'കമൽ പോയപ്പോഴുണ്ടായ വേദനയുടെ ഇരട്ടി അന്ന് ശ്രീവിദ്യ അനുഭവിച്ചു, അയാൾ കാണിച്ച കൊള്ളരുതായ്മകൾ വിവരിക്കാനാവില്ല'
എന്നേക്കും മലയാള സിനിമയുടെ മുഖശ്രീയാണ് നടി ശ്രീവിദ്യ. അഞ്ച് ഭാഷകളിലായി 800ന് മുകളിൽ സിനിമകളിൽ അഭിനയിച്ച പ്രതിഭ. അഭിനയത്തിന് പുറമെ സംഗീതത്തിലും പ്രവീണ്യം. ക്യാൻസർ ബാധിതയായി അകാലത്തിൽ പൊലിഞ്ഞ നടിയുടെ വേർപാടുമായി പൊരുത്തപ്പെടുക അവരുടെ ആരാധകർക്കും പ്രേക്ഷകർക്കും അത്ര എളുപ്പമായിരുന്നില്ല. ശ്രീവിദ്യയുടെ വേർപാടിന് കഴിഞ്ഞ ദിവസം പതിനഞ്ച് വർഷം പൂർത്തിയായി. വിധി അവർക്ക് കഷ്ടപ്പാടുകൾ മാത്രമാണ് ജീവിതത്തിലുട നീളം സമ്മാനിച്ചത്.
സാഹചര്യങ്ങളാണ് ശ്രീവിദ്യയെ സിനിമയിൽ എത്തിച്ചത്. മാതാപിതാക്കൾ ഒപ്പമുണ്ടായിട്ടും കുട്ടിക്കാലം മുതൽ അനാഥത്വം അനുഭവിച്ചു. കടബാധ്യതകൾ അമ്മയ്ക്ക് ഒറ്റയ്ക്ക് പരിഹരിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പതിനാലാം വയസിൽ ശ്രീവിദ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് നായികയായി വിവിധ ഭാഷകളിൽ അഭിനയിച്ച് പേരും പ്രശസ്തിയും പണവും സമ്പാദിച്ചു.

ഇപ്പോഴിതാ പ്രിയ നടിയുടെ ജീവിതത്തെ കുറിച്ച് തനിക്ക് അറിയാവുന്ന വിവരങ്ങൾ സ്വന്തം യുട്യൂബ് ചാനലിലെ പുതിയ വീഡിയോയിലൂടെ പങ്കിടുകയാണ് ശാന്തിവിള ദിനേശ്. നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് നടൻ കമൽഹാസനുമായി പിരിയാൻ പറ്റാത്ത ആഴത്തിൽ നടി പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹം കഴിക്കുമെന്ന് തന്നെയാണ് എല്ലാവരും കരുതിയിരുന്നത്.
പക്ഷെ കമൽഹാസനെ അറിയാമല്ലോ ശ്രീവിദ്യയുമായി പ്രണയത്തിലായിരുന്നപ്പോൾ തന്നെ ശ്രീദേവിയോടും അങ്ങനെ പല നായികമാരോടും അടുപ്പം സൂക്ഷിച്ചിരുന്നു. ഈ പ്രശ്നങ്ങൾ തന്നെയാണ് ഇരുവരും വഴക്കിട്ട് പിരിയാൻ ഒരു കാരണം. പിണങ്ങി കഴിഞ്ഞ് ദിവങ്ങൾക്കുള്ളിൽ കമൽ നർത്തകിയും നടിയുമായ വാണിഗണപതിയെ വിവാഹം ചെയ്തു. ശ്രീവിദ്യയ്ക്ക് ജീവിതത്തിൽ ഏറ്റ ഏറ്റവും വലിയ ഷോക്കായിരുന്നു അത്. അതിനുശേഷം നടി ഭരതനുമായി പ്രണയത്തിലായി.
ശ്രീവിദ്യയ്ക്കും ഒരുപാട് പേരോട് പ്രണയമുണ്ടായിരുന്നു. യേശുദാസിനോടും ചിത്രകാരൻ നമ്പൂതിരിയോടും പ്രണയമുണ്ടായിരുന്നു. മാനസീകമായും ശാരീരികമായും വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നവരാണ് ഭരതനും ശ്രീവിദ്യയും. പിന്നീട് ഇരുവരും തമ്മിൽ പിണങ്ങി. ഇവരുടെ ബന്ധം അറിയാമായിരുന്ന കെപിഎസി ലളിതയെയാണ് ഭരതൻ വിവാഹം ചെയ്തത്. അതും ശ്രീവിദ്യയ്ക്ക് കണ്ട് നിൽക്കേണ്ടി വന്നു. കമൽ പോയപ്പോഴുണ്ടായ വേദനയുടെ ഇരട്ടി വേദന അന്ന് നടി അനുഭവിച്ചു.
ഭരതന് ലളിതയിൽ പിറന്ന മകൻ സിദ്ധാർത്ഥിനെ തനിക്ക് വളർത്താൻ തരുമോയെന്ന് വരെ ചോദിച്ച ഹതഭാഗ്യയാണ് ശ്രീവിദ്യ. ഇരുപത് വയസിൽ അമ്മയായി അഭിനയിക്കാൻ ചങ്കൂറ്റം കാണിച്ച സ്ത്രീ. കഥാപാത്രം ഏതാണ്, പ്രായം അതൊന്നും ശ്രീവിദ്യയ്ക്ക് വിഷയമായിരുന്നില്ല. തമിഴ് ഹാസ്യനടൻ ഗൗണ്ടമണിയുടെ നായികയായി വരെ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ഇമേജ് വിഷയമല്ലെന്നാണ് ശ്രീവിദ്യ പറയാറുള്ളത്. പിന്നീടാണ് ജോർജ് എന്ന വ്യക്തി ശ്രീവിദ്യയുടെ ജീവിതത്തിലേക്ക് വരുന്നത്.

സുമുഖനായ ജോർജിനെ കണ്ട് ശ്രീവിദ്യ ഭ്രമിച്ചുവെന്ന് പറയുന്നതാണ് ശരി. നിർമാതാവിന്റെ ബിനാമിയാണ് ജോർജെന്നും ചതിക്കപ്പെടാൻ സാധ്യതയുണ്ടെന്നും നടൻ മധു ശ്രീവിദ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ നടി അത് ചെവികൊണ്ടില്ല. മാത്രല്ല മധുവിനെ തെറ്റിദ്ധരിക്കുകയും ചെയ്തു. വിവാഹം നടക്കാതിരിക്കാൻ കള്ളം പറഞ്ഞതാണെന്ന് ശ്രീവിദ്യ കരുതി. പിന്നീട് ജോർജും ശ്രീവിദ്യയും വിവാഹിതരായി. അവിടം മുതൽ നടിയുടെ കഷ്ടകാലം തുടങ്ങി.
അന്യമതസ്ഥനെ കെട്ടിയതിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്തായി. ചുരുക്കത്തിൽ അനാഥയെപ്പോലെയായിരുന്നു. നടിയുടെ വീട് പോലും ജോർജ് കൈക്കലാക്കിയിരുന്നു. അയാൾ നടിയോട് കാണിച്ച കൊള്ളരുതായ്മകൾ കേട്ടാൽ പ്രയാസം തോന്നും. ഗുണ്ടകളെ വെച്ച് കൊല്ലാൻ വരെ ശ്രമിച്ചു. വർഷങ്ങളോളം കേസ് നടത്തിയതാണ് ജോർജിൽ നിന്നും എല്ലാം ശ്രീവിദ്യ തിരികെ വാങ്ങിയത്. പിന്നീട് സത്യസായ് ബാവയുടെ വിശ്വാസിയായി. മത്സരമാണ് മരിക്കും മുമ്പ് നടി ചെയ്ത സിനിമ.
രോഗബാധിതയാണെന്ന് ആരോടും പറയാനും ആരും തന്നെ കാണാൻ വരുന്നതും നടി ഇഷ്ടപ്പെട്ടിരുന്നില്ല. കാണാൻ അനുവാദം കൊടുത്തത് കമൽഹാസന് മാത്രം. ജീവൻ പോകും മുമ്പ് മുൻ കാമുകൻ കമൽഹാസനോട് ശ്രീവിദ്യ പറഞ്ഞതെന്താണെന്ന് ഇന്നും ആർക്കും അറിയില്ല.
നടിയെ കണ്ട് പുറത്ത് വന്ന കമൽഹാസന്റെ കണ്ണ് നിറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് ശ്രീവിദ്യ മരിച്ചു ശാന്തിവിള ദിനേശ് പറഞ്ഞു. അനശ്വരമായ പ്രണയം മനസിൽ സൂക്ഷിക്കുകയും എന്നും പ്രേമഭാജനമായി ജീവിക്കുകയും അർഹതപ്പെട്ട ഒരു സന്തോഷവും ലഭിക്കാതെ പോവുകയും ചെയ്ത ഹതഭാഗ്യയായ നടിയാണ് ശ്രീവിദ്യ.


Click it and Unblock the Notifications











