'ലാലിന്റെ കല്യാണത്തിന് അദ്ദേഹത്തിന്റെ അച്ഛൻ എന്നെ പ്രത്യേകം ക്ഷണിച്ചു, ലാൽ നാറുമെന്ന് അന്ന് എഴുതിയിരുന്നു'
അഭിനേതാവ്, അസിസ്റ്റന്റ് ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ എന്നീ നിലകളിൽ ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു ശാന്തിവിള ദിനേശ്. സ്വന്തമായി ചില ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുമായും ശാന്തിവിള ദിനേശിന് സൗഹൃദമുണ്ട്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും തന്റെ യുട്യൂബ് ചാനൽ വഴി സിനിമാ അനുഭവങ്ങൾ ശാന്തിവിള ദിനേശ് പങ്കിടാറുണ്ട്.
അത്തരത്തിൽ ചിലപ്പോഴൊക്കെ ശാന്തിവിള ദിനേശ് നടത്തിയ പ്രസ്താവനകൾ വിവാദമായി മാറുകയും ചെയ്തിരുന്നു. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുമായി ശാന്തിവിള ദിനേശിന് ഉണ്ടായിരുന്ന പ്രശ്നങ്ങളൊക്കെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും ഡാൻസർ തമ്പിയെ കുറിച്ചും ശാന്തിവിള ദിനേശ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സന്തത സഹചാരിയായിരുന്നു ഒരു കാലത്ത് ഡാൻസർ തമ്പി. മാത്രമല്ല ഒരു കാലത്ത് മലയാള സിനിമയുടെ ഫാൻസ് ആസോസിയിയേഷനുമായി ബന്ധപ്പെട്ട എല്ലാവാർത്തകളിലും ഉയർന്നുകേട്ട പേരായിരുന്നു ഡാൻസർ തമ്പിയുടേത്.
ആദ്യം മോഹൻലാൽ ഫാൻസ് അസോസിയേഷനിലും പിന്നീട് മമ്മൂട്ടി ഫാൻസ് അസോസിയേഷനിലും സജീവമായിരുന്നു. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും ചെയ്തിരുന്നു തമ്പി. സിനിമയിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തുടക്കകാലത്ത് ഇരുവരുടെയും പ്രധാന അനുയായിയായിരുന്നു ഡാൻസർ തമ്പി എന്നറിയപ്പെടുന്ന ഷംസുദീൻ.
അടുത്തിടെ മോഹൻലാലിനും മമ്മൂട്ടിക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി എത്തി വാർത്തകളിൽ നിറയുകയും ചെയ്തിരുന്നു ഡാൻസർ തമ്പി. മോഹൻലാലിന്റെ വിവാഹത്തിന്റെ ചിത്രം പകർത്താൻ ഡാൻസർ തമ്പി അനുവദിച്ചില്ലെന്നും മോഹൻലാലിന്റെ അച്ഛനോട് വരെ തമ്പി ദേഷ്യപ്പെട്ടുവെന്നുമാണ് ശാന്തിവിള ദിനേശ് പുതിയ അഭിമുഖത്തിൽ പറഞ്ഞത്.
'മോഹൻലാലിന്റെ കല്യാണത്തിന് അദ്ദേഹത്തിന്റെ അച്ഛൻ എന്നെ പ്രത്യേകം ക്ഷണിച്ചിരുന്നു. വരണം വരാതിരിക്കരുതെന്നാണ് പറഞ്ഞത്. ഞാൻ വിവാഹത്തിന് പോയിരുന്നു. വിവാഹം കവർ ചെയ്യുകയും ചെയ്തിരുന്നു. ഞാൻ മോഹൻലാലിന്റെ വിവാഹത്തിന് ചെല്ലുമ്പോൾ അവിടെ ഡാൻസർ തമ്പിയുണ്ടായിരുന്നു.'

'അദ്ദേഹം മണ്ഡപത്തിലേക്ക് ആരെയും കയറ്റുന്നില്ല. ക്യാമറമാനെയൊക്കെ തമ്പി പിടിച്ച് തള്ളുകയാണ്. ഞാൻ ഇക്കാര്യം ചെന്ന് മോഹൻലാലിന്റെ അച്ഛനോട് പറഞ്ഞു. മാന്യനായ വിശ്വനാഥൻ സാർ വന്ന് തമ്പിയോട് പറഞ്ഞു... തമ്പി....ഇത് ദിനേശ് ഇത് ശ്രീകുമാർ... നമുക്ക് വേണ്ടപ്പെട്ടയാളുകളാണ്. അതുകൊണ്ട് അവർക്ക് ഫോട്ടോ എടുക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കണമെന്ന്.'
'ഉടനെ എടുത്ത വായിൽ ലാലിന്റെ അച്ഛനോട് തമ്പി പറയുകയാണ് അച്ഛാ... ഞാൻ ഒരു കാര്യം പറയാം ഒരുത്തനെയും ഫോട്ടോയെടുക്കാൻ സമ്മതിക്കില്ലാന്ന്. മോഹൻലാലിന്റെ അച്ഛനോടാണ് അന്ന് തമ്പി ദേഷ്യപ്പെട്ടത്. അന്ന് ആ കല്യാണം കവർ ചെയ്തശേഷം ഞാൻ ഒരു ബോക്സിൽ കോപിഷ്ഠനായ തമ്പി എന്ന് പറഞ്ഞ് തമ്പി ഒരു മാങ്ങായണ്ടി പോലുള്ള ക്യാമറയും വെച്ച് ഫോട്ടോ എടുക്കുന്ന സ്റ്റില്ലുമെടുത്ത് കൊടുത്തു.'
'മോഹൻലാലിന്റെ അച്ഛൻ പറഞ്ഞിട്ട് പോലും ഡാൻസർ തമ്പി കേൾക്കുന്നില്ലെന്നും ഇങ്ങനെയുള്ള തമ്പിമാരെ കൊണ്ട് നടന്നാൽ മോഹൻലാലൊക്കെ നാറുമെന്നും അന്ന് ഞാൻ എഴുതി. അതുപോലെ സംഭവിച്ചു. ഇപ്പോഴിതാ തമ്പി മോഹൻലാലിനെയും മമ്മൂട്ടിയേയും ചീത്ത വിളിച്ചുകൊണ്ട് നടക്കുന്നു', എന്നാണ് ഡാൻസർ തമ്പിയെ കുറിച്ച് മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിനോട് സംസാരിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്.


Click it and Unblock the Notifications