ദിലീപിന്റെ മുഴുവൻ കാശും പോകുമെന്ന് ആശിച്ചവർ; നടൻ നൽകിയത് ഇത്ര കോടി; ട്വന്റി ട്വന്റിയെക്കുറിച്ച് സംവിധായകൻ
അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാകുകയാണ് നടൻ ഇടവേള ബാബു. 25 വർഷം സംഘടനയുടെ ഭാരവാഹിത്വം വഹിച്ച ശേഷമാണ് ഇടവേള ബാബു പടിയിറങ്ങുന്നത്. പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹൻലാലും പിന്മാറുന്നെന്നാണ് വിവരം. സംഘടനയുടെ തലപ്പത്തേക്ക് പകരം ആര് വരുമെന്ന ചോദ്യം ഇതിനകം ഉയർന്നിട്ടുണ്ട്. പൃഥിരാജ് സ്ഥാനം ഏറ്റെടുക്കമെന്നാണ് ആഗ്രഹമെന്ന് ഇടവേള ബാബു ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ അമ്മ ഭാരവാഹി സ്ഥാനത്തേക്ക് ആരെത്തും എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഇടവേള ബാബു സ്ഥാനമൊഴിയുന്നതോടെ താനുമില്ല എന്ന നിലപാടിലേക്ക് മോഹൻലാൽ മാറി എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മയുടെ പ്രസിഡന്റ് സ്ഥാനം ആലങ്കാരിക പദവി അല്ലെന്ന് തെളിയിച്ച പ്രസിഡന്റാണ് മരിച്ച് പോയ നമ്മളുടെ ഇന്നസെന്റ്. 18 വർഷം തുടർച്ചയായി അദ്ദേഹം പ്രസിഡന്റായിരുന്നു. അമ്മ സംഘനടയുടെ പുഷ്കര കാലമായിരുന്നു. എല്ലാ സിനിമാ സംഘനടാ നേതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കുകയും കാര്യങ്ങൾ താൻ പറയുന്നിടത്ത് എത്തിക്കുകയും ചെയ്ത തന്ത്രശാലിയായ പ്രസിഡന്റായിരുന്നു ഇന്നസെന്റ്.
ആരോടും പിണങ്ങില്ല. പ്രത്യേകിച്ചും ഈഗോയുള്ള നടീ നടൻമാരുടെ സംഘടനയുടെ തലപ്പത്ത് വഴുതി വഴുതി പോകുന്ന ആൾക്കേ ഇരിക്കാൻ പറ്റൂ, അത് ഇന്നസെന്റ് നല്ല രീതിയിൽ കൈകാര്യം ചെയ്തെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ട്വന്റി ട്വന്റി എന്ന സിനിമ ദിലീപ് നിർമ്മിച്ചത് ഇന്നസെന്റിന്റെ കാലത്താണ്. ഞാൻ പ്രൊഡ്യൂസ് ചെയ്യാം, ലാഭം വന്നാലും നഷ്ടം വന്നാലും അഞ്ച് കോടി നൽകാമെന്നാണ് ദീലീപ് പറഞ്ഞിരുന്ന വാക്ക്.

അവന്റെ മുഴുവൻ കാശും പോകണമെന്ന് ആശിച്ച പലരും അമ്മയിൽ തന്നെയുണ്ടായിരുന്നു. ഇവന്റെ നെഗളിപ്പ് ഇതോടെ തീരും എന്ന് കരുതിയവർ. പക്ഷെ ആരുടെയോ ഭാഗ്യം കൊണ്ട് പടം നന്നായി ഓടി. അഞ്ച് കോടിക്ക് പകരം ആറ് കോടി ദിലീപ് സംഘടനയ്ക്ക് കൊടുത്തെന്നും ശാന്തിവിള ദിനേശ് പറയുന്നു. അമ്മ സംഘടയുടെ പ്രസിഡന്റായി മമ്മൂട്ടി സ്ഥാനമേൽക്കില്ലെന്നും ശാന്തിവിള അഭിപ്രായപ്പെട്ടു. ഇന്നത്തെ ചുറ്റുപാടിലും പ്രായത്തിന്റെ പ്രശ്നത്താലും അദ്ദേഹം പ്രസിഡന്റാകാൻ സാധ്യതയില്ല.
താൻ ആലോചിച്ചിട്ട് എന്തെങ്കിലുമാെക്കെ കാരണത്താൽ ഈ സ്ഥാനം ഏറ്റെടുക്കാൻ പറ്റാത്തവരാണ് ഭൂരിഭാഗവും. ജനറൽ ബോഡിയിൽ പോലും പങ്കെടുക്കാത്ത ആളാണ് സുരേഷ് ഗോപി. അങ്ങനെയൊരാളെ ആരെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് ശുപാർശ ചെയ്യുമെന്നോ അദ്ദേഹം മത്സരിക്കുമെന്നോ എന്നെനിക്ക് തോന്നുന്നില്ല. തുടക്കം മുതൽ സംഘടനയ്ക്കകത്തെ പ്രബല വിഭാഗം സുരേഷ് ഗോപിക്ക് എതിരാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഗണേശ് കുമാർ മന്ത്രിയായിരുന്നില്ലെങ്കിൽ അമ്മയുടെ ജനറൽ സെക്രട്ടറിയായി മിന്നുന്ന പ്രകടനം കാഴ്ച വെച്ചേനെ. അദ്ദേഹം ഇപ്പോൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പോലും ഇല്ല. മുകേഷ് എംഎൽഎയായി തിരക്കിലാണ്. സിദ്ദിഖിനെയും ഒരു വിഭാഗം എതിർക്കുന്നുണ്ട്. അമ്മയിൽ നിന്ന് മാറി നിൽക്കുന്ന ദിലീപിനെ തിരിച്ച് കൊണ്ട് വന്ന് ജനറൽ സെക്രട്ടറിയാക്കാമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.
എല്ലാവരെയും കൊണ്ട് നടക്കാൻ പറ്റിയ കൗശലം കൈയിലുള്ള ആളാണ് ദിലീപ്. സംഘടനയ്ക്ക് അകത്ത് ദിലീപിന് പിന്തുണ ലഭിക്കുമെന്നാണ് എന്റെ വിശ്വാസം. ദിലീപിനെ എതിർത്തിരുന്ന ഭൂരിപക്ഷം പേരും പുറത്ത് പോയി. ദിലീപ് പക്ഷെ രാജി വെച്ചുവെന്നാണെന്റെ വിശ്വാസമെന്നും ശാന്തി വിള ദിനേശ് വ്യക്തമാക്കി.


Click it and Unblock the Notifications











