ക് പോയി. ഇപ്പോഴത്തെ ഏത് നടൻമാർ അങ്ങനെ ചെയ്യുമെന്ന് ശാന്തിവിള ദിനേശൻ ചോദിക്കുന്നു.
ഷൂട്ടിംഗ് ഭംഗിയായി തീർത്ത് വൈകുന്നേരം കാറോടിച്ച് സത്യൻ മാഷ് വീട്ടിലേക്ക് പോയി. കൽപ്പന എന്ന സിനിമയ്ക്കൊപ്പം സ്ത്രീ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. മധുവും ശാരദയുമൊക്കെയാണ് കൂടെ അഭിനയിക്കുന്നത്. ആ സെറ്റിലും സത്യൻ മാഷ് വീണു. സെറ്റിലാകെ അങ്കലാപ്പായെന്നും ശാന്തിവിള ഓർത്തു.

'അദ്ദേഹത്തിന്റെ അസുഖത്തിന്റെ തുടക്കകാലമായിരുന്നു. ആരുമറിയാതെ ഡോക്ടറെ കണ്ട് ചില ടെസ്റ്റുകൾ നടത്തി. സത്യന് എന്തോ വലിയ അസുഖമാണെന്ന് സെറ്റിലൊക്കെ പാട്ടായി. സത്യൻ മാഷുടെ ചെവിയിലും ആ വാർത്ത വന്നു. അസുഖമില്ലെന്ന് തെളിയിക്കാൻ എല്ലാ സിനിമകൾക്കും ഡേറ്റ് കൊടുത്തു'
'ഞാനിനിയും ഒരുപാട് കാലം ഇവിടെ ഉണ്ടാവുമെന്നാണ് അദ്ദേഹം സംസാരിക്കുന്നവരോടൊക്കെ പറഞ്ഞത്. പിന്നീട് ക്ഷീണവും തളർച്ചയും കൂടുന്നതായി സത്യൻ മാഷിന് തോന്നി. പഴയത് പോലെ അഭിനയിക്കാൻ കഴിയുന്നില്ല. അവസരമാണെങ്കിൽ കൈ നിറയെ ഉണ്ട്. പണം വേണ്ടെന്ന് വെക്കാൻ പറ്റുന്ന ഘട്ടമല്ല. മൂന്ന് ആൺമക്കളുടെയും വിദ്യാഭ്യാസം. അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കൾക്കും കാഴ്ചയ്ക്ക് പ്രശ്നമുണ്ട്'
'സത്യൻ മാഷിന്റെ ആരോഗ്യം മോശമായി വന്നു. ഇതിനിടെയാണ് ഡോക്ടർ ജഗദീഷിനെ യാദൃശ്ചികമായി എയർപോർട്ടിൽ വെച്ച് കാണുന്നത്. ഈ പരിചയപ്പെടൽ സൗഹൃദമായി. അദ്ദേഹത്തോട് കാര്യങ്ങളെല്ലാം പറഞ്ഞു. അദ്ദേഹം വിശദമായി സത്യൻ മാഷെ പരിശോധിച്ചു,' ശാന്തിവിള പറയുന്നു. അസുഖം തിരിച്ചറിഞ്ഞ ഘട്ടത്തെക്കുറിച്ചും ശാന്തിവിള സംസാരിച്ചു.
'കുത്തിവെപ്പ് നടത്തിയിടത്ത് നീരും പഴുപ്പും വന്നു. അത് ഓപ്പറേഷൻ ചെയ്ത് മാറ്റി. കുറച്ച് ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വന്നു. ഓപ്പറേഷൻ ചെയ്ത മുറിവിൽ പഴുപ്പായി. ഡോക്ടർക്ക് സംശയമായി. വീണ്ടും പരിശോധന നടത്തി. രക്തത്തിൽ പ്രശ്നങ്ങളുണ്ട് ഒരു കുപ്പി രക്തം ശരീരത്തിൽ കയറ്റണമെന്ന് പറഞ്ഞു. അതിനെന്താ, ഞാൻ റെഡി, പക്ഷെ ഭീകര നിമിഷങ്ങളെന്ന സിനിമയുടെ ഷൂട്ടിംഗിന് പോവണം, ഇവിടത്തെ ഭീകര നിമിഷങ്ങൾ കഴിഞ്ഞിട്ട് വേണം ആ ഭീകര നിമിഷത്തിലേക്ക് പോകാനെന്ന് സത്യൻ മാഷ് തമാശ പറഞ്ഞു. പക്ഷെ ഡോക്ടർ ചിരിച്ചില്ല'
അത് കണ്ട സത്യൻ മാഷിന് ചെറിയൊരു അത്ഭുതം. മരുന്നുകളും രക്തം കൊടുത്തതും അദ്ദേഹത്തിന്റെ ക്ഷീണം മാറ്റി. പിന്നീട് രക്തം കയറ്റൽ പതിവായെന്നും ശാന്തിവിള പറഞ്ഞു. സത്യന്റെ മരണത്തെക്കുറിച്ച് പിന്നീടാെരിക്കൽ സംസാരിക്കാമെന്നും സംവിധായകൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.


Click it and Unblock the Notifications











